'ആത്മാർത്ഥതയില്ലാത്ത സര്‍ക്കാറുമായി എയര്‍പ്പോട്ട് വിഷയത്തില്‍ സഹകരിക്കണമോയെന്ന് യുഡിഎഫ് പരിശോധിക്കണം
തിരുവനന്തപുരം: കേരള സർക്കാരിനെ തിരുവനന്തപുരം വിമാനത്തവള ടെൻഡറിൽ നിയമപരമായി സഹായിച്ചത് സിറിൽ അമർചന്ദ് മംഗൽദാസ് (CAM) എന്ന പ്രശസ്തനായ ലീഗൽ കമ്പനിയാണെന്ന വിവരം പുറത്തു വന്നതിന്‍റെ പശ്ചാത്തലത്തില്‍ യാതൊരു ആത്മാർത്ഥതയുമില്ലാതെ, തിരുവനന്തപുരത്തെ ജനങ്ങളെ ഇത്രയും കാലം കബളിപ്പിച്ച എല്‍ഡിഎപ് സർക്കാരുമായി എയർപോർട്ട് വിഷയത്തിൽ സഹകരിക്കണമോ എന്നുള്ളത് കോൺഗ്രസ് നേതൃത്വം പരിശോധിക്കണമെന്ന് കെസ് ശബരീനാഥന്‍ എംഎല്‍എ.
സിറിൽ അമർചന്ദ് മംഗൽദാസ് കമ്പനിക്ക് KSIDC വഴി 55 ലക്ഷം രൂപ ഡിസംബർ 2019 ഇവർക്ക് ഫീസ് ഇനത്തിൽ നൽകി. അമർചന്ദ് കമ്പനിയുടെ മേധാവി സിറിൽ ഷെറോഫിന്റെ മകളാണ് കരൺ അദാനിയുടെ ഭാര്യ.എന്നുമാത്രമല്ല ഈ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥയാണ് (Partner) ഈ വ്യക്തി. ഇതിന്റെ അർത്ഥം അദാനിക്കുവേണ്ടി ടെൻഡർ മനഃപൂർവം തോൽക്കാൻ അദാനിയുടെ അടുത്ത ബന്ധുവിനെ തന്നെ കേരള സർക്കാർ നേരിട്ട് ചുമതലപ്പെടുത്തിയെന്നാണെന്നും ശബരീനാഥന്‍ പറയുന്നു.
Recommended Video
എന്നിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിയമസഭയിൽ പ്രമേയം, സർവകക്ഷി യോഗം, സിപിഎം സമരം, കത്തെഴുത്ത്, ഇമെയിൽ സമരം തുടങ്ങിയ പ്രഹസന്നങ്ങൾ. യാതൊരു ആത്മാർത്ഥതയുമില്ലാതെ, തിരുവനന്തപുരത്തെ ജനങ്ങളെ ഇത്രയും കാലം കബളിപ്പിച്ച എല്‍ഡിഎഫ് സർക്കാരുമായി എയർപോർട്ട് വിഷയത്തിൽ സഹകരിക്കണമോ എന്നുള്ളത് കോൺഗ്രസ് നേതൃത്വം പരിശോധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംഭവത്തില്‍ സര്‍ക്കാറിനെതിരെ വിമര്‍ശിച്ച് ഷിബു ബേബി ജോണും രംഗത്തെത്തിയിട്ടുണ്ട്. അധികാരത്തിൽ വന്ന നാൾ മുതൽ പിണറായി വിജയൻ കൈക്കൊള്ളുന്ന ഇരട്ടത്താപ്പിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തിരുവനന്തപുരം വിമാനത്താവളം. അതിന് കൂട്ടുപിടിച്ചിരിക്കുന്നതാകട്ടെ, പിണറായി സർക്കാരിൻ്റെ എല്ലാ അഴിമതികളുടെയും മറയായ കൺസൾട്ടൻസി ഏജൻസികളെയും.
എയർപോർട്ട് സ്വകാര്യവൽക്കരണത്തെ നാമെല്ലാം ശക്തമായി എതിർക്കുന്നു. എന്നാൽ ഒരു ഭാഗത്ത് എതിർക്കുകയും മറുഭാഗത്ത് എയർപോർട്ട് അദാനിയ്ക്ക് വിൽക്കാനുള്ള സകലസൗകര്യങ്ങളും ചെയ്ത നൽകുകയും ചെയ്യുന്ന പിണറായി വിജയൻ്റെ നിലപാട് തികച്ചും വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.
എയർപോർട്ട് സർക്കാർ ഏറ്റെടുക്കാനുള്ള മുന്നൊരുക്കങ്ങൾ ഒന്നുമില്ലാതെ ലേലത്തിൽ പങ്കെടുക്കാനുള്ള തീരുമാനം അന്നേ സംശയമുണർത്തിയതാണ്. Highest bid നെക്കാൾ 19.64% വ്യത്യാസത്തിൽ ക്വാട്ടിങ് നടത്തി അദാനിയ്ക്ക് വേണ്ടി മനപ്പൂർവം പുറത്തായതാണെന്ന് ഇപ്പോൾ മനസിലാകുന്നുണ്ട്. എന്തായാലും എയർപോർട്ട് വാങ്ങാൻ വന്നവർക്ക് കൺസൾട്ടൻസി വകയിൽ അരക്കോടി രൂപ കൂടി കൊടുത്തുവിട്ട പിണറായി വിജയൻ്റെ വലിയ മനസ് ആരും കാണാതെ പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തുത്തു.