പിണറായിക്ക് വധഭീഷണി മുഴക്കിയ 'കില്ലർ നായർ'... തിഹാർ വാസം കഴിയുന്നു; എല്ലാത്തിനും പിന്നിൽ പാകിസ്താൻ!!
കൊച്ചി/ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണിയും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകള്‍ക്കും എതിരെ ബലാത്സംഗ ഭീഷണിയും മുഴക്കിയ ആളായിരുന്നു കൃഷ്ണകുമാര്‍ നായര്‍. എല്ലാം മദ്യലഹരിയില്‍ സംഭവിച്ച് പോയതാണെന്നാണ് പിന്നീട് കൃഷ്ണകുമാര്‍ പറഞ്ഞത്. ഗള്‍ഫിലെ വലിയ ശമ്പളം ഉള്ള ജോലിയും നഷ്ടമായി.
ആ സംഭവത്തില്‍ കേരളത്തില്‍ കൃഷ്ണകുമാറിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഒടുവില്‍ ജോലി നഷ്ടപ്പെട്ട് ദില്ലി വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
തിഹാര്‍ ജയിലിലേക്കായിരുന്നു അന്ന് കൃഷ്ണകുമാര്‍ നായരെ അയച്ചത്. ഇപ്പോള്‍ കേരള പോലീസ് ദില്ലിയില്‍ എത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അന്നത്തെ സംഭവത്തിന് ഒരു പാക് ബന്ധവും കണ്ടെത്തിയിട്ടുണ്ട് കൃഷ്ണകുമാര്‍!
തിഹാര്‍ ജയില്‍!
ഒരുപാട് പ്രമുഖര്‍ കിടന്നിട്ടുള്ള ജയില്‍ ആണ് തിഹാര്‍ ജയില്‍. അതേ ജയിലിലേക്കായിരുന്നു കൃഷ്ണ കുമാര്‍ നായരേയും അയച്ചത്. കേരള പോലീസ് എത്താന്‍ വൈകിയ സാഹചര്യത്തില്‍ ആയിരുന്നു ഇത്.
ആറ് ദിവസം
കഴിഞ്ഞ 16 ന് ആയിരുന്നു കൃഷ്ണകുമാര്‍ നായരെ ദില്ലി വിമാനത്താവള പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. തുടര്‍ന്ന് ആറ് ദിവസം തിഹാര്‍ ജയിലില്‍ ആയിരുന്നു താമസം.
ഇനി കേരളത്തിലേക്ക്
എന്തായാലും കേരള പോലീസ് ദില്ലിയില്‍ എത്തി കൃഷ്ണകുമാറിനെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ദില്ലി പട്യാല ഹൗസ് കോടതിയാണ് ഇയാളെ കേരള പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. ജൂണ്‍ 26നകം കേരളത്തിലെ കോടതിയില്‍ ഹാജരാക്കുകയും വേണം.
മദ്യലഹരിയില്‍
കൃഷ്ണകുമാര്‍ നായരുടെ ലൈവ് വീഡിയോ വൈറല്‍ ആയിരുന്നു. താന്‍ ആര്എസ്എസ്സുകാരന് ആണെന്ന് അവകാശപ്പെട്ടായിരുന്നു ഇയാളുടെ ഭീഷണിയും വെല്ലുവിളികളും. സംഭവം വിവാദമായതോടെ മദ്യലഹരിയില്‍ അറിയാതെ പറഞ്ഞുപോയതാണെന്നായിരുന്നു വിശദീകരണം.
പാക് ബന്ധം!!!
പാകിസ്താനികളായ സുഹൃത്തുക്കളുടെ വെല്ലുവിളി സ്വീകരിച്ചാണ് താന്‍ അങ്ങനെയൊക്കെ പറഞ്ഞത് എന്നാണ് ദില്ലിയില്‍ എത്തിയ കേരള പോലീസിനോട് പറഞ്ഞതത്രെ. പാക് അധികൃതരെ വിമര്‍ശിക്കുന്ന വീഡിയോ എടുക്കുമെന്ന് അവരും പറഞ്ഞിരുന്നുവെന്നും ഇയാള്‍ പറയുന്നുണ്ട്. എന്തായാലും മദ്യലഹരിയില്‍ ആയിരുന്നു എല്ലാം സംഭവിച്ചത് എന്നാണ് വിശദീകരണം.
ഗുരുതര വകുപ്പുകള്‍
കൃഷ്ണകുമാര്‍ നായര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ആണ് കേരള പോലീസ് ചുമത്തിയിരിക്കുന്നത്. പൊതുസമാധാനം തകര്‍ക്കല്‍, അശ്ലീല പ്രകടനം, ഭീഷണി, തുടങ്ങിയവയ്ക്ക് പുറമേ ഐടി വകുപ്പുകള്‍ പ്രകാരവും ഇയാള്‍ക്കെതിരേ കേസുണ്ട്.