പ്രതിരോധം പാളിയാല്‍ സംസ്ഥാനത്ത് 80 ലക്ഷം വരെ രോഗബാധിതരുണ്ടാകാം; പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: കോവിഡിന്‍റെ രണ്ടാം വരവിനെ സംസ്ഥാനം ഫലപ്രദമായി പ്രതിരോധിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് രോഗം പടരുന്നവരുടെ ശരാശരി എണ്ണം പത്തിലും താഴെയാണ്. കൂടുതല്‍ പേര്‍ രോഗ മുക്തി നേടുകയും ചെയ്യുന്നു. ഇന്നലെ മാത്രം 7 പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ ഭേദമായവരുടെ എണ്ണം 27 ആണ്. ഈ കണക്കുകള്‍ എല്ലാം ആശ്വാസം പകരുന്നതാണെങ്കിലും ലോക്ഡൗണിന് ശേഷം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയില്ലെങ്കില്‍ ജുലൈയില്‍ സംസ്ഥാനത്ത് വീണ്ടും രോഗവ്യാപന സാധ്യതയുണ്ടെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടത്തിയ പഠനം സൂചിപ്പിക്കുന്നത്.
Recommended Video
പഠന റിപ്പോര്‍ട്ട് അതോറിറ്റ് സര്‍ക്കാറിന് സമര്‍പ്പിച്ചു. പ്രതിരോധ നടപടികളില്‍ വീഴ്ചയുണ്ടായാല്‍ ജുണ്‍-ജുലൈ മാസങ്ങളില്‍ 50 ലക്ഷത്തിനും 80 ലക്ഷത്തിനും ഇടയില്‍ വരെ രോഗബാധിതര്‍ ഉണ്ടാകാമെന്ന് പഠനം പറയുന്നു. 5 ലക്ഷം മുതൽ 8 ലക്ഷം വരെ ആളുകൾക്ക് ആശുപത്രിവാസം വേണ്ടിവരാം. 40,000 മുതൽ 60,000 പേരെ ഒരേസമയം തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വരാം എന്നും പഠനം പറയുന്നു.
ഈ ഒരു ഘട്ടത്തിലേക്ക് കടക്കാതിരിക്കാന്‍ 4 നിര്‍ദേശങ്ങളും ദുരന്ത നിവാരണ അതോറിറ്റി മുന്നോട്ട് വെക്കുന്നു. 1-വിദേശങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കു കർശന സ്ക്രീനിങ്, ക്വാറന്റീൻ നടപടികൾ ഏര്‍പ്പെടുത്തുക, 2. കൈ കഴുകൽ, മാസ്ക് ഉപയോഗിക്കൽ എന്നിവ ചേർന്ന ബ്രേക്ക് ദ് ചെയിൻ പ്രചാരണം ശക്തിപ്പെടുത്തുക, 3. സാമൂഹ്യ അകലം പാലിക്കൽ കർശനമാക്കുക, 4. സംസ്ഥാനത്തിനുള്ളിൽ രോഗസാധ്യതയുള്ളവരെ ക്വാറന്റീൻ ചെയ്യുക എന്നിവയാണ് അത്.
ഈ നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കിയാല്‍ കേരളത്തില്‍ രോഗവ്യാപന സാധ്യത തടയാന്‍ കഴിയുമെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കുന്നു. ഈ ഘട്ടം തരണം ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് എന്തെങ്കിലും കാരണവശാല്‍ രോഗം പകരാനുള്ള സാധ്യതയുണ്ടെങ്കില്‍ അത് അത് അടുത്ത വര്‍ഷം ആദ്യം മാത്രമായിരിക്കും. നിലവില്‍ രോഗസാധ്യത ഉള്ളവര്‍, സമ്പര്‍ക്കത്തിലുള്ളവര്‍, രോഗബാധയുള്ളവര്‍, രോഗം ഭേദമായവര്‍ എന്നിവരങ്ങളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്.
അതേസമയം, ഇന്നലെ കേരളത്തില്‍ 7 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലകളിലെ 3 പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നതാണ്. 5 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. അതില്‍ രണ്ട് പേര്‍ കണ്ണൂരിലും 3 പേര്‍ കാസര്‍ഗോഡും ഉള്ളവരാണ്.
ഇന്നലെ കേരളത്തില്‍ 27 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവാകുകയും ചെയ്തു. കാസര്‍ഗോഡ് ജില്ലയിലുള്ള 17 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 8 പേര്‍) കണ്ണൂര്‍ ജില്ലയിലുള്ള 6 പേരുടേയും കോഴിക്കോട് ജില്ലയിലുള്ള 2 പേരുടേയും (ഒരാള്‍ കാസര്‍ഗോഡ്) എറണകുളം, തൃശൂര്‍ ജില്ലകളിലുള്ള ഓരോരുത്തരുടേയും ഫലമാണ് നെഗറ്റീവായത്.
ചൈനയെ കൈവിട്ട് ജപ്പാന്‍... സമ്പദ് ഘടന തകരും, എല്ലാ കമ്പനികളും ചൈന വിടും, ഒപ്പം യുഎസ്സും!!