കാതലിലെ ഏറ്റവും മനോഹര രംഗം അത്; മമ്മൂട്ടിയുടെ അത്തരം കഥാപാത്രങ്ങൾ എന്നും ഒരു വിസ്മയം: കെഎസ് ശബരീനാഥ്
തിയേറ്റർ വിട്ട് ഒടിടിയില്‍ എത്തിയപ്പോഴും മമ്മൂട്ടി-ജിയോ ബേബി ചിത്രം കാതലിന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാധാരണ പ്രേക്ഷകർ മുതല്‍ സിനിമ പ്രവർത്തകർ, രാഷ്ട്രീയക്കാർ തുടങ്ങി നാനാതുറകളില്‍പ്പെട്ടവരും കാതല്‍ മുന്നോട്ട് വെക്കുന്ന പ്രമേയത്തേയും താരങ്ങളുടെ അഭിനയ മികവിനേയും പ്രശംസിക്കുകയാണ്. പതിവുപോലെ വിമർശനങ്ങള്‍ക്കും ഒട്ടും കുറവില്ല.
ജിയോ ബേബിയുടെ കാതൽ എന്ന ചിത്രത്തിലെ ഏറ്റവും മനോഹരമായ രംഗമായി എനിക്ക് തോന്നിയത് കുടുംബകോടതിയിലെ ഒരു സീൻ ആണെന്നാണ് മുന്‍ എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായി എസ് ശബരീനാഥ് ഫേസ്ബുക്കില്‍ കുറിക്കുന്നത്. അതിശയോക്തിയില്ലാത്ത, ആർദ്രതയുള്ള ജിയോ ബേബിയുടെ ഈ കാതലിന് മഴവിൽ അഴകാണ്. പിന്നെ മമ്മൂക്ക- ആത്മവിശ്വാസകുറവുള്ള മമ്മൂട്ടി കഥാപാത്രങ്ങൾ എനിക്ക് എന്നും ഒരു വിസ്മയയാണെന്നും കെഎസ് ശബരീനാഥ് കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ജിയോ ബേബിയുടെ കാതൽ എന്ന ചിത്രത്തിലെ ഏറ്റവും മനോഹരമായ രംഗമായി എനിക്ക് തോന്നിയത് കുടുംബകോടതിയിലെ ഒരു സീൻ ആണ്. ഡിവോഴ്സ് കേസ് നടക്കുന്ന സമയം മാത്യുവും( മമ്മൂട്ടി) ഭാര്യ ഓമനയും(ജ്യോതിക) അടുത്തടുത്ത് നിൽക്കുകയാണ്. ഓമനയെ വിസ്ത്തരിക്കാൻ വിളിക്കുമ്പോൾ അവർ ഹാൻഡ്ബാഗ് ഏൽപ്പിക്കുന്നത് മാത്യുവിനാണ്. വിസ്താരം കഴിയുമ്പോൾ മാത്യു ബാഗ് ഓമനയെ ഏൽപ്പിക്കുന്നു.
തണുത്തുവിറങ്ങലിച്ച അവരുടെ ദാമ്പത്യത്തിലും അവർക്ക് പരസ്പരമുള്ള ബഹുമാനവും കരുതലും ഇതിലും നല്ലതായി ചിത്രീകരിക്കുവാൻ കഴിയില്ല.ചിത്രത്തിന്റെ അടിത്തറതന്നെ ദാമ്പത്യത്തിലെയും കുടുംബത്തിലെയും സമൂഹത്തിലെയും ഈ പരസ്പരബഹുമാനമാണ്, ഡിഗ്നിറ്റി ആണ്. അത് മാത്യുവും ഓമനയും ചാച്ചനും തങ്കനും മകളും വക്കിലും എല്ലാവരും പരസ്പരം പ്രകടിപ്പിക്കുന്നുണ്ട്.
അതിശയോക്തിയില്ലാത്ത, ആർദ്രതയുള്ള ജിയോ ബേബിയുടെ ഈ കാതലിന് മഴവിൽ അഴകാണ്.
പിന്നെ മമ്മൂക്ക- ആത്മവിശ്വാസകുറവുള്ള മമ്മൂട്ടി കഥാപാത്രങ്ങൾ എനിക്ക് എന്നും ഒരു വിസ്മയയാണ് - തനിയാവർത്തനവും ഭൂതക്കണ്ണാടിയും ഉണ്ടയും ഇപ്പോൾ കാതലും.മറ്റുള്ള നടിനടന്മാരും സാങ്കേതിക രംഗത്തുള്ളവരും എല്ലാവരും മനോഹരം. -ശബരീനാഥ് കുറിപ്പ് അവസാനിപ്പിക്കുന്നു.
അതേസമയം, 'കാതൽ ദ കോറി'നെ പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ ഹൻസൽ മെഹ്തയും കഴിഞ്ഞ ദിവസം രംഗത്ത് വന്നു. ഒരു മനുഷ്യനെ സ്വയം സ്നേഹിക്കുവാൻ പ്രേരിപ്പിക്കുന്ന മുദ്രവാക്യമാണ് കാതൽ എന്നാണ് ഹൻസൽ മെഹ്ത എക്സിൽ കുറിച്ചത്.
'കാതൽ ദ കോർ, സ്വയം സ്നേഹിക്കാനുള്ള വളരെ സ്‌നേഹപൂർവ്വവുമായ ഒരു മുദ്രാവാക്യമാണ്. മമ്മൂട്ടി തന്റെ ബൃഹത്തായ സിനിമ ജീവിതത്തിൽ ഒരു ഏട് കൂടി എഴുതി ചേർത്തിരിക്കുന്നു. മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത്. ജ്യോതിക, അഭിനയിച്ച് ഫലിപ്പിക്കാന്‍ പ്രയാസകരമായ ഒരു ഭാഗം അത്രയും സത്യസന്ധതയോടെയും സഹാനുഭൂതിയോടെയും അവതരിപ്പിച്ചിട്ടുണ്ട് . ഇനിയും ഒരുപാട് കാര്യങ്ങൾ അവർക്ക് ചെയ്യാനുണ്ട്. കലയുടെ മഹത്തായ സമന്വയമാണ് കാതൽ. എന്തൊരു സംവിധായകനാണ് ജിയോ ബേബി. അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്-ഹൻസൽ മെഹ്ത എക്സിൽ കുറിച്ചു.












Click it and Unblock the Notifications