കൊറോണ: കെഎസ്ആർടിസി ബസുകൾ അണുവിമുക്തമാക്കും, ജീവനക്കാർക്ക് ഡിപ്പോകൾ തോറും സാനിറ്റൈസർ, നിർദേശം ഇങ്ങന
തിരുവനന്തപുരം: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളുമായി കെഎസ്ആർടിസി. യാത്ര ആരംഭിക്കുന്നതിന് മുമ്പ് ബസുകൾ അണുവിമുക്തമാക്കുന്നതിനുള്ള നടപടികളാണ് കെഎസ്ആർടിസി ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി തമ്പാനൂർ, കിഴക്കേക്കോട്ട സിറ്റി ഡിപ്പോ, എന്നിവിടങ്ങളിൽ ബസുകൾ വൃത്തിയാക്കാൻ ആരംഭിച്ചിരുന്നു. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തേക്കും കെഎസ്ആർടിസി അണുവിമുക്തമാക്കുന്നതിനുള്ള നടപടികൾ വ്യാപിപ്പിക്കും. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്ത് നടപടികൾ ആരംഭിച്ചത്.
ബസിന്റെ തറ ബ്ലീച്ചിംഗ് പൌഡർ ഉപയോഗിച്ച് വൃത്തിയാക്കുന്നതിനൊപ്പം സീറ്റുകൾ, കമ്പികൾ, ജനലിന്റെുയും വാതിലിന്റെയും വശങ്ങൾ എന്നിവയും അണുനാശിനികൾ ഉപയോഗിച്ച് അണുവിമുക്തമാക്കും. അണുനശീകരണത്തിനായി കെഎസ്ആർസിടിസി കൂടുതൽ ജീവനക്കാരെ നിയോഗിച്ചെന്നും കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കുന്നു. ഇതിനെല്ലാം പുറമേ കെഎസ്ആർടിസി ജീവനക്കാർക്ക് ഉപയോഗിക്കുന്നതിനായി ഹാൻഡ് സാനിറ്റൈസറുകളും ഡിപ്പോകൾ തോറും ലഭ്യമാക്കിയിട്ടുണ്ട്.

കേരളത്തിൽ ഇതിനകം 21 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്നാറിൽ നിന്നുള്ള ബ്രിട്ടീഷ് പൌരന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ വിദേശത്തുനിന്ന് പഠനം പൂർത്തിയാക്കി തിരിച്ചെത്തിയ ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. അതേ സമയം ട്രെയിനുകളിൽ പരിശോധന നടത്താനുള്ള തീരുമാനം പിൻവലിച്ചതായി ആരോഗ്യ മന്ത്രി അറിയിച്ചു. ട്രെയിനുകളിൽ നിന്ന് ഇറങ്ങിപ്പോകുന്ന യാത്രക്കാരെ അതാത് സ്റ്റേഷനുകളിൽ വെച്ച് പരിശോധിക്കുന്നത് തുടരും. ഇതിനായി പോലീസിന്റെ സഹകരണവും ഉറപ്പാക്കും. വൈകിട്ട് ആരോഗ്യമന്ത്രിയുടെ അവലോകന യോഗത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
വിദേശികളിൽ കൂടുതലായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ സർക്കാർ നിർദേശങ്ങൾ പാലിക്കാത്ത വിദേശികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനകം 5150 വിദേശികളാണ് ഇതിനകം ഇന്ത്യയിലെത്തിയിട്ടുള്ളതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ബ്രിട്ടീഷ് പൌരൻ ഹോട്ടലലിൽ നിന്ന് രക്ഷപ്പെട്ട് വിമാനത്താവളം വഴി കടന്നുകളയാൻ ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തിൽ രോഗ വ്യാപനം തടയുന്നതിന് വേണ്ടിയാണ് സർക്കാർ നീക്കം. മൂന്നാറുൾപ്പെടെ ഇടുക്കിയിലെ റിസോർട്ടുകളിലേയും ഹോട്ടലുകളിലേയും വിദേശ ബുക്കിംഗ് നിർത്തിവെക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications