Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂട്യൂബ് ചാനലിന് എട്ടിന്റെ പണി; 1 കോടി കൊടുക്കേണ്ടി വരുമോ? 9 ആരോപണങ്ങൾക്കും മറുപടി

തിരുവനന്തപുരം: വ്യാജവും വസ്തുതാവിരുദ്ധവുമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് എബിസി ന്യൂസ് എന്ന യൂട്യൂബ് ചാനലിനെതിരെ നിയമനടപടിയുമായി കെഎസ്ഇബി. 1 കോടി രൂപ നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

വേറെയും ചില ഓൺലൈൻ ചാനലുകൾ ഇത്തരം വസ്തുതാവിരുദ്ധ പ്രചാരണങ്ങൾ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവർക്കെതിരെയും അത്തരം വ്യാജവാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശനമായ നിയമനടപടി സ്വീകരിക്കാനാണ് നീക്കമെന്നും കെഎസ്ഇബി പറഞ്ഞു.

ksb

കെഎസ്ഇബിയുടെ ഫേസ്ബുക്ക് പോസ്റ്റ്

'' എബിസി ന്യൂസ് എന്ന യുട്യൂബ് ചാനൽ നടത്തിയ തികച്ചും വ്യാജവും വസ്തുതാവിരുദ്ധവുമായ പ്രചാരണത്തിനെതിരെ 1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിച്ചിരിക്കുകയാണ് കെഎസ് ഇ ബി. വേറെയും ചില ഓൺലൈൻ ചാനലുകൾ ഇത്തരം വസ്തുതാവിരുദ്ധ പ്രചാരണങ്ങൾ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

അവർക്കെതിരെയും അത്തരം വ്യാജവാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശനമായ നിയമനടപടി സ്വീകരിക്കാനാണ് നീക്കം.
എബിസി ന്യൂസിന് നൽകിയ വക്കീൽ നോട്ടീസിലെ ആരോപണങ്ങളും വസ്തുതകളും വിശദമാക്കുന്ന ഭാഗം.

ആരോപണം - 1
"കെ.എസ്.ഇ.ബി. ഉപഭോക്താക്കളിൽ നിന്ന് Annual ACD ഈടാക്കുന്നത് യാതൊരു മാനദണ്ഡവുമില്ലാതെയാണ് "
വിശദീകരണം: കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 റെഗുലേഷൻ‍ 67 അനുസരിച്ച് വൈദ്യുതി വിതരണ യൂട്ടിലിറ്റി എല്ലാ ഉപഭോക്താക്കളിൽ നിന്നും നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടതുണ്ട്. ഇത് കണക്കാക്കുന്നതിനായി, എല്ലാ സാമ്പത്തിക വർ‍ഷവും ആദ്യ ക്വാർ‍ട്ടറിൽ‍ തൊട്ടുമുമ്പുള്ള സാമ്പത്തിക വർ‍ഷത്തെ ശരാശരി വൈദ്യുത ഉപയോഗം കണ്ടെത്തുന്നു.

ഇങ്ങനെ ലഭിച്ച ശരാശരി ഉപയോഗത്തിന് നിലവിലെ താരിഫിൽ പ്രതിമാസ ബിൽ തുക കണക്കാക്കുന്നു. രണ്ട് മാസത്തിലൊരിക്കൽ‍ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾ‍ക്ക് 3 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയും എല്ലാ മാസവും ബിൽ‍ ലഭിക്കുന്ന ഉപഭോക്താക്കൾ‍ക്ക് 2 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയുമാണ് ചട്ടങ്ങൾ പ്രകാരം സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടത്.

ഉപഭോക്താവിന്റെ നിലവിലെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇങ്ങനെ കണക്കാക്കുന്ന തുകയേക്കാൾ കുറവാണെങ്കിൽ, കുറവുള്ള തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തി സ്വീകരിക്കുന്നു. ശരാശരി ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിൽ അധികമുള്ള ഡെപ്പോസിറ്റ് തുക ബില്ലിൽ കുറവ് ചെയ്ത് നൽകുന്നു. സെക്യൂരിറ്റി നിക്ഷേപത്തിന് ബാങ്ക് നിരക്കിലുള്ള പലിശയും എല്ലാ വർ‍ഷവും നൽകുന്നുണ്ട്.

