ഒരു മലയാളിയെ പോലും ട്രെയിനിൽ തിരിച്ച് എത്തിക്കാനായിട്ടില്ല, സർക്കാരിന് രൂക്ഷ വിമർശനം!
തിരുവനന്തപുരം: പ്രവാസികൾ കേരളത്തിലേക്ക് തിരിച്ച് എത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരിച്ച് എത്തിക്കാൻ സംസ്ഥാന സർക്കാർ ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഒരു മലയാളിയെ പോലും ട്രെയിനിൽ തിരിച്ച് എത്തിച്ചിട്ടില്ല എന്നാണ് അരുവിക്കര എംഎൽഎ കെഎസ് ശബരീനാഥൻ ആരോപിക്കുന്നത്.
എംഎൽഎയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: '' അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിൽ എത്തിക്കുവാൻ വേണ്ടി ഇന്ത്യൻ റെയിൽവേ ഇതുവരെ 302 ട്രെയിനുകൾ ഓടിച്ചു. ഈ മാർഗ്ഗത്തിലൂടെ ഏകദേശം 3.4 ലക്ഷം പേർ സ്വദേശങ്ങളിൽ എത്തി. ഇനി കേരളത്തിന്റെ കണക്ക് നോക്കാം: i) നോർക്ക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത ഇതര സംസ്‌ഥാന മലയാളികളുടെ എണ്ണം = രണ്ടു ലക്ഷം. ii) ഇതിൽ കേരളത്തിലേക്ക് ഇതുവരെ വന്ന ട്രെയിനുകളുടെ എണ്ണം = പൂജ്യം.
ഇത്രയും ട്രെയിനുകൾ ഇന്ത്യയിൽ ഓടിയിട്ടും ഒരു മലയാളിയെ പോലും കേരള സർക്കാരിനും കേന്ദ്ര സർക്കാരിനും ട്രെയിനിൽ ഇങ്ങോട്ട് എത്തിക്കാൻ കഴിഞ്ഞിട്ടില്ല. എന്തിനാണ് ഈ കേരള ഹൗസും പ്രത്യേക പ്രതിനിധിയും അവരുടെ സന്നാഹങ്ങളും?''
അതേസമയം മലയാളികളെ തിരികെ എത്തിക്കാൻ ട്രെയിൻ സർവ്വീസ് ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രോഗവ്യാപനം ഇല്ലാതിരിക്കുക എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഇങ്ങോട്ടുവരാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് പാസ് ഏര്‍പ്പെടുത്തുന്നത്. ഇങ്ങനെ ക്രമം നിശ്ചയിക്കുന്നത് വരുന്ന ഓരോരുത്തര്‍ക്കും കൃത്യമായ പരിശോധനകളും പരിചരണവും നിരീക്ഷണവും ഉറപ്പാക്കാനാണ്. എല്ലാ സൗകര്യങ്ങളും ഉറപ്പാവുകയും വേണമെന്ന് പിണറായി ഫേസ്ബുക്കിൽ കുറിച്ചു.
ഔദ്യോഗിക സംവിധാനങ്ങളിലൂടെ ലഭിക്കുന്ന പാസുമായി വരുന്നവര്‍ക്കു മാത്രമേ അതിര്‍ത്തി കടക്കാന്‍ കഴിയൂ. സംസ്ഥാനത്തേക്ക് കടക്കുന്നതിനുള്ള പാസ് വിതരണം നിര്‍ത്തിവെച്ചിട്ടില്ല. അതിര്‍ത്തിയിലെ നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ക്രമീകരണങ്ങളുമായി എല്ലാവരും സഹകരിക്കണം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിദൂര സ്ഥലങ്ങളില്‍ അകപ്പെട്ടുകിടക്കുന്നവരെ ട്രെയിന്‍ മാര്‍ഗം കൊണ്ടുവരുന്നതിനുള്ള പരിശ്രമം തുടരുകയാണ്. ആദ്യ ട്രെയില്‍ ഡെല്‍ഹിയില്‍നിന്ന് പുറപ്പെടാനാകുമെന്ന് പ്രതീക്ഷിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതില്‍ മുന്‍ഗണന ലഭിക്കുക. മുംബൈ, ബംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളില്‍നിന്നും പ്രത്യേക ട്രെയിനുകള്‍ ആലോചിച്ചിട്ടുണ്ട്.
മറ്റു മാര്‍ഗമില്ലാതെ പെട്ടുപോകുന്നവരെ ഇവിടെനിന്ന് വാഹനം അയച്ച് തിരിച്ചെത്തിക്കല്‍ എങ്ങനെയെന്നത് ആലോചിച്ച് അതിനുതകുന്ന നടപടിയും പിന്നീട് സ്വീകരിക്കും. ഇന്ത്യയ്ക്കകത്തെ പ്രവാസി കേരളീയരുടെ സൗകര്യത്തിനായി ഡെല്‍ഹി കേരള ഹൗസ്, മുംബൈ കേരള ഹൗസ്, ബംഗളൂരു, ചെന്നൈ നോര്‍ക്ക ഓഫീസുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഹെല്‍പ്പ്ഡെസ്ക്കുകൾ തുടങ്ങും. ഈ നാല് കേന്ദ്രങ്ങളിലും അതത് സംസ്ഥാനങ്ങളിലുള്ള പ്രവാസി കേരളീയര്‍ക്കായി കോള്‍ സെന്‍ററുകളും ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.