ദീപാ നിശാന്തിനെതിരെ റോഡിൽ കിടന്നും ആക്രോശിച്ചും പ്രതിഷേധം, പോലീസ് സുരക്ഷയിൽ ദീപ മടങ്ങി
ആലപ്പുഴ: കവിതാ മോഷണ വിവാദത്തില്‍ അകപ്പെട്ട അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിന്റെ പേരില്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നാടകീയ രംഗങ്ങള്‍. ദീപ നിശാന്തിനെ ഉപന്യാസ രചനാ മത്സരത്തിന്റെ വിധികര്‍ത്താവാക്കിയതാണ് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയത്.
വേദിക്ക് പുറത്ത് പ്രതിഷേധങ്ങള്‍ കൊഴുക്കുന്നതിനിടെ ഫലനിര്‍ണയം നടത്തി പോലീസ് സുരക്ഷയില്‍ ദീപാ നിശാന്ത് മടങ്ങി. തന്നെ ഒറ്റപ്പെടുത്താനാണ് ശ്രമം എങ്കില്‍ അതിന് വഴങ്ങില്ലെന്ന് ദീപാ നിശാന്ത് പ്രതികരിച്ചു.
ദീപാ നിശാന്തിനെതിരെ പ്രതിഷേധം
എ കലേഷിന്റെ കവിത മോഷണം നടത്തി പ്രസിദ്ധീകരിച്ച സംഭവത്തോടെ ദീപ നിശാന്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. പല പൊതുപരിപാടികളില്‍ നിന്നും ദീപ നിശാന്തിനെ ഒഴിവാക്കിയിരുന്നു. കവിതാ മോഷണത്തില്‍ കലേഷിനോട് മാപ്പ് പറഞ്ഞുവെങ്കിലും വിവാദം അവസാനിക്കുന്ന മട്ടില്ല. ദീപാ നിശാന്തിനെ കലോത്സവത്തിലെ ജഡ്ജായി നിയോഗിക്കുന്നത് വിവാദമുണ്ടാകുന്നതിനും മുന്പാണെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു.
പിന്തുണച്ച് സംഘാടകർ
മലയാളം അധ്യാപിക എന്ന നിലയ്ക്കാണ് ദീപയെ നിയോഗിച്ചത് എന്നും മാറ്റേണ്ട സാഹചര്യമില്ലെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കുകയുമുണ്ടായി. എന്നാല്‍ ദീപ നിശാന്ത് ആണ് ഉപന്യാസ രചനയ്ക്കുളള മൂന്ന് ജഡ്ജ്മാരില്‍ ഒരാള്‍ എന്നറിഞ്ഞതോടെ യൂത്ത് കോണ്‍ഗ്രസുകാരും എബിവിപിക്കാരും കെഎസ്യുക്കാരും സംഘടിച്ചെത്തി. പ്രതിഷേധമുണ്ടാകും എന്ന് പോലീസ് നേരത്തെ തന്നെ സംഘാടകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
വേദിക്ക് പുറത്ത് പ്രതിഷേധം
എല്‍എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആയിരുന്നു ഉപന്യാസത്തിന് വേദിയായി നിശ്ചയിച്ചിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് വേദി കോ ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിലേക്ക് മാറ്റി. മത്സരം തുടങ്ങുന്നത് വരെ ദീപ നിശാന്ത് വരുമോ ഇല്ലയോ എന്ന അനിശ്ചിതത്വം നിലനിന്നു. എന്നാല്‍ ദീപ നിശാന്ത് എത്തിയതോടെ യൂത്ത് കോണ്‍ഗ്രസുകാരും എബിവിപിക്കാരും ദീപയ്ക്കെതിരെ മുദ്രാവാക്യം വിളികളുമായി പ്രതിഷേധം സംഘടിപ്പിച്ചു.
കള്ളിയെ മാറ്റുക
പ്രതിഷേധം സംഘടിപ്പിച്ച ഒന്‍പത് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. ഇവര്‍ക്ക് ശേഷം രണ്ട് കെഎസ്യു വനിതാ പ്രവര്‍ത്തകരും ഉപന്യാസ മത്സര വേദിക്ക് സമീപം പ്രതിഷേധവുമായി എത്തി. കള്ളിയെ മാറ്റുക എന്നതടക്കമായിരുന്നു ഇവരുടെ മുദ്രാവാക്യം. ഇവരെ വനിതാ പോലീസ് ബലം പ്രയോഗിച്ചാണ് പോലീസ് വാഹനത്തില്‍ കയറ്റിക്കൊണ്ട് പോയത്. കൂട്ടത്തിലൊരാള്‍ റോഡില്‍ കിടക്കുകയുമുണ്ടായി. പ്രതിഷേധങ്ങള്‍ക്കിടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ദീപ മടങ്ങി.
ഒറ്റപ്പെടുത്താൻ ശ്രമം
കനത്ത പോലീസ് സുരക്ഷയിലാണ് ദീപ നിശാന്ത് മടങ്ങിയത്. മാധ്യമങ്ങളോട് സ്ഥലത്ത് നിന്ന് പ്രതികരിക്കാന്‍ ദീപ തയ്യാറായില്ല. അതേസമയം പൊതുസമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്താനുളള ശ്രമമാണ് നടക്കുന്നതെന്ന് ദീപ പിന്നീട് പ്രതികരിച്ചു. കവിയായിട്ടല്ല, അധ്യാപിക എന്ന നിലയ്ക്കാണ് വിധി നിര്‍ണയത്തിന് എത്തിയത്. ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കിയാണ് മടങ്ങുന്നത്. എന്തുകൊണ്ട് ശ്രീചിത്രനെതിരെ പ്രതിഷേധമില്ല ? സ്ത്രീ ആയത് കൊണ്ട് മാറ്റി നിര്‍ത്താം എന്ന് കരുതിയാല്‍ നിശബ്ദയായിരിക്കാന് ഉദ്ദേശിക്കുന്നില്ലെന്നും ദീപ പറഞ്ഞു.
വീണ്ടും മൂല്യനിർണയം
അതേസമയം വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഉപന്യാസരചനാ മത്സരത്തില്‍ വീണ്ടും മൂല്യ നിര്‍ണയം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. പരാതി ലഭിച്ചാല്‍ ഹയര്‍ അപ്പീല്‍ സമിതിയെ ഉപയോഗിച്ചാവും വീണ്ടും മൂല്യനിര്‍ണയം നടത്തുക. ദീപാ നിശാന്തിനെതിരെ പരാതി നല്‍കാനാണ് കെഎസ്യുവിന്റെ തീരുമാനം.