മുൻ സീറ്റിൽ നിസ്സഹായനായി ബാലഭാസ്കർ; ഗിയർ ലിവറിനടിയിൽ തേജസ്വിനി, നിർണായക വെളിപ്പെടുത്തൽ
തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി പൊന്നാനി സ്വദേശി. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ആരാണെന്ന കാര്യത്തിൽ അന്തിമ നിഗമനത്തിൽ എത്തിച്ചേരാൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ബാലുവിന്റെ ഭാര്യ ലക്ഷ്മിയുടെയും അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന അർജുന്റെയും മൊഴികളിലെ വൈരുദ്ധ്യത്തിന് പിന്നാലെ സാക്ഷിമൊഴികളിലും ചില പൊരുത്തക്കേടുകളുണ്ട്.
അപകടസമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കർ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് രക്ഷാപ്രവർത്തനത്തിനെത്തിയ അഞ്ചോളം പേർ മൊഴി നൽകിയത്. എന്നാൽ പോലീസിനെ വീണ്ടും കുഴപ്പിച്ച് ബാലഭാസ്കറിനെ പിൻസീറ്റിൽ കണ്ടുവെന്ന് കൊല്ലം ചവറ സ്വദേശി മൊഴി നൽകി. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുകയാണ് പൊന്നാനി സ്വദേശിയായ ബസ് ഡ്രെവറുടെ വെളിപ്പെടുത്തൽ.
ദുരൂഹതയൊഴിയാതെ മരണം
തൃശൂരിലെ വടക്കുംനാഥ ക്ഷേത്രത്തിൽ നിന്നും ദർശനം നടത്തി മടങ്ങും വഴി ബാലഭാസ്കറും കുടുംബവും അപകടത്തിൽപ്പെടുകയായിരുന്നു. ബാലഭാസ്കർ, ഭാര്യ ലക്ഷ്മി, മകൾ തേജസ്വിനി സുഹൃത്തായ അർജുൻ എന്നിവരാണ് അപകടസമയത്ത് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനം ഓടിച്ചത് ആരായിരുന്ന എന്നകാര്യത്തിൽ അർജുന്റെയും ലക്ഷ്മിയുടേയും മൊഴികളിലെ വൈരുദ്ധ്യമാണ് ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത ഉള്ളതായി സംശയം ഉയരാൻ ഇടയാക്കിയത്.
അത് ബാലഭാസ്കറാണ്
തൃശൂർ മുതൽ കൊല്ലം വരെ വാഹനം ഓടിച്ചത് താനാണ്. കൊല്ലത്തെത്തി ജ്യൂസ് കുടിച്ച ശേഷം ബാലഭാസ്കർ വാഹനം കാറോടിക്കുകയായിരുന്നു. ആ സമയം താൻ പിൻസീറ്റിൽ വിശ്രമിക്കുകയായിരുന്നുവെന്നുമാണ് അർജുൻ പോലീസിനോട് മൊഴി നൽകിയത്. അപകടത്തിൽ അർജുനും ഗുരുതരമായ പരുക്കേറ്റിരുന്നു.
നിഷേധിച്ച് ലക്ഷ്മി
എന്നാൽ വാഹനം ഓടിച്ചത് അർജുൻ തന്നൊയാണെന്ന ലക്ഷ്മിയുടെ മൊഴിയാണ് കേസിലെ ദുരൂഹതകളിലേക്ക് വഴിവെച്ചത്. ദീർഘദൂര യാത്രകളിൽ ബാലു വാഹനം ഓടിക്കാറില്ലെന്നും അപകടസമയം പിൻ സീറ്റിൽ വിശ്രമിക്കുകയായിരുന്നുവെന്നുമാണ് ലക്ഷ്മി പോലീസിനോട് പറഞ്ഞത്. ഇതോടെയാണ് കൂടുതൽ സാക്ഷിമൊഴികൾ രേഖപ്പെടുത്തിയും ശാസ്ത്രീയപരിശോധനകൾ നടത്തിയും വ്യക്തത വരുത്താൻ പോലീസ് തീരുമാനിച്ചത്.
അഞ്ച് പേർ പറഞ്ഞത്
തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് അപകടം സംഭവിക്കുന്നത്. അപകടസ്ഥലത്തുണ്ടായിരുന്നവരിൽ അഞ്ച് പേരും ഡ്രൈവിംഗ് സീറ്റിൽ ബാലഭാസ്കറിനെ കണ്ടെന്നാണ് പോലീസിനോട് മൊഴി നൽകിയിരിക്കുന്നത്. കാറിന്റെ ഗ്ലാസ് തകർത്താണ് മുൻ സീറ്റിൽ നിന്നും ബാലഭാസ്കറിനെ പുറത്തെടുത്തതെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കിയത്.
കുഴപ്പിച്ച മൊഴി
കൊല്ലത്ത് വച്ച് ബാലഭാസ്കറിന്റെ വാഹനം കണ്ടുവെന്നും ഈ സമയം ബാലഭാസ്കർ പിൻസീറ്റിൽ ഉറങ്ങുകയായിരുന്നുവെന്ന ചവറ സ്വദേശിയുടെ മൊഴിയാണ് പോലീസിനെ കുഴപ്പിക്കുന്നത്. ഡ്രൈവർ ജ്യൂസ് വാങ്ങി ബാലഭാസ്കറിന് നൽകുന്നത് കണ്ടുവെന്നും ഇയാളുടെ മൊഴിയിലുണ്ട്.
നിർണായകമായി പുതിയ മൊഴി
കെഎസ്ആർടിസി ഡ്രൈവറായ അജിയാണ് നിർണായകമായ പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. പൊന്നാനി സ്വദേശിയായ അജി യാത്രക്കാരുമായി തിരുവനന്തപുരത്തേയ്ക്ക് പോകുവഴിയാണ് അപകടം കണ്ടത്. ബസ് അരികിലേക്ക് ഒതുക്കി നിർത്തി അജിയും രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു. കാർ ഓടിച്ചത് ബാലഭാസ്കർ തന്നെയായിരുന്നുവെന്നാണ് അജി പോലീസിന് മൊഴി നൽകിയത്.
അമിത വേഗതയിൽ
ആറ്റിങ്ങൽ മുതൽ ബാലഭാസ്കറിന്റെ കാർ കെഎസ്ആർടിസി ബസിന് മുമ്പിലുണ്ടായിരുന്നു. എന്നാൽ പള്ളിപ്പുറം സിഗ്നലിന് ശേഷമുള്ള വളവ് കഴിഞ്ഞതോടെ കാർ അമിത വേഗതയിലായി. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് നിൽക്കുകയായിരുന്നുവെന്ന് അജി പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു
ഡോർ തുറക്കാൻ
ബസ് നിർത്തി കാറിനരികിലേക്ക് ഓടിയെത്തിയപ്പോൾ ഡ്രൈവിംഗ് സീറ്റിലിരുന്ന ബാലഭാസ്കർ തലയനക്കി ഡോർ തുറക്കാൻ ആവശ്യപ്പെടുകയായിരുന്നു. തേജസ്വിനി അപ്പോൾ ഗിയർ ലിവറിനടിയിലായിരുന്നു. കാറിന്റെ ചില്ല് പൊട്ടിച്ച് കുട്ടിയേ പുറത്തിറക്കുകയായിരുന്നുവെന്ന് അജി പറയുന്നു.
രക്ഷാപ്രവർത്തനം
ശബ്ദം കേട്ട് രക്ഷാപ്രവർത്തനത്തിനായി നിരവധി പേർ ഓടിക്കൂടി. ലക്ഷ്മിയും മുൻസീറ്റിലാണ് ഇരുന്നത്. ഗുരുതരപരുക്കുകളോടെ ചുരുണ്ടുകിടക്കുകയായിരുന്നു ലക്ഷ്മി. ബാലഭാസ്കറിന് ബോധം മറഞ്ഞിട്ടുണ്ടായിരുന്നില്ലെന്നും അജി പറയുന്നു. ആംബുലൻസിൽ കയറ്റും മുമ്പ് എല്ലാവരും സുരക്ഷിതരല്ലേയെന്ന് ബാലഭാസ്കർ ചോദിച്ചതായി മറ്റൊരു സാക്ഷിയായ പ്രവീണും മൊഴി നൽകിയിരുന്നു.
ദുരൂഹതയെന്ന് കുടുംബം
ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. പാലക്കാട്ടെ ആയുർവേദ ഡോക്ടറുമായുള്ള ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളും അപകടവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. തൃശൂരിൽ താമസിക്കാൻ മുറി ബുക്ക് ചെയ്തിട്ടും തിടുക്കപ്പെട്ട് തിരുവനന്തപുരത്തേക്ക് തിരിച്ചതിന് പിന്നിലെ കാരണവും അന്വേഷിക്കണമെന്ന് ബാലഭാസ്കറിന്റെ പിതാവ് സികെ ഉണ്ണി ആവശ്യപ്പെട്ടു. സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു.
യതീഷ് ചന്ദ്ര മലയിറങ്ങുന്നു; തൃശൂരിലേക്ക് വരേണ്ടന്ന് ബിജെപി നേതാക്കൾ, പകരം ചുമതല മഞ്ജുനാഥിന്
ശബരിമലയില്‍ കണ്ട 'കണ്ണില്‍ കൊത്തുന്ന അതിമാരക വിഷമുള്ള പാമ്പ്'; വാര്‍ത്തയിലെ സത്യാവസ്ഥ ഇതാണ്