'കെഎസ്ഇബി സമരം അഴിമതി മൂടിവെക്കുന്നതിന് വേണ്ടിയുളള ഗൂഢ പദ്ധതി': രമേശ് ചെന്നിത്തല
തിരുവനന്തപുരം: കെഎസ്ഇബിയിലെ സമരത്തിനെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഒരു വിഭാഗം ഇടതുപക്ഷ ഓഫീസർ സംഘടനാ നേതാക്കൾ നടത്തുന്ന സമരം അഴിമതി മൂടിവെക്കുന്നതിന് വേണ്ടിയുളള ഗൂഢ പദ്ധതിയാണ് എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഇടത് യൂണിയനുകളും കെഎസ്ഇബി ചെയർമാനും തമ്മിലുളള ഏറ്റുമുട്ടലാണ് സമരത്തിലേക്ക് എത്തിയത്.
സംഘടനാ നേതാക്കളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും കെഎസ്ഇബി ചെയര്‍മാനെ മാറ്റണം എന്നുമാണ് സമരക്കാരുടെ ആവശ്യം. അതേസമയം കെഎസ്ഇബിയില്‍ ഒരു പ്രശ്‌നവും ഇല്ലെന്നാണ് ചെയര്‍മാന്‍ ബി അശോകിന്റെ പ്രതികരണം. ഈ സമരം ജനദ്രോഹപരമാണെന്നും എത്രയും വേഗം അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

രമേശ് ചെന്നിത്തലയുടെ പ്രതികരണം: 'കേരള സ്റ്റേറ്റ് ഇല്ട്രിസിറ്റി ബോർഡിലെ ഒരു വിഭാഗം ഇടതുപക്ഷ ഓഫീസർ സംഘടനാ നേതാക്കൾ നടത്തുന്ന സമരം അവർ കഴിഞ്ഞ ഭരണത്തിൽ അധികാര ദുർവിനിയോഗത്തിലൂടെ നടത്തിയ അഴിമതി മൂടിവെക്കുന്നതിന് വേണ്ടിയുളള ഗൂഢ പദ്ധതിയാണ്. ഈ ഓഫീസർതല സംഘടനയാണ് കഴിഞ്ഞ ഭരണകാലത്ത് സൂപ്പർ മന്ത്രിയായി പ്രവർത്തിച്ചുകൊണ്ട് കെഎസ്ഇബിയെ നിയന്ത്രിച്ചിരുന്നത്. അതിലൂടെ കോടിക്കണക്കിന് രൂപയുടെ നേട്ടമാണ് ഈ സംഘടനയും അതിലെ വ്യക്തികളും നേടിയതെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.
ആ കൂട്ടുകച്ചവടത്തിൽ പങ്കാളി ആയതുകൊണ്ടാണ് പാർട്ടി പോലും ഇവരെ പിന്തുണക്കാൻ അറച്ചു നിൽക്കുമ്പോൾ സമരത്തെയും സസ്പെൻഷനിലായ സമര നേതാക്കളെയും വെളളപൂശിക്കൊണ്ട് അന്നത്തെ വൈദ്യുതി മന്ത്രി ശ്രീ എം.എം മണി മുന്നോട്ട് വന്നിരിക്കുന്നത്. മന്ത്രിയായിരുന്ന മണിയുടെ ബന്ധു നിയന്ത്രിക്കുന്ന സഹകരണ സംഘത്തിന് അനധികൃതമായി കെഎസ്ഇബി യുടെ ഭൂമി വിട്ടുനൽകിയതിൽ ഈ സംഘടനാ നേതാക്കൾ അഴിമതി നടത്തി എന്നതിൽ അന്വേഷണം നടക്കുന്ന ഈ ഘട്ടത്തിൽ അതിനെ തടയിടാനാണ് ഇത്തരത്തിൽ ഒരു സമരവുമായി ഇവർ രംഗത്ത് വന്നിരിക്കുന്നത്.
ചിരിയാണ് സാറേ മെയിൻ.. നിറഞ്ഞ് ചിരിച്ച് മഞ്ജു വാര്യർ, പുതിയ ചിത്രങ്ങൾ വൈറൽ
വൈദ്യുതി ബോർഡ് വൻ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ അതിനെ നേരിടാനായി കൂട്ടായി പ്രവർത്തിക്കേണ്ട ഈ സന്ദർഭത്തിൽ സ്ഥാപനത്തേയും ജീവനക്കാരേയും ഉപഭോക്താക്കളേയും ബുദ്ധിമുട്ടിലാക്കുന്ന തരത്തിൽ ഇത്തരത്തിലൊരു സമരവുമായി മുന്നോട്ട് പോകുന്നത് അംഗീകരിക്കാനാവില്ല. ജനദ്രോഹകരമായ ഈ സമരം എത്രയും വേഗം അവസാനിപ്പിക്കണം. സാധാരണക്കാരായ ഉപഭോക്താക്കളെ വിഢികളാക്കുന്ന ചക്കളത്തിപോരാട്ടം ഇരുവിഭാഗവും അവസാനിപ്പിക്കണം' .












Click it and Unblock the Notifications