ബുധനാഴ്ച അർധരാത്രി മുതൽ നടത്താനിരുന്ന കെഎസ്ആർടിസി അനിശ്ചിതകാല പണിമുടക്ക് മാറ്റി; തീരുമാനം ഗതാഗത മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, മൂന്ന് കാര്യങ്ങൾക്ക് ഉറപ്പ് കിട്ടിയെന്ന് യൂണിയൻ നേതാക്കൾ!!
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് മാറ്റി വച്ചു. ബുധനാഴ്ച അർദ്ധരാത്രി മുതൽ അനിശ്ചിത പണിമുടക്ക് നടത്തുമെന്നായിരുന്നു സംയുക്ത യൂണിയൻ വ്യക്തമാക്കിയിരുന്നത്. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചർച്ചയിലാണ് പണിമുടനമായത്. പണിമുടക്ക് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിരുന്നു.
ഗതാഗതസെക്രട്ടറിയും കെഎസ്ആർടിസി എംഡിയും ചർച്ചയിലുണ്ടായിരുന്നു. രാവിലെ യൂണിയൻ നേതാക്കൾ കെഎസ്ആർടിസി എംഡിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. എംഡിയുടേത് ധിക്കാരപരമായ നിലപാടാണെന്ന് ചർച്ചയ്ക്ക് ശേഷം യൂണിയൻ നേതാക്കൾ ആരോപിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി ചർച്ച നടത്തിയത്.
മൂന്ന് കാര്യങ്ങളിൽ പ്രധാനമായും ഗതാഗതമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉറപ്പ് കിട്ടിയെന്ന് തിരുവനന്തപുരത്ത് സംയുക്തയൂണിയൻ നേതാക്കൾ വ്യക്തമാക്കി. ഗതാഗതസെക്രട്ടറി ഡ്യൂട്ടി പരിഷ്കരണത്തിലെ അശാസ്ത്രീയത പരിഹരിക്കാൻ നൽകിയ റിപ്പോർട്ട് ഈ മാസം 21-നകം നടപ്പിലാക്കും. 30-നകം ശമ്പളപരിഷ്കരണചർച്ച നടത്തുമെന്നും ഗതാഗതമന്ത്രി ഉറപ്പ് നൽകിയെന്നും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാൻ നിയമപരമായ പരിധിയ്ക്കുള്ളിൽ വച്ച് ശ്രമിക്കുമെന്നും നേതാക്കൾ പറഞ്ഞു.
കെഎസ്ആർടിസി പണിമുടക്കിനെതിരെ ഇന്ന് കോടതി പരിഗണിച്ച പൊതുതാത്പര്യ ഹർജിയിൽ എംഡി ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം ഏൽക്കേണ്ടി വന്നിരുന്നു. ഒന്നാം തീയതി പണിമുടക്ക് നോട്ടീസ് കിട്ടിയിട്ട് ഇന്നാണോ ചർച്ച നടത്തുന്നതെന്നാണ് തച്ചങ്കേരിയോട് കോടതി ചോദിച്ചത്. പ്രശ്നപരിഹാരത്തിൽ എംഡിയുടെ നിലപാട് ശരിയല്ല.
തൊഴിലാളികൾക്ക് പ്രശ്നം പരിഹരിച്ചു തരണമെന്നാവശ്യപ്പെട്ട് മാനേജ്മെന്‍റിനെ സമീപിക്കാനേ കഴിയൂ. ചർച്ചയ്ക്ക് വേദി ഒരുക്കേണ്ടതും വിഷയമെന്തെന്ന് അന്വേഷിച്ച് പരിഹാരമുണ്ടാക്കേണ്ടതും മാനേജ്മെന്‍റാണെന്നും കോടതി നിരീക്ഷിച്ചു. കെഎസ്ആർടിസി പണിമുടക്കിനെതിരെ ഇന്ന് കോടതി പരിഗണിച്ച പൊതുതാത്പര്യ ഹർജിയിലായിരുന്നു കെഎസ്ആർടിസി എംഡിക്ക് വിമർശനം ഏൽക്കേണ്ടി വന്നത്.