കെഎസ്ആർടിസി ഡ്രൈവിങ് സ്കൂൾ; ഇരുചക്ര വാഹനത്തിന് ഫീസ് വെറും 3500 രൂപ, മറ്റ് ഫീസ് നിരക്ക് ഇങ്ങനെ
തിരുവനന്തപുരം; കെ എസ് ആർ ടി സിയുടെ ഡ്രൈവിങ് സ്കൂളുകൾ ഉടൻ ആരംഭിക്കും. ആദ്യഘട്ടത്തില്‍ ആറിടത്താണ് സ്കൂളുകൾ പ്രവർത്തിക്കുക. തിരുവനന്തപുരത്തെ ഡ്രൈവിങ് സ്‌കൂള്‍ ഈ മാസം പ്രവര്‍ത്തനം ആരംഭിക്കും. കുറഞ്ഞ നിരക്കിൽ മികച്ച നിലവാരത്തിലുള്ള ഡ്രൈവിങ് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളുകൾ ആരംഭിക്കുന്നത്. സ്വകാര്യ ഡ്രൈവിങ് സ്‌കൂളുകളെ അപേക്ഷിച്ച് 40 ശതമാനം ഫീസ് കുറച്ചായിരിക്കും ക്ലാസുകൾ നൽകുക.
തിരുവനന്തപുരത്ത്, കെ എസ് ആർ ടി സിയുടെ ആനയറ സ്റ്റേഷന് സമീപത്താണ് പഠനത്തിനായി ട്രാക്ക് ഒരുക്കിയിരിക്കുന്നത്. അട്ടക്കുളങ്ങരയിലുള്ള കെ എസ് ആർ ടി സി സ്റ്റാഫ് ട്രെയിനിങ് കോളജിലാകും തിയറി ക്ലാസുകള്‍. കഴിഞ്ഞ ദിവസം ഡ്രൈവിങ് സ്കൂൾ പരിശീലന കാറിന്‍റെ ചിത്രം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പങ്കുവെച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്ന പരിശീലന കേന്ദ്രങ്ങളിൽ കെ എസ് ആർ ടി സിയിലെ വിദഗ്ധ ഇൻസ്ട്രക്ടർമാരുടെ സേവനം വിനിയോഗിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

പരിശീലന കേന്ദ്രങ്ങളിൽ ഡ്രൈവിങ് ടെസ്റ്റിനുള്ള പ്രത്യേക സംവിധാനവും ഒരുക്കും. ദേശീയ അന്തർദേശീയ നിലവാരത്തിലുള്ള ലൈറ്റ്മോട്ടോർ ഡ്രൈവിങ് പരിശീലനം ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന ഡ്രൈവിങ് സ്‌കൂളുകളിൽ കെ എസ് ആർ ടി സി ഡ്രൈവർമാർക്ക് അധിക പരിശീലനം നൽകുന്നതും പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു.
ഡ്രൈവിങ് സ്കൂളിലെ ഫീസ് ഇങ്ങനെ
ഹെവി ഡ്രൈവിങ് പരിശീലനത്തിന് 15,000 രൂപ വരെയാണ് സ്വകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്നത്. എന്നാൽ കെ എസ് ആർ ടി സിയുടെ സ്കൂളിൽ 9000 രൂപ കൊണ്ട് പഠനം നടക്കും. കാര്‍ ഡ്രൈവിങ് പഠിക്കാനും 9,000 രൂപയാണ് ഫീസ് ഈടാക്കുക. പുറത്ത് ഇത് 14,000 രൂപവരെയാണ് ഈടാക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങൾ 6000 വരെ ഇടാക്കുന്ന ഇരുചക്ര വാഹന പഠനത്തിന് 3,500 രൂപയാണ് കെ എസ് ആർ ടി സി ഫീസ്. കാറും ഇരുചക്ര വാഹനവും ചേര്‍ത്താണെങ്കിൽ 11,000 രൂപ നൽകണം. ഗിയര്‍ ഉള്ളതിനും ഇല്ലാത്തതിനും ഒരു നിരക്കാണ്.കെ എസ് ആർ ടി സി ഡ്രൈവർമാരുടെ നേതൃത്വത്തിൽ പഠിക്കാനെത്തുന്നവർക്കായി പ്രത്യേക തിയറി ക്ലാസുകളും ഉണ്ടാകും.












Click it and Unblock the Notifications