കൊട്ടിയത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു, 25 പേർക്ക് പരിക്ക്
കൊല്ലം: ദേശീയ പാതയിൽ കൊട്ടിയത്തിനടുത്ത് പറക്കുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു 25 പേർക്ക് പരിക്കേറ്റു. പലരുടെയും പരിക്ക് സാരമുള്ളതാണെങ്കിലും ആരും അതീവ ഗുരുതരാവസ്ഥയിലല്ല. മിക്കവർക്കും നെറ്റിയിൽ ആഴത്തിൽ മുറിവുണ്ടായി. ചിലരുടെ പല്ലുകൾ കൊഴിഞ്ഞു.
ഇരുപത്തിനാല് പേരെ കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലും ഒരാളെ കൊട്ടിയം കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 6. 20 ന് പറക്കുളം പെട്രോൾ പമ്പിന് മുന്നിലെ വളവിലായിരുന്നു അപകടം. കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സൂപ്പർ ഫാസ്‌റ്രും ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ഫാസ്‌റ്ര് പാസഞ്ചറുമാണ് കൂട്ടിയിടിച്ചത്. ചാറ്റൽ മഴയത്ത് സൂപ്പർ ഫാസ്‌റ്റ് വളവിൽ തെന്നി മാറി ഫാസ്‌റ്റ് പാസഞ്ചറിൽ ഇടിച്ചതാണെന്ന് പൊലീസ് പറഞ്ഞു. സ്ഥിരം അപകട മേഖലയാണ് പറക്കുളം വളവ്.
സോജ(41)സുജ(33)അഭിനന്ദ് രാജ്(4)സജികുമാർ (42)ശാന്തന (24)ജാസ്‌മിൻ ആശ(46)വി.രാജീവ് (34) സമീന(25)മിനി(52) റംല(47)സി.ടി. പ്രദീപ്(50) ഷിജു (49) അനസിയ (18) ഷാമിൻ (25) സന്തോഷ് (38) ജോൺസൺ(49) മിനി.ആർ (50) സിജിന (27) മുനീർ ഖാൻ(28) നിസാർ (46) സുരിചി(58) ഷംനാദ് (32) ജനാർദ്ദനൻ (67) തമ്പി(46)ജിതിൻ കൃഷ്‌ണൻ എന്നിവർക്കാണ് പരിക്ക്.
ജിതിൻ കൃഷ്‌ണൻ കരുനാഗപ്പള്ളി ഡിപ്പോയിലെ കണ്ടക്‌ടറും സി. ടി. പ്രദീപ് ഡ്രൈവറുമാണ്.ഷിജു ആറ്റിങ്ങൽ ഡിപ്പോയിലെ ഡ്രൈവറും സന്തോഷ് കണ്ടക്‌ടറുമാണ്. പരിക്കേറ്റവരിൽ ഇവരും ഉൾപ്പെടും.തമ്പിയാണ് കൊട്ടിയം കിംസ് ആശുപത്രിയിൽ കഴിയുന്നത്. മറ്റുള്ളവർ ഹോളിക്രോസിലും. രണ്ടു ബസിന്റെയും മുൻ ഭാഗം തകർന്നു. റിക്കവറി വാനുപയോഗിച്ചാണ് വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയത്.