പിണറായി മന്ത്രിസഭയിലെ അടുത്ത വിക്കറ്റും ഉടന്‍ തെറിക്കുമോ?; മാത്യൂ ടി തോമസിനെതിരെ പാർട്ടിയില്‍ കലാപം
തിരുവനന്തപുരം; രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നതിനിടെ പിണറായി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച് പുറത്ത് പോവേണ്ടി വന്നത് മൂന്ന് പേര്‍ക്കായിരുന്നു. ബന്ധുനിയമനത്തിന്റെ പേരില്‍ സിപിഎം മന്ത്രിയായ ഇപി ജയരാജനായിരുന്നു ആദ്യം രാജിവെച്ച് പുറത്ത് പോയത്. പിന്നീട് വിവാദമായ ഫോണ്‍ വിളിയുടെ പേരില്‍ എന്‍സിപി നേതാവ് ശശ്രീന്ദ്രന്റേയും മന്ത്രി സ്ഥാനം നഷ്ടപ്പെട്ടു.
കായല്‍ കയ്യേറിയെന്ന ആരോപണങ്ങള്‍ക്കൊടുവില്‍ എന്സിപിയുടെതന്നെ മന്ത്രിയായ തോമസ് ചാണ്ടിയുടെ രാജിയായിരുന്നു ഒടുവിലത്തേത്. ഇതില്‍ കുറ്റവിമുക്തനായതിന് ശേഷം എകെ ശശീന്ദ്രന് മന്ത്രിസഭയിലേക്ക് തിരിച്ചു വരികയും ചെയ്തു. മറ്റൊരു ഘടകകക്ഷി മന്ത്രിയായ മാത്യൂ ടി തോമസ് സ്ഥാനം രാജിവെച്ച് പുറത്തുപോവേണ്ടി വരുമോ എന്നുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
രാജി
അഴിമതി ഉള്‍പ്പടേയുള്ള ആരോപണങ്ങളെ തുടര്‍ന്നും ശക്തമായ പ്രതിപക്ഷ പ്രക്ഷോഭങ്ങളെ തുടര്‍ന്നുമായിരുന്നു മറ്റ് മൂന്ന് മന്ത്രിമാരുടെ രാജിയെങ്കിലും മാത്യൂ ടി തോമസിന് വെല്ലുവിളിയുയര്‍ത്തുന്നത് സ്വന്തം പാര്‍ട്ടിയിലെ പ്രശ്നങ്ങളാണ്. മാത്യൂ ടി തോമസിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാനുള്ള ശ്രമങ്ങളുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി മുന്നോട്ടു പോവുകയാണ്.
കൃഷ്ണന്‍കുട്ടി
മന്ത്രി സ്ഥാനത്ത് നിന്ന് മാത്യൂ ടി തോമസിനെ മാറ്റി ചിറ്റൂര്‍ എംഎല്‍എയായ കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്നാണ് മാത്യൂ ടി തോമസ് വിരുദ്ധ പക്ഷം മുന്നോട്ടു വെക്കുന്ന ആവശ്യം. എന്നാല്‍ ഈ നീക്കത്തിനെതിരെ ശക്തമായി തന്നെ പ്രതിരോധം തീര്‍ത്തിരിക്കുകയാണ് മാത്യൂ ടി തോമസ് പക്ഷം.
നിയമസഭാകക്ഷി
ഇന്നും നാളെയുമായി കൊച്ചിയില്‍ ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയുവം മാത്യൂ ടി തോമസിന്റെ മന്ത്രി സ്ഥാനം തന്നെയാവും. നിയമസഭാകക്ഷി യോഗം വിളിച്ചു ചേര്‍ത്തു പുതിയ മന്ത്രിയെ നിശ്ചയിക്കണമെന്ന ആവശ്യം യോഗത്തില്‍ കൃഷ്ണന്‍കുട്ടി വിഭാഗം ഉയര്‍ത്തും
മന്ത്രിസ്ഥാനം
മൂന്നംഗങ്ങളാണ് ജനതാദളിന്റെ നിയമസഭാകക്ഷിയില്‍ ഉള്ളത്. വടകര എംഎല്‍എയായ സികെ നാണുവാണ് നിയമസഭാകക്ഷി നേതാവ്. അദ്ദേഹം കൃഷ്ണന്‍കുട്ടിയെ പിന്തുണക്കുമെന്നതിനാല്‍ നിയമസഭാകക്ഷിയിലെ ഭൂരിപക്ഷം പരിഗണിച്ച് മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കണമെന്നാണ് കൃഷ്ണന്‍കുട്ടി പക്ഷത്തിന്റെ പ്രധാന ആവശ്യം.
