സഖാവ് പിണറായി വിജയന് സാറേ എന്നെ കൊല്ലുമോ... വീണ്ടും വൈറലായി കൃഷ്ണകുമാരന്‍ നായര്‍
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കുകയും പിന്നീട് അറസ്റ്റിലാവുകയും ചെയ്ത കൃഷ്ണകുമാരന്‍ നായര്‍ പുതിയ വീഡിയോയുമായി രംഗത്ത്. ഇതിലും പിണറായിയെയും സിപിഎമ്മിനെയും കാര്യമായി കുറ്റംപറയുന്നുണ്ട്. അതേസമയം നേരത്തെ തന്നെ ഇയാള്‍ സംഘപരിവാര്‍ പ്രവര്‍ത്തകനാണെന്ന് ആരോപണമുണ്ടായിരുന്നു. സഖാവ് പിണറായി വിജയന് സാറേ എന്നെയൊന്ന് കൊന്നുതരുമോ എന്നാണ് ഇയാള്‍ വീഡിയോയില്‍ ചോദിക്കുന്നത്.
നേരത്തെ സ്വന്തം ഭാര്യയ്ക്കും മകള്‍ക്കുമെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയിരുന്നു ഇയാളെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അതേസമയം പിണറായിക്കെതിരെ വധഭീഷണി മുഴക്കിയത് മദ്യലഹരിയില്‍ സംഭവിച്ച് പോയതാണെന്ന് ഇയാള്‍ പറഞ്ഞിരുന്നു. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്യുകയും പോലീസ് തീഹാര്‍ ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. എന്തായാലും മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും വിടാന്‍ ഉദ്ദേശമില്ലെന്ന് തന്നെയാണ് ഇയാള്‍ വ്യക്തമാക്കുന്നത്.
എന്നെയൊന്ന് കൊന്നുതരാമോ
മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിക്കാരും തന്നോട് ചെയ്തത് വലിയ ദ്രോഹമായി പോയെന്നാണ് ഇയാള്‍ ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നത്. എന്നെയൊന്ന് കൊന്നുതരാമോ എന്ന് ഇയാള്‍ പലതവണ ആവര്‍ത്തിക്കുന്നുണ്ട്. അന്ന് മദ്യപിച്ചങ്ങനെ പറഞ്ഞു. അതിന്റെ പേരില്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന ജോലിവരെ അവര്‍ തെറിപ്പിച്ചുവെന്നും വീഡിയോയില്‍ ആരോപിക്കുന്നു. ഇതിന് പിന്നാലെ പലവട്ടം സിപിഎമ്മിനെയും പിണറായിയെയും കുറ്റംപ്പറയുന്നുണ്ട്.
വയ്യടോ ഇങ്ങനെ ജീവിക്കാന്‍.....
താങ്കളെന്നോട് ചെയ്തത് വലിയ ഉപദ്രവമാണ്. താങ്കളും താങ്കളുടെ പാര്‍ട്ടിക്കാരും ശരിയല്ല. അബുദാബിയില്‍ നിന്നും എന്നെക്കൊണ്ട് മാപ്പുപറയിച്ചു എന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. വയ്യടോ ഇങ്ങനെ ജീവിക്കാന്‍ വയ്യ. ഞാനേറ്റവും ഇഷ്ടപ്പെട്ട രണ്ടു മുഖ്യമന്ത്രിമാരുണ്ട് കേരളത്തില്‍. രണ്ടല്ല മൂന്നുപേര്‍. ഒന്ന് സഖാവ് ഇകെ നായനാര്‍, രണ്ട് കെ കരുണാകരന്, ഉമ്മന്‍ചാണ്ടി എന്നും ഇയാള്‍ പറയുന്നു.
ആര് കൊന്നാലും പ്രശ്നമില്ല
എന്നെ ആര് കൊന്നാലും കുഴപ്പമില്ല. ആര്‍എസ്എസുകാര്‍ കൊന്നാലും കമ്മ്യൂണിസ്റ്റുകാര്‍ കൊന്നാലും ബിജെപിക്കാര്‍ കൊന്നാലും എസ്ഡിപിഐക്കാര് കൊന്നാലും കുഴപ്പമില്ല എന്നും കൃഷ്ണകുമാരന്‍ നായര്‍ പറയുന്നു. ഇതിന് ശേഷം തന്നെയൊന്ന് കൊന്നുതരുമോയെന്ന ചോദ്യം ഇയാള്‍ ആവര്‍ത്തിക്കുന്നുണ്ട്. നേരത്തെ ഫേസ്ബുക്ക് വീഡിയോയിലൂടെ തന്നെയായിരുന്നു മുഖ്യമന്ത്രിക്കെതിരെ ഇയാള്‍ വധഭഷണി മുഴക്കിയത്. അബുദാബിയില്‍ ജോലി ചെയ്യവേയാണ് ഇയാള്‍ ഭീഷണി മുഴക്കിയത്.
നാട്ടിലേക്ക് വരുന്നത് കൊല്ലാന്‍
താന്‍ അബുദാബിയില്‍ ഉയര്‍ന്ന ശമ്പളത്തിലുള്ള ജോലി ചെയ്യുകയാണെന്നും, എന്നാല്‍ ഇതിപ്പോള്‍ കളഞ്ഞിട്ട് നാട്ടിലേക്ക് വരികയാണെന്നും നേരത്തെ കൃഷ്ണകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ജോലി ഉപേക്ഷിച്ച്ച വരുന്നത് കേരളത്തിലെ മുഖ്യമന്ത്രിയെ കൊല്ലാനാണെന്ന് ഇയാള്‍ പറഞ്ഞതാണ് വന്‍ വിവാദമായത്. ഇതേ തുടര്‍ന്ന് ഇയാളുടെ ജോലിയും നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് ഇയാള്‍ നാട്ടിലേക്ക് തിരിക്കവേ ദില്ലി വിമാനത്താവളത്തില്‍ വച്ച് അറസ്റ്റിലായിരുന്നു.
തെറ്റുപറ്റി പോയി
ഈ വീഡിയോ വിവാദമായതോടെ ഇയാള്‍ മാപ്പുപറഞ്ഞിരുന്നു. എല്ലാ മലയാളികളോടും മാപ്പു ചോദിക്കുന്നു. ഇത്രയും പ്രായമായ ഒരു വ്യക്തി എന്ന നിലയില്‍ തന്നോട് ക്ഷമിക്കണം. പിണറായി സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തുന്നില്ല എന്ന പരിഭവവും ഇയാള്‍ പറഞ്ഞു. അതേസമയം വീഡിയോയില്‍ താന്‍ ചെറുപ്പക്കാലം തൊട്ട് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നുവെന്ന് ആവര്‍ത്തിച്ച് പറയുന്നു. നേരത്തെ കേട്ടാലറയ്ക്കുന്ന തരത്തിലായിരുന്നു പിണറായിയെയും മന്ത്രി എംഎം മണിയെയും ഇയാള്‍ അധിക്ഷേപിച്ചത്. മന്ത്രി മണിയെ വംശീയമായും ഇയാള്‍ അധിക്ഷേപിച്ചിരുന്നു.
തീഹാര്‍ ജയിലിലേക്ക്
അറസ്റ്റ് ചെയ്ത ശേഷം പോലീസ് ഇയാളെ തീഹാര്‍ ജയിലിലാണ് റിമാന്‍ഡ് ചെയ്തത്. ജൂണ്‍ 16നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കായി ലൂക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ആറുദിവസത്തോളം ഇയാള്‍ തീഹാര്‍ ജയിലിലായിരുന്നു. അതേസമയം കേരള പോലീസ് ഇയാള്‍ക്കെതിരെ ഗുരുതര വകുപ്പുകളും ചുമത്തിയിരുന്നു. മാപ്പുപ്പറഞ്ഞ് തടിയൂരാനുള്ള ഇയാളുടെ ശ്രമം ചീറ്റിപ്പോയിരുന്നു. പ്രവാസികളായ ചില മലയാളികളുടെ സഹായത്തോടെയാണ് ഇയാളെ കുടുക്കാനുള്ള നീക്കങ്ങള്‍ പോലീസ് നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
പാര്‍വതിക്ക് പിന്തുണയുമായി നസ്രിയ... സൈബര്‍ ആക്രമണങ്ങള്‍ അവരെ ബാധിച്ചിട്ടില്ല... കരുത്തുറ്റ സ്ത്രീ!!
ഷിരൂര്‍ മഠാധിപതിയുടെ മരണത്തിൽ ദുരൂഹത! പരസ്ത്രീ ബന്ധമെന്ന് ആരോപണം.. മഠം വളഞ്ഞ് പോലീസ്