പാതിരാത്രി പെണ്‍കുട്ടിക്ക് കാവൽനിന്നത് കെഎസ്ആർടിസി! ജീവനക്കാരുടെ സ്നേഹവും കരുതലും അവൾ വിവരിക്കുന്നു
ആ സംഭവം സ്വന്തം ശബ്ദത്തിലൂടെ വിവരിച്ചുകൊണ്ടാണ് ആതിര വീണ്ടുമെത്തിയിരിക്കുന്നത്.
കൊല്ലം: പാതിരാത്രിയിൽ ഒറ്റപ്പെട്ട സ്ഥലത്ത് ബസിറങ്ങിയ യുവതിക്ക് കാവിലിരുന്ന കെഎസ്ആർടിസി ബസും അതിലെ ജീവനക്കാരുമായിരുന്നു കഴിഞ്ഞദിവസങ്ങളിൽ സോഷ്യൽ മീഡിയയിലെ താരങ്ങൾ. സഹോദരൻ വിളിക്കാൻ വരുന്നത് വരെ കെഎസ്ആർടിസി ബസും ജീവനക്കാരും അതിലെ യാത്രക്കാരും ആ യുവതിക്ക് കാവലായി നിന്നു. ഒരാങ്ങളയെപ്പോലെ.
കെഎസ്ആർടിസി ജീവനക്കാരുടെ ഈ സ്നേഹത്തിനും കരുതലിനും നന്ദി പറഞ്ഞ് യുവതി ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് ജൂണ്‍ രണ്ടിന് നടന്ന സംഭവം പുറംലോകമറിഞ്ഞത്. യുവതിയുടെ കുറിപ്പ് വൈറലായതോടെ അന്നത്തെ ബസ് ജീവനക്കാരെ കണ്ടെത്താനായി സോഷ്യൽ മീഡിയയുടെ ശ്രമം. ഒടുവിൽ അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടർ പിബി ഷൈജുവിനെയും ഡ്രൈവർ കെ ഗോപകുമാറിനെയും സോഷ്യൽ മീഡിയ തന്നെ കണ്ടെത്തി. സംഭവം മാധ്യമങ്ങളിലും വാർത്തയായതോടെ ഇരുവർക്കും അഭിനന്ദനപ്രവാഹം. എംഡി ടോമിൻ തച്ചങ്കരിയുടെ അഭിനന്ദനക്കുറിപ്പും. പക്ഷേ, ഈ സമയത്തെല്ലാം ആങ്ങളമാരുടെ കരുതലനുഭവിച്ച ആതിര ജയൻ എന്ന കൊല്ലം സ്വദേശി കാണാമറയത്തായിരുന്നു. ഒടുവിൽ കഴിഞ്ഞദിവസം ആതിരയും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ആ സംഭവം സ്വന്തം ശബ്ദത്തിലൂടെ വിവരിച്ചുകൊണ്ടാണ് ആതിര വീണ്ടുമെത്തിയിരിക്കുന്നത്.

കൊച്ചി ഇൻഡിഗോ എയർലൈൻസ്...
കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിനിയായ ആതിര ജയൻ കൊച്ചിയിലെ ഇൻഡിഗോ എയർലൈൻസിലെ ജീവനക്കാരിയാണ്. വാരാന്ത്യങ്ങളിലും അവധിദിനങ്ങളിലും സ്ഥിരമായി കെഎസ്ആർടിസി ബസിൽ വീട്ടിലേക്ക് പോകുന്ന ആതിര ജൂൺ രണ്ട് ശനിയാഴ്ചയും പതിവ് തെറ്റിച്ചില്ല. ശനിയാഴ്ച ജോലി കഴിഞ്ഞ് രാത്രി പത്ത് മണിയോടെ അങ്കമാലി അത്താണി സ്റ്റോപ്പിൽ നിന്നും കെഎസ്ആർടിസി ബസിൽ നാട്ടിലേക്ക് തിരിച്ചു. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ കോയമ്പത്തൂർ-തിരുവനന്തപുരം സൂപ്പർഫാസ്റ്റിലായിരുന്നു യാത്ര.

ആതിര പറയുന്നു...
അർദ്ധരാത്രി ഒരു മണിയോടെയാണ് ബസ് ചവറ ശങ്കരമംഗലം സ്റ്റോപ്പിലെത്തുന്നത്. കോരിച്ചൊരിയുന്ന മഴയുണ്ടായിരുന്ന ആ രാത്രിയിൽ പിന്നീട് സംഭവച്ചിതെല്ലാം ആതിര തന്നെ വിശദീകരിക്കുന്നു-"ഏകദേശം ഒരു മണിയോടെ ബസ് ശങ്കരമംഗലം ബസ് സ്റ്റോപ്പിലെത്തി. സാധാരണപോലെ ഞാൻ ബസിൽ നിന്നിറങ്ങി. നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു. അന്ന് പോലീസ് സ്റ്റേഷന് സമീപത്താണ് എന്നെ ഇറക്കിയത്. സാധാരണ കുറച്ചുകൂടി മുന്നിലുള്ള ക്ഷേത്രത്തിന് സമീപമാണ് ബസ് നിർത്താറുള്ളത്. തുടർന്ന് ഞാൻ അനിയനെ ഫോണിൽ വിളിക്കാൻ ശ്രമിച്ചുകൊണ്ട് മുന്നോട്ട് നടന്നു.

ആ ചോദ്യങ്ങൾ...
അപ്പോഴാണ് താൻ വന്ന ബസും എന്റെ പിന്നാലെ വരുന്നുണ്ടെന്ന് മനസിലായത്. സാധാരണ സ്റ്റോപ്പിൽ ഇറങ്ങിയാലുടൻ ബസ് വേഗം പോകുകയാണ് പതിവ്. എന്നാൽ അന്ന് രാത്രി ബസ് എനിക്കരികിലേക്ക് ചേർത്ത് നിർത്തി. എവിടെയാണ് വിടേണ്ടതെന്ന് കണ്ടക്ടർ ചോദിച്ചു. റോഡ് സൈഡിലാണ് വീടെങ്കിൽ അവിടെ ഇറക്കാം, കുട്ടി വണ്ടിയിൽ കയറൂ-കണ്ടക്ടർ പറഞ്ഞു.

നിങ്ങൾ പൊയ്ക്കോളൂ സർ...
കരുതലും സ്നേഹവും നിറഞ്ഞുനിന്ന ആ ചോദ്യങ്ങൾക്ക് ആതിരയും സ്നേഹത്തോടെ തന്നെ മറുപടി നൽകി. ''എന്റെ അനിയൻ ഇപ്പോഴെത്തും സർ, നിങ്ങൾ പൊയ്ക്കോളൂ, മഴയായത് കൊണ്ടാണ് അവൻ വൈകുന്നതെന്ന് തോന്നുന്നു''- ഇതായിരുന്നു ആതിരയുടെ മറുപടി. എന്നാൽ ആ മറുപടി കേട്ട് ബസ് ജീവനക്കാരും യാത്രക്കാരും അവളെ നടുറോഡിൽ ഒറ്റയ്ക്കാക്കി പോയില്ല. അനിയൻ വരട്ടെ, എന്നിട്ട് ഞങ്ങൾ പോകാം എന്നായിരുന്നു ജീവനക്കാർ ആതിരയോട് പറഞ്ഞത്.

പത്ത് മിനിറ്റോളം..
കനത്ത മഴയും കൂരിരിട്ടുമുണ്ടായിരുന്ന ആ രാത്രിയിൽ ബസ് സ്റ്റോപ്പിൽ ഇറങ്ങിയ പെൺകുട്ടിക്ക് ബസ് ജീവനക്കാരും യാത്രക്കാരും പത്ത് മിനിറ്റോളമാണ് കാവൽനിന്നത്. ആനവണ്ടി ചങ്ക് മാത്രമല്ല, ആങ്ങളയാണെന്നും ബോധ്യപ്പെട്ട നിമിഷങ്ങൾ. അതിനിടെ ആതിരയുടെ സഹോദരൻ ബൈക്കുമായി സ്ഥലത്തെത്തി. ''അനിയന്റെ ബൈക്ക് കണ്ടപ്പോൾ അവൻ വരുന്നുണ്ട് നിങ്ങൾ പൊയ്ക്കോളൂ എന്ന് പറഞ്ഞെങ്കിലും അവർ പോകാൻ തയ്യാറായില്ല. കനത്ത മഴ കാരണമാണ് അനിയൻ വൈകിയത്. ഒടുവിൽ അനിയൻ എത്തി ഞാൻ ബൈക്കിൽ കയറിയിരുന്നു. സർ ഇതെന്റെ അനിയൻ ഉണ്ണി, ഇനി നിങ്ങൾ പൊയ്ക്കോളുവെന്ന് ജീവനക്കാരോട് പറഞ്ഞു. എന്നാൽ കുട്ടി പോയിട്ട് ഞങ്ങൾ പോകാമെന്നായിരുന്നു അവരുടെ മറുപടി.

ആനവണ്ടിക്ക് നന്ദി...
പിന്നീട് ആതിര അവരോടൊന്നും പറഞ്ഞില്ല. താൻ പോയിട്ടേ അവർ പോകൂവെന്ന് അവൾക്ക് ഉറപ്പായിരുന്നു. ഒടുവിൽ ആതിരയും സഹോദരനും ബൈക്കിൽ കയറി പോയതിന് ശേഷമാണ് ആങ്ങളയായ ആനവണ്ടിയും ജീവനക്കാരും യാത്രക്കാരും ശങ്കരമംഗലം ബസ് സ്റ്റോപ്പിൽ നിന്ന് യാത്രതിരിച്ചത്. ഇതെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അവരോട് ഒരു നന്ദി വാക്ക് പോലും പറഞ്ഞില്ലല്ലോ എന്ന കാര്യം അവൾക്ക് ഓർമ്മ വന്നത്. അങ്ങനെ ആനവണ്ടിയിലെ ജീവനക്കാർക്കും യാത്രക്കാർക്കും നന്ദിയറിച്ച് ഒരു കുറിപ്പെഴുതി ടിക്കറ്റിന്റെ ചിത്രം സഹിതം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

താരങ്ങളായി ജീവനക്കാർ...
ആതിരയുടെ അനുഭവക്കുറിപ്പ് ആനവണ്ടി ട്രാവൽ ബ്ലോഗിലും അവരുടെ ഫേസ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി മാറി. കെഎസ്ആർടിസിയെ പ്രണയിക്കുന്നവരും അല്ലാത്തവരും ആനവണ്ടിയുടെ കരുതലും സ്നേഹവും തുറന്നുകാണിക്കുന്ന ആ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു. ഇതോടെ ജീവനക്കാരായ ഷൈജുവും ഗോപകുമാറും സോഷ്യൽ മീഡിയയിൽ താരങ്ങളായി. കെഎസ്ആർടിസി എംഡി ഉൾപ്പെടെയുള്ളവർ ഇരുവരെയും അഭിനന്ദനമറിയിച്ചു. വൺഇന്ത്യ ഉൾപ്പെടെയുള്ള മാധ്യമങ്ങളും സംഭവം വാർത്തയാക്കി. എന്നാൽ ഈ സമയത്തെല്ലാം ആതിര ജയൻ എന്ന ആ പെണ്‍കുട്ടിയെക്കുറിച്ച് ആർക്കും കൃത്യമായ വിവരങ്ങളുണ്ടായിരുന്നില്ല. ഒടുവിൽ ആനവണ്ടി ട്രാവൽ ബ്ലോഗിലൂടെ സംഭവം വിവരിച്ചുള്ള ആതിരയുടെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെയാണ് ഇൻഡിഗോ എയറിലെ ജീവനക്കാരിയാണ് ആതിരയെന്ന് തിരിച്ചറിഞ്ഞത്. മനോരമ ന്യൂസ് അടക്കമുള്ള മാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്തിരുന്നു.












Click it and Unblock the Notifications