കെഎസ്ആർടിസി കരകയറുന്നു!! സ്മാർട്ട് കാർഡിലൂടെ കിട്ടിയത് 1.53 കോടി!! മുന്നിൽ തിരുവനന്തപുരം!!
ജനുവരി 24ന് പുതുവർഷ സമ്മാനമായിട്ടാണ് കെഎസ്ആർടിസി സ്മാർട്ട് കാർഡുകൾ പുറത്തിറക്കിയത്.
കൊച്ചി: കടക്കെണിയിലായ കെഎസ്ആർടിസിയെ കരകയറ്റാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ട്. അതിന്‌റെ ഭാഗമായിട്ട് കെഎസ്ആർടിസിയിലെ സ്ഥിരം യാത്രക്കാരെ ലക്ഷ്യമിട്ട് ഗതാഗതവകുപ്പ് പുറത്തിറക്കിയ സ്മാർട്ട് കാർഡിലൂടെ കെഎസ്ആർടിസിക്ക് ലഭിച്ചത് 1.53 കോടി. കാർഡുകൾ പുറത്തിറക്കി നാല് മാസം പിന്നിടുമ്പോഴുള്ള കണക്കാണിത്.
ജനുവരി 24ന് പുതുവർഷ സമ്മാനമായിട്ടാണ് കെഎസ്ആർടിസി സ്മാർട്ട് കാർഡുകൾ പുറത്തിറക്കിയത്. നാലു മാസത്തിനിടെ 10,901 കാർഡുകളാണ് സംസ്ഥാനത്താകെ വിറ്റത്. വിൽപ്പനയിൽ ഒന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ്. 4, 806 കാർഡുകളാണ് തിരുവനന്തപുരത്ത് വിറ്റുപോയത്. 61 ലക്ഷം രൂപയാണ് ജില്ലയിൽ നിന്ന് ലഭിച്ചത്.
ഏറ്റവും കുറവ് കാർഡ് വിൽപ്പന നടന്നത് മലപ്പുറത്താണ്. വെറും 160 കാർഡുകൾ മാത്രമാണ് മലപ്പുറത്ത് വിറ്റത്. 2.47 ലക്ഷം രൂപയാണ് മലപ്പുറത്തിന്റെ ആകെ വരുമാനം. അതേസമയം 175 കാർഡ് വിറ്റ കണ്ണൂർ ജില്ലയ്ക്കാണ് ഏറ്റവും കുറവ് വരുമാനം. 2.24 ലക്ഷം രൂപ മാത്രമാണ് കണ്ണൂരിൽ നിന്ന് ലഭിച്ചത്.
1000 രൂപയുടെ ബ്രൗൺ കാർഡ്, 1500 രൂപയുടെ സിൽവർ കാർഡ്,3000 രൂപയുടെ രൂപയുടെ ഗോൾഡ് കാർഡ്, 5000 രൂപയുടെ പ്രീമിയം കാർഡ് എന്നിങ്ങനെയാണ് കാർഡുകൾ ഇറക്കിയിട്ടുള്ളത്. ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് ബ്രൗൺ കാർഡിൽ നിന്നാണ്. സിൽവർ കാർഡിൽ നിന്നും ഗോൾ കാര്‍ഡിൽ നിന്നും മികച്ച വരുമാനം ലഭിച്ചപ്പോൾ മികച്ച വരുമാനം പ്രതീക്ഷിച്ച് പുറത്തിറക്കിയ പ്രീമിയം കാർഡ് നിരാശപ്പെടുത്തി. പ്രിമിയം കാർഡുകൾക്ക് ജനപ്രീതി ഇല്ലെന്നാണ് വിവരം.
ഡിപ്പോകളിലും സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിലുമാണ് കാർഡുകൾ ലഭിക്കുന്നത്. ഓഫീസിൽ നിന്ന് ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് ഫോട്ടോയും തിരിച്ചറിയൽ കാർഡും നൽകിയാൽ കാർഡ് ലഭിക്കും. റെയിൽവെ സീസൺ ടിക്കറ്റ്മാതൃകയിൽ നടപ്പാക്കുന്ന ട്രാവൽ കാർഡുകൾ ഉപയോഗിച്ച് പരിധിയില്ലാതെ യാത്ര ചെയ്യാനാകും.