പുത്രവാൽസല്യത്താൽ ആൻറണിയും അന്ധനായി; തലമുറമാറ്റം പ്രസംഗത്തിൽ മാത്രം പോര, വിമർശനവുമായി കെഎസ്‌യു
എറണാകുളം: മക്കൾ രാഷ്ട്രീയത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ പഴി കേൽക്കേണ്ടി വന്നിട്ടുള്ള പാർട്ടിയാണ് കോൺഗ്രസ്. മറ്റുള്ളവർ പാർട്ടിയെ കുടുംബമായി കാണുമ്പോൾ കോൺഗ്രസാകട്ടെ ഒരു കുടുംബത്തെ പാർട്ടിയായി കാണുന്നുവെന്നാണ് വിമർശകർ പലപ്പോഴും പരിഹസിക്കാറുള്ളത്.
മക്കൾ രാഷ്ട്രീയത്തെ എതിർത്ത എകെ ആന്റണിയും മകനെ രാഷ്ട്രീയത്തിലേക്കിറക്കുകയാണെന്ന വാർത്ത പാർട്ടിയിലെ യുവനിരയ്ക്കിടയിൽ അതൃപ്തിക്കിടയാക്കിയിരുന്നു. