കെഎസ്ആർടിസി ബസിനെ പ്രണയിച്ച പെൺകുട്ടി! ചങ്ക് ബസിനെ ഈരാറ്റുപേട്ടയിൽ എത്തിച്ച റോസ്മി...
ഈരാറ്റുപേട്ട സ്വദേശിനിയും കോട്ടയത്ത് ബിരുദ വിദ്യാർത്ഥിനിയുമായ റോസ്മിയായിരുന്നു ആ വൈറൽ വോയ്സ് ക്ലിപ്പിലെ പരാതിക്കാരി.
തിരുവനന്തപുരം: RSC 140 കെഎസ്ആർടിസി ബസിനെ ചങ്ക് ബസാക്കി മാറ്റിയ ആ പെൺകുട്ടി ഒടുവിൽ പ്രത്യക്ഷപ്പെട്ടു. കെഎസ്ആർടിസിയെ ഇത്രയധികം പ്രണയിക്കുന്ന പെൺകുട്ടിയെ എംഡി ടോമിൻ ജെ തച്ചങ്കരി തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയപ്പോഴാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയ ആ ശബ്ദത്തിനുടമയെ കേരളം കണ്ണുനിറയെ കണ്ടത്.
ഈരാറ്റുപേട്ട സ്വദേശിനിയും കോട്ടയത്ത് ബിരുദ വിദ്യാർത്ഥിനിയുമായ റോസ്മിയായിരുന്നു ആ വൈറൽ വോയ്സ് ക്ലിപ്പിലെ പരാതിക്കാരി. തന്റെ ചങ്കായ കെഎസ്ആർടിസി ബസിനെ ഈരാറ്റുപേട്ടയിൽ നിന്ന് ആലുവയിലേക്ക് കൊണ്ടുപോയപ്പോൾ സങ്കടം സഹിക്കാനാവാതെയാണ് റോസ്മി കെഎസ്ആർടിസി ഓഫീസിൽ വിളിച്ച് പരാതി പറഞ്ഞത്. ഈ പരാതിയുടെ വോയിസ് ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഈരാറ്റുപേട്ടയുടെ ചങ്ക് ബസ് തിരികെയെത്തുകയും ചെയ്തു.
RSC 140 കെഎസ്ആർടിസി ബസ്...
ഈരാറ്റുപേട്ട-കട്ടപ്പന റൂട്ടിൽ സ്ഥിരം സർവ്വീസ് നടത്തിയിരുന്ന ബസായിരുന്നു RSC 140 വേണാട് കെഎസ്ആർടിസി ബസ്. വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമടക്കും സ്ഥിരം യാത്രക്കാരേറേയുള്ള ബസ്. പക്ഷേ, ഒരു ദിവസം ഈരാറ്റുപേട്ടക്കാരുടെ സ്വന്തം ബസിനെ കെഎസ്ആർടിസി അങ്ങ് പിൻവലിച്ചു. കോർപ്പറേഷനിലെ ബസുകളുടെ പുന:ക്രമീകരണത്തിന്റെ ഭാഗമായായിരുന്നു RSC 140 ബസ് ആലുവ ഡിപ്പോയിലേക്ക് മാറ്റിയത്. പകരം മറ്റൊരു വേണാട് അതേ റൂട്ടിൽ അതേസമയത്ത് ഓട്ടം തുടരുകയും ചെയ്തു.
സങ്കടം സഹിക്കാൻ വയ്യാതെ...
പക്ഷേ, സ്വന്തം ചങ്കിനെപ്പോലെ പ്രണയിച്ച RSC 140 ബസിന് പകരമായിരുന്നില്ല പുതിയ വേണാട് ബസ്. സ്ഥിരം യാത്ര ചെയ്തിരുന്ന ബസ് ഇല്ലാതായതോടെ പലരും നിരാശരായി. പകരം പുതിയ ബസ് കിട്ടിയെങ്കിലും പഴയ ബസ് നഷ്ടപ്പെട്ടതിന്റെ സങ്കടമായിരുന്നു എല്ലാവർക്കും. ഇങ്ങനെ സങ്കടം സഹിക്കാനാവാതിരുന്ന ചില വിദ്യാർത്ഥിനികളാണ് തങ്ങളുടെ പരാതി ബോധിപ്പിക്കാൻ കെഎസ്ആർടിസി ഓഫീസിലേക്ക് വിളിച്ചത്. നിരാശയും കരച്ചിലും കലർന്ന സ്വരത്തിൽ ഒരു പെൺകുട്ടിയാണ് കെഎസ്ആർടിസി ഓഫീസറെ വിളിച്ച് തങ്ങളുടെ സങ്കടം പറഞ്ഞത്.
ഫോൺ വിളി...
അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാർ, എന്തിനാണ് ബസ് ആലുവയിലേക്ക് കൊണ്ടുപോയത്? ആലുവ ഡിപ്പോയിൽ ഇത്ര ദാരിദ്ര്യമാണോ? ഞങ്ങളുടെ ബസിനെ തിരികെ ഈരാറ്റുപേട്ടയ്ക്ക് എത്തിക്കണേ... ഇങ്ങനെയായിരുന്നു ആ പെൺകുട്ടിയുടെ പരാതി. എല്ലാം കേട്ടിരുന്ന ആലുവ ഡിപ്പോയിലെ ഇൻസ്പെക്ടർ സിടി ജോണി ആദ്യം അന്തംവിട്ടെങ്കിലും പിന്നീട് പരാതി പറഞ്ഞ പെൺകുട്ടിയ്ക്ക് കൃത്യമായ മറുപടി നൽകി. പക്ഷേ, ആരാണ് വിളിക്കുന്നത് എത്ര ചോദിച്ചിട്ടും പെൺകുട്ടി അതിനുമാത്രം മറുപടി നൽകിയില്ല. ആരോടാണ് പരാതി പറയേണ്ടതെന്ന് അറിയില്ലെന്ന് പറഞ്ഞായിരുന്നു പെൺകുട്ടിയുടെ ഫോൺ വിളി
ധൈര്യമായി മുന്നോട്ടുപോകു...
ഈരാറ്റുപേട്ടയിൽ നിന്നാണെന്നും ഡിഗ്രി വിദ്യാർത്ഥിയാണെന്നും മാത്രമാണ് ആ പെൺകുട്ടി പറഞ്ഞത്. ബസിലെ സ്ഥിരം യാത്രക്കാരിയാണ്. ബസിന്റെ ആരാധകരായി ഞങ്ങൾ കുറേപേരുണ്ടെന്നും എംഡിക്ക് പരാതി കൊടുത്താൽ നടപടിയുണ്ടാകുമോയെന്നും പെൺകുട്ടി ചോദിച്ചു. എല്ലാം ക്ഷമയോടെ കേട്ടിരുന്ന സിടി ജോണി ഇങ്ങനെയൊരു പരാതി ആദ്യമാണെന്നും, ധൈര്യമായി പരാതി നൽകൂവെന്നും നിർദേശിച്ചു. ഈ സംഭാഷണമാണ് പിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്.
ബസ് തിരികെയത്തി...
പെൺകുട്ടിയുടെ വോയിസ് ക്ലിപ്പ് വൈറലായതോടെ കേരളമാകെ ആ ബസിനെ തിരികെ ഈരാറ്റുപേട്ടയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ ഈരാറ്റുപേട്ടക്കാരുടെ ചങ്ക് ബസ് ആലുവയിൽ നിന്നും കണ്ണൂരിലെത്തിയിരുന്നു. എന്നാൽ പെൺകുട്ടിയുടെ പരാതി ശ്രദ്ധയിൽപ്പെട്ട എംഡി ടോമിൻ ജെ തച്ചങ്കരി ഇടപെട്ട് RSC 140 ബസ് തിരികെ ഈരാറ്റുപേട്ടയിലെത്തിച്ചു. ഒടുവിൽ കഴിഞ്ഞദിവസം ആ ബസ് വീണ്ടും സർവ്വീസ് ആരംഭിച്ചപ്പോൾ ചങ്ക് എന്ന് ബസിനു പേരിടാനും എംഡി അനുമതി നൽകി. ലൗചിഹ്നത്തിൽ ചങ്ക് എന്നെഴുതിയാണ് RSC 140 ബസ് വീണ്ടും ഈരാറ്റുപേട്ട-കട്ടപ്പന റൂട്ടിൽ ഓട്ടം തുടങ്ങിയത്.
ആരാ ആരാ...
ചങ്ക് ബസിനെ ഈരാറ്റുപേട്ടക്കാർക്ക് തിരികെ കിട്ടിയെങ്കിലും പരാതി പറഞ്ഞ ആ പെൺകുട്ടി ആരാണെന്ന് ആർക്കുമറിയുമായിരുന്നില്ല. ഒടുവിൽ ചില മാധ്യമപ്രവർത്തകരും കെഎസ്ആർടിസിക്കാരും ചേർന്ന് ആ പെൺകുട്ടിയെയും കണ്ടുപിടിച്ചു. കോട്ടയത്ത് ഡിഗ്രി വിദ്യാർത്ഥിനിയായ റോസ്മിയായിരുന്നു ചങ്ക് ബസിനെ ഇത്രത്തോളം പ്രണയിക്കുന്ന പെൺകുട്ടി. എംഡി ടോമിൻ ജെ തച്ചങ്കരി റോസ്മിയെ നേരിട്ട് കാണാനും അഭിനന്ദിക്കാനും തിരുവനന്തപുരത്തേക്ക് ക്ഷണിച്ചതോടെ ഏപ്രിൽ 24ന് റോസ്മിയും പരാതി പറയാൻ കൂടെയുണ്ടായിരുന്ന സുഹൃത്തും തലസ്ഥാന നഗരിയിലെത്തി.
നഷ്ടപ്പെടുന്നത്...
തിരുവനന്തപുരത്തെ കെഎസ്ആർടിസി ആസ്ഥാനത്ത് എത്തിയ റോസ്മിക്ക് എംഡി ടോമിൻ ജെ തച്ചങ്കരി അഭിനന്ദനക്കത്ത് നൽകി. പരാതിക്കാരിയോട് ഉത്തരവാദിത്തതോടെ സംസാരിച്ച ഡിപ്പോ ഇൻസ്പെക്ടർ ജോണിക്കും കിട്ടി എംഡിയുടെ അഭിനന്ദനം. തച്ചങ്കരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം റോസ്മി തന്റെ കെഎസ്ആർടിസി പ്രണയകഥ മാധ്യമങ്ങളോടും വെളിപ്പെടുത്തി. ''ഒരു അനുഭവമായിരുന്നു ആ ബസ്. അത്രയും ഇഷ്ടമായിട്ടാണ് അന്ന് വിളിച്ച് പറഞ്ഞത്. പകരം ബസ് വന്നെങ്കിലും ഞങ്ങൾക്ക് ഭയങ്കര വീർപ്പുമുട്ടലായിരുന്നു. ബസ് എന്നന്നേക്കുമായി നഷ്ടപ്പെടുമെന്ന ഭയത്തിലാണ് വിളിച്ചത്. സ്ഥിരം യാത്ര ചെയ്യുന്ന ബസിലാണ് എന്നും വീട്ടിലേക്ക് പോകുന്നത്. പക്ഷേ, തന്റെ പരാതി ഇത്ര വൈറലാകുമെന്നോ ബസ് തിരികെ ലഭിക്കുമെന്നോ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല''- റോസ്മി പറഞ്ഞു.
ഫോട്ടോ കടപ്പാട്: ആനവണ്ടി ട്രാവൽ ബ്ലോഗ് ഫേസ്ബുക്ക് പേജ്.
രാവിലെ യോഗയ്ക്ക് വന്നില്ല, ലിഗ പതിവായി പുകവലിക്കാൻ പോകും; ലിഗയെ ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തൽ
ഇന്ത്യക്കാർക്ക് ട്രംപിന്റെ 'മുട്ടൻ പണി'! ഇനി ഭർത്താവിനെയും കുട്ടികളെയും നോക്കി വീട്ടിലിരിക്കാം...