ദേശീയ അധ്യക്ഷന്‍
മന്ത്രിസ്ഥാനത്തിന് അവകാശവാദവുമായി കൃഷ്ണന്‍കുട്ടി ജനതാ ദള്‍ ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവെഗൗഡയുമായി നേരത്തെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മന്ത്രിസഭാ രൂപീകരണ ഘട്ടത്തിലെ മന്ത്രിസ്ഥാനത്തിന് കൃഷ്ണന്‍കുട്ടി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ പിന്തുണയോടെ മാത്യൂ ടി തോമസ് മന്ത്രിയാവുകയായിരുന്നു.
ഭൂരിപക്ഷം
മന്ത്രിസഭാ രൂപീകരണ വേളയില്‍ നിയമസഭാകക്ഷിയിലും പാര്‍ട്ടിയിലും കൃഷ്ണന്‍കുട്ടിക്കായിരുന്നു ഭൂരിപക്ഷം. എന്നാല്‍ 2006 ലെ ഇടത് മന്ത്രിസഭയില്‍ നിന്ന് ഇടയ്ക്ക് മാറിനില്‍ക്കേണ്ടി വന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രനേതൃത്വം മാത്യൂ ടി തോമസിനൊപ്പം നില്‍ക്കുകയായിരുന്നു. ഇതില്‍ കൃഷ്ണന് കുട്ടിക്ക് അന്നേ അമര്‍ശമുണ്ട്.
ആദ്യ രണ്ടുവര്‍ഷം
ആദ്യ രണ്ടുവര്‍ഷം മന്ത്രി സ്ഥാനം എന്ന ധാരണയിലാണ് മാത്യൂ ടി തോമസിന് മന്ത്രിസ്ഥാനം ലഭിച്ചത് എന്നാണ് കൃഷ്ണന്‍കുട്ടി പക്ഷത്തിന്റെ വാദം. എന്നാല്‍ ഇങ്ങനെ ഒരു ധാരണയും മന്ത്രിസഭാ രൂപീകരണ വേളയില്‍ ഉണ്ടായിട്ടില്ലെന്ന് മാത്യൂ ടി തോമസ് പക്ഷം വ്യക്തമാക്കുന്നു. പാര്‍ട്ടിയേയും പ്രവര്‍ത്തകരേയും സഹായിക്കാത്ത മന്ത്രിയാണെന്ന് ആക്ഷേപവും മാത്യൂ ടി തോമസിനെതിര ഉന്നയിക്കുന്നു.
പ്രതികാര നീക്കം
എന്നാല്‍ പാര്‍ട്ടിയിലെ ചിലര്‍ പറയുന്ന കാര്യങ്ങള്‍ മന്ത്രിയെന്ന നിലയില്‍ സാധിച്ചുകൊടുക്കാത്തതിന്റെ പ്രതികാര നീക്കമാണിതെന്നാണ് മാത്യ ടി തോമസ് പക്ഷം വാദിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്നും നാളെയുമായി ചേരുന്ന പാര്‍ട്ടി യോഗം ഏറെ നിര്‍ണ്ണായകമാണ്. ഇന്ന് സംസ്ഥാന കമ്മിറ്റിയും നാളെ സംസ്ഥാന കൗണ്‍സിലുമാണ് നടക്കുന്നത്.
പ്രധാന അജണ്ട
പാര്‍ട്ടി ദേശീയ സെക്രട്ടറി ദാനിഷ് അലിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രണ്ട് വര്‍ഷക്കാലയളവിലെ സര്‍ക്കാരിന്റേയും മന്ത്രിയുടേയും പ്രവര്‍ത്തനം, ലോക്സഭ തിരഞ്ഞെടുപ്പ് എന്നിവയാണ് യോഗത്തിലെ പ്രധാന അജണ്ട. യോഗത്തില്‍ മന്ത്രിസ്ഥാനത്തെക്കുറിച്ച് സമ്മര്‍ദ്ദം ഉണ്ടാക്കി വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തെ ഇടുപെടുവിപ്പിക്കാനാണ് കൃഷ്ണന്‍കുട്ടി പക്ഷത്തിന്റെ ശ്രമം.
സിപിഎം
മന്ത്രിസഭ അഴിച്ചു പണിക്ക് സിപിഎമ്മും ശ്രമം നടത്തുന്നുണ്ട്. കേന്ദ്രകമ്മിറ്റി അംഗമായ ഇപി ജയരാജനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരാനാണ് സിപിഎം നീക്കം. ഈ ഘട്ടത്തില്‍ മാത്യൂ ടി തോമസിനെ രാജിവെപ്പിച്ച് കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കാനാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ശ്രമിക്കുന്നത്.