കെഎസ്ആർടിസി പ്രതിസന്ധിക്ക് പരിഹാരം; അഞ്ചിന് മുമ്പ് ശമ്പളം, പുതുതായി 1000 ബസ്, മന്ത്രിയുടെ ഉറപ്പ്!
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിസന്ധി പരിഹരിക്കാൻ മന്ത്രി രംഗത്ത്. തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തിയതിന് ശേഷമാണ് പുതിയ തീരുമാനങ്ങൾ കൈക്കൊണ്ടത്. എല്ലാമാസവും അഞ്ചിന് മുമ്പ് ശമ്പളം നൽകാനും മന്ത്രി എകെ ശശീന്ദ്രനും തൊഴിലാളി സംഘടനകളുമായുള്ള ചർച്ചയിൽ ധാരണയായി. ഇതിന്റെ അടിസ്ഥാനത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ഒരു മാസത്തോളമായി നടത്തി വന്ന സമരം അവസാനിപ്പിക്കാൻ സിഐടിയു, എഐടിയുസി, ടിഡിഎഫ് എന്നീ സംഘടനകൾ തീരുമാനിച്ചു.
മ്പളപരിഷ്കരണം ഉൾപ്പെടെ വിവിധ പ്രശ്നങ്ങളിൽ അടുത്ത മാസം 31നു മുൻപ് മുഖ്യമന്ത്രി സംഘടനകളുമായി ചർച്ച നടത്തി കരാർ ഒപ്പിടാമെന്നും മന്ത്രി ഉറപ്പ് നൽകിയതായാണ് വിവരം. ഇതോടെ ജനുവരി 20 മുതൽ ടിഡിഎഫ് പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്കും പിൻവലിച്ചിട്ടുണ്ട്. അതേസമയം എസ്ആർടിസി വർക്ഷോപ്പുകളിൽ 1000 ബസ് നിർമിച്ച് അടുത്ത വർഷം പുറത്തിറക്കാനും തീരുമാനമായിട്ടുണ്ട്. സൂപ്പർ ക്ലാസ് ബസുകളിൽ പലതിന്റെയും കാലാവധി മാർച്ച് 31ന് അവസാനിക്കുകയാണ്.
ഇതിന്റെ അടിസ്ഥാനത്തിലാണ് 324 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 1000 ബസുകൾ പുറത്തിറക്കാമെന്ന ഉറപ്പ് മന്ത്രി നൽകുന്നത്. 2016-17ൽ സിഎൻജി ബസുകൾ പുറത്തിറക്കാൻ ലഭിച്ച 324 കോടി രൂപ സർക്കാരിന്റെ കൈവശമുണ്ടെന്ന കാര്യം നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ശമ്പളത്തിനുള്ള സർക്കാരിന്റെ പ്രതിമാസ സഹായം 20 കോടി രൂപയിൽ നിന്ന് 35 കോടിയാക്കും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി സർക്കാർ, കെഎസ്ആർടിസി മാനേജ്മെന്റ്, ട്രേഡ് യൂണിയനുകൾ എന്നിവർ ചേർന്ന് ത്രികക്ഷി കരാർ ഒപ്പിടും.