ആരോപണം - 2.
"അഡ്വാൻ‍സ് എന്ന ശീർ‍ഷകത്തിൽ അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റിന്റെ പലിശയായി ബില്ലിൽ കുറവുചെയ്തു നൽ‍കിയിരിക്കുന്ന തുക കെ.എസ്.ഇ.ബി. അന്യായമായി ഉപഭോക്താവിൽ നിന്നും ഈടാക്കിയ തുകയാണെന്ന അസത്യ പ്രസ്താവന"

വിശദീകരണം: മേൽ സൂചിപ്പിച്ചതുപോലെ ഉപഭോക്താവിന്റെ ശരാശരി ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിൽ അധികമുള്ള ഡെപ്പോസിറ്റ് തുക ബില്ലിൽ കുറവുചെയ്ത് തിരികെ നൽകും. അഡ്വാൻസ് എന്ന ശീർ‍ഷകത്തിലാണ്പ്ര ബില്ലിൽ ഈ തുക കുറവുചെയ്ത് നൽകുക. അവതാരകൻ വീഡിയോയിൽ കാണിച്ച് വിശദീകരിക്കുന്ന ബില്ലിൽ ഇപ്രകാരം കുറവു ചെയ്തിരിക്കുന്ന തുക കെ.എസ്.ഇ.ബി. അന്യായമായി ഈടാക്കിയതാണ് എന്ന അസത്യ പ്രസ്താവന തെറ്റിദ്ധാരണാജനകമാണ്.

ആരോപണം - 3.
"ഇന്ത്യയിലെ ഏറ്റവും വലിയ കൊള്ളസംഘമാണ് കെ.എസ്.ഇ.ബി. കെ.എസ്.ഇ.ബി. ജനങ്ങളെ കൊള്ളയടിക്കുന്നു തുടങ്ങിയ ആവർ‍ത്തിച്ചുള്ള പരാമർശങ്ങൾ.
വിശദീകരണം : ജനങ്ങളുടെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമാണ് കെ.എസ്.ഇ.ബി. ലിമിറ്റഡ്. രാജ്യത്ത് നിലവിലുള്ള വൈദ്യുതി നിയമം അനുസരിച്ച് രൂപീകരിക്കപ്പെട്ട് പ്രവർ‍ത്തിക്കുന്ന സ്ഥാപനമാണ് ഇത്. കെ.എസ്.ഇ.ബി.യുടെ വരവ് ചെലവ് കണക്കുകൾ ആഭ്യന്തരവും ബാഹ്യവുമായ കൃത്യവും വിശദവുമായ ഓഡിറ്റുകൾക്ക് വിധേയമാണ്.

സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനും സി ആന്റ് എ.ജി.യും ഉൾ‍പ്പെടെ കെ.എസ്.ഇ.ബി. യുടെ വരവുചെലവു കണക്കുകൾ നിശിതമായ പരിശോധനകൾ‍ക്ക് വിധേയമാക്കുന്നുണ്ട്. ആ സാഹചര്യത്തിൽ മേൽ‍ പറഞ്ഞ പരാമർ‍ശം തികച്ചും വസ്തുതാ വിരുദ്ധവും കെ.എസ്.ഇ.ബി. യെ അപമാനിക്കുന്നതുമാണ്.

ആരോപണം - 4.
"കെ.എസ്.ഇ.ബി. കൊള്ളക്കാർ നടത്തുന്ന വെട്ടിപ്പാണ് വൈദ്യുത ബില്ലിലുള്ളത് "
വിശദീകരണം: വൈദ്യുതിയുടെ നിരക്ക് നിശ്ചയിക്കുന്നത് കെ.എസ്.ഇ.ബി. അല്ല. കെ.എസ്.ഇ.ബിക്കോ സർ‍ക്കാരിനോ ഏകപക്ഷീയമായി വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിക്കാനാവില്ല. സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ‌ എന്ന Quasi-Judicial സ്ഥാപനത്തിനാണ് വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള അധികാരം.

വരവും ചെലവും വിശദമാക്കി റെഗുലേറ്ററി കമ്മീഷനു മുമ്പാകെ കെ.എസ്.ഇ.ബി. നൽകുന്ന താരിഫ് പെറ്റീഷനിൽമേൽ വിവിധ ജില്ലകളിൽ വച്ച് പൊതുജനങ്ങളുടെയും വിവിധ ഉപഭോക്തൃ സംഘടനകളുടെയും അഭിപ്രായം കൂടി ആരാഞ്ഞശേഷം വിശദമായ പരിശോധനകൾ നടത്തിയിട്ടാണ് റെഗുലേറ്ററി കമ്മീഷൻ വൈദ്യുതി താരിഫ് നിശ്ചയിക്കുന്നത്.

ഫിക്സഡ് ചാർജ്ജ്, എനർജി ചാർ‍ജ്ജ്, മീറ്റർ വാടക, ഇലക്ട്രിസിറ്റി ഡ്യൂട്ടി, ഫ്യുവൽ സർ‍ചാർജ്ജ് എന്നിങ്ങനെ പല ഘടകങ്ങൾ ചേർ‍ന്നതാണ് വൈദ്യുതി ബിൽ. രാജ്യത്ത് നിലവിലുള്ള വൈദ്യുതി നിയമം അനുശാസിക്കുന്നത് പ്രകാരമാണ് വൈദ്യുതി വിതരണ കമ്പനികൾ ഇത്തരത്തിൽ വിവിധ ഘടകങ്ങൾ ചേർ‍ത്തുള്ള ബിൽ തയ്യാറാക്കുന്നത്. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി ബില്ലിന് ഇതുപോലെ പല ഘടകങ്ങൾ ഉണ്ടായിരിക്കും.

ആരോപണം - 5
ഫ്യുവൽ സർചാർ‍ജ്ജിനെക്കുറിച്ച് തികച്ചും അവാസ്തവവും തെറ്റിദ്ധാരണാജനകവുമായ ആരോപണങ്ങൾ.
വിശദീകരണം: വൈദ്യുതി വിതരണ യൂട്ടിലിറ്റികൾ നിശ്ചിത കാലയളവിലേയ്ക്കുള്ള മൊത്തം റവന്യൂ ആവശ്യകത (Aggregate Revenue Requirement - ARR) മുൻ‍കൂർ തയ്യാറാക്കി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ മുമ്പാകെ സമർ‍പ്പിക്കേണ്ടതുണ്ട്.

ഏതെല്ലാം സ്രോതസ്സുകളിൽ നിന്ന് വൈദ്യുതി വാങ്ങാൻ ഉദ്ദേശിക്കുന്നു, അവ ഓരോന്നിനും പ്രതീക്ഷിക്കുന്ന ചെലവ് എന്നിവ കൂടാതെ ഓപ്പറേഷൻ & മെയിന്റനൻസ് ചെലവ്, ഭരണപരമായ ചെലവുകൾ, പൊതുചെലവുകൾ എന്നിങ്ങനെ എല്ലാ വിവരങ്ങളും സാമാന്യ തത്വങ്ങളുടെയും മുൻ അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ കണക്കാക്കി ARR-ൽ ഉൾ‍പ്പെടുത്തും.

ഇത് വിശദമായി പരിശോധിച്ച്, പൊതുജനങ്ങൾ‍ക്കും ഉപഭോക്താക്കൾ‍ക്കും പറയാനുള്ളതും കേട്ടതിനുശേഷമാണ് റെഗുലേറ്ററി കമ്മീഷൻ വരും വർ‍ഷങ്ങളിലേക്ക് വൈദ്യുതി താരിഫ് അനുവദിച്ചു നൽകുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും, യഥാർത്ഥ സാഹചര്യത്തിൽ മുൻകൂട്ടി കണക്കാക്കിയ ചെലവുകളിൽ നിന്നും ഏറ്റകുറച്ചിലുകൾ സ്വാഭാവികമാണ്. മഴയുടെ അളവ് പ്രതീക്ഷിച്ചതിലും കുറയുക, വിപണിയിൽ കൽ‍ക്കരിയുടെ വില ക്രമാതീതമായി ഉയരുക എന്നിങ്ങനെ നിരവധി കാരണങ്ങളാൽ ചെലവ് കൂടാം.

ഇത്തരത്തിൽ വൈദ്യുതി വാങ്ങൽ ചെലവിലും ഇന്ധന ചെലവിലും വ്യതിയാനം ഉണ്ടെങ്കിൽ ഇന്ധന സർചാർജ്ജ് അപേക്ഷകളിലൂടെ ത്രൈമാസ ക്ലെയിമുകൾ സമർപ്പിക്കണം എന്നാണ് നിയമം അനുശാസിക്കുന്നത്. റെഗുലേറ്ററി കമ്മീഷൻ മുൻകൂട്ടി വിജ്ഞാപനം ചെയ്തിട്ടുള്ള ഫോർമുല അനുസരിച്ചായിരിക്കും ഈ അപേക്ഷകളിൽ തീരുമാനം ഉണ്ടാവുക.

ഇത്തരത്തിൽ വൈദ്യുതി അധികമായി കൂടിയ വിലയ്ക്ക് വാങ്ങേണ്ടി വന്നതിന്റെ കണക്കുകൾ പരിശോധിച്ച് റെഗുലേറ്ററി കമ്മീഷൻ നിശ്ചയിച്ചു നൽകിയതുപ്രകാരമാണ് വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ്ജ് ഈടാക്കുന്നത്. അല്ലാതെ കെ.എസ്.ഇ.ബി. സ്വമേധയാ അടിച്ചേൽപ്പിക്കുന്ന തുകയല്ല ഫ്യുവൽ സർചാർജ്ജ്.

ആരോപണം - 6.
"ഫിക്സഡ് ചാർജ്ജ് ഈടാക്കി ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു " എന്ന വസ്തുതാവിരുദ്ധമായ പരാമർശം.
വിശദീകരണം: വൈദ്യുതി ബില്ലിന് പ്രധാനമായും രണ്ട് ഭാഗങ്ങളാണുള്ളത്. ഫിക്സഡ് ചാർ‍ജ്ജും എനർജി ചാർ‍ജ്ജും. വിതരണ ലൈസൻസിയുടെ സ്ഥിരം ചെലവുകളാണ് ഫിക്സഡ് ചാർജ്ജായി താരിഫിൽ പ്രതിഫലിക്കുന്നത്. ഉദാഹരണത്തിന് കെ.എസ്.ഇ.ബി. രാജ്യത്തെ നിരവധി വൈദ്യുതി പദ്ധതികളുമായി വൈദ്യുതി വാങ്ങൽ കരാറുകളിലേർപ്പെട്ടിട്ടുണ്ട്.

ഇവിടങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങിയാലും ഇല്ലെങ്കിലും കരാർ ചെയ്ത‍ നിരക്കിൽ കപ്പാസിറ്റി ചാർജ്ജ് നൽകേണ്ടതുണ്ട്. ഇത്തരത്തിൽ ഉത്പാദനം, പ്രസരണം, ഓപ്പറേഷൻ, മെയിന്റനൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സ്ഥിരം സ്വഭാവമുള്ള ചെലവുകളാണ് ഫിക്സഡ് ചാർജ്ജായി താരിഫിലൂടെ ഉപഭോക്താക്കളിൽ നിന്ന് സ്വീകരിക്കുന്നത്. ഇത് നിയമപ്രകാരം, സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിലൂടെ അംഗീകരിച്ചു നൽകിയ താരിഫ് അടിസ്ഥാനത്തിലാണ് ഈടാക്കുന്നത്.
ആരോപണം - 7.
"ഉപഭോക്താവ് കാശുകൊടുത്ത് വാങ്ങിയ മീറ്ററിന് എല്ലാ മാസവും കെ.എസ്.ഇ.ബി. അനനധികൃതമായി വാടക വാങ്ങുന്നു" എന്ന വ്യാജ ആരോപണം.
വിശദീകരണം: വൈദ്യുതി കണക്ഷൻ നൽകുമ്പോൾ മീറ്ററിന്റെ വില ഈടാക്കാൻ വൈദ്യുതി നിയമം അനുവദിക്കുന്നില്ല എന്നതാണ് വസ്തുത. ഒരു ഉപഭോക്താവിൽ നിന്നും കെ.എസ്.ഇ.ബി. അത് വാങ്ങുന്നുമില്ല. നിലവിലെ വൈദ്യുതി ശൃംഖലയിൽ നിന്നും തങ്ങളുടെ കെട്ടിടത്തിലേക്ക് വൈദ്യുതിയെത്തിക്കാൻ ആവശ്യമായ പ്രവർത്തികൾക്കുവേണ്ട ചെലവ് മാത്രമേ കെ.എസ്.ഇ.ബി. ഈടാക്കുകയുള്ളൂ.

ഇതിൽ മീറ്റർ വില ഉൾ‍പ്പെടുന്നില്ല. മീറ്റർ വാടക വാങ്ങുന്നത് കെ.എസ്.ഇ.ബി. സ്വയം എടുത്ത ഏതെങ്കിലും തീരുമാന പ്രകാരമല്ല എന്നതും ശ്രദ്ധേയമാണ്. സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ പുറപ്പെടുവിച്ചിട്ടുള്ള Kerala Electricity Supply Code 2014-ലെ 68(2) എന്ന വകുപ്പ് അനുസരിച്ചാണ് മീറ്റർ വാടക സ്വീകരിക്കുന്നത്.

വാടക നിരക്ക് നിശ്ചയിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണ്. മീറ്റർ കേടാവുകയാണെങ്കിൽ അത് മാറ്റിവെയ്ക്കേണ്ട ഉത്തരവാദിത്തവും കെ.എസ്.ഇ.ബി.ക്കാണ്. ഉപഭോക്താവ് സ്വയം മീറ്റർ വാങ്ങി അംഗീകൃത ലാബിൽ‍‍ ടെസ്റ്റ് ചെയ്ത് നൽകുന്നപക്ഷം മീറ്റർ വാടക ഒഴിവാകുകയും ചെയ്യും.
ആരോപണം - 8.
ബിൽ തുക തൊട്ടടുത്ത പൂർ‍ണ്ണ സംഖ്യയിലേയ്ക്ക് റൌണ്ട് ഓഫ് ചെയ്യുന്നത് "കൊള്ളയാണ് "
വിശദീകരണം: വിവിധ ഘടകങ്ങൾ കൂട്ടിയെടുക്കുന്ന ബിൽ തുക 50 പൈസയിൽ‌ താഴെയാണെങ്കിൽ തൊട്ടു താഴെയുള്ള പൂർണ്ണ സംഖ്യയിലേയ്ക്കും 50 പൈസയോ അതിനു മുകളിലോ ആണെങ്കിൽ തൊട്ടടുത്ത പൂർണ്ണ സംഖ്യയിലേയ്ക്കും ആണ് റൌണ്ട് ഓഫ് ചെയ്യുന്നത്. ഇങ്ങനെ റൌണ്ട് ഓഫ് ചെയ്യുന്നതുകൊണ്ട് കെ.എസ്.ഇ.ബി. അനധികൃതമായി വരുമാനം ഉണ്ടാക്കുന്നു എന്ന ആരോപണം വസ്തുതാവിരുദ്ധമാണ്.

ആരോപണം - 9.
ഗാർഹിക താരിഫിൽ എനർജി ചാർ‍ജ്ജ് ടെലിസ്കോപ്പിക് ശൈലിയിൽ കണക്കാക്കുന്നത് സംബന്ധിച്ച വസ്തുതാവിരുദ്ധവും അപകീർ‍ത്തികരവുമായ പരാമർ‍ശം.
വിശദീകരണം: സമൂഹത്തിലെ എല്ലാ പൗരൻമാർ‍ക്കും, അവരുടെ സാമ്പത്തിക നില പരിഗണിക്കാതെ വൈദ്യുതി ലഭ്യവും പ്രാപ്യവുമാക്കുക ലക്ഷ്യമിട്ടാണ് ഗാർഹിക താരിഫിൽ ടെലിസ്കോപ്പിക് നിരക്ക് നടപ്പിലാക്കിയിരിക്കുന്നത്.

അടിസ്ഥാന ആവശ്യങ്ങൾക്ക് വൈദ്യുതി ഉപയോഗിക്കുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ഉൾ‍പ്പെടെ താരതമ്യേന കുറഞ്ഞ നിരക്കിലും വൈദ്യുതി ആഢംബരപൂർവ്വം ഉപയോഗിക്കുന്നവർക്ക് താരതമ്യേന കൂടിയ നിരക്കിലും വൈദ്യുതി നൽകാനായാണ് ടെലിസ്കോപ്പിക് ശൈലി ഏർ‍പ്പെടുത്തിയിരിക്കുന്നത്. വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിലൂടെ നൽകിയ താരിഫ് പ്രകാരമാണ് ബിൽ കണക്കാക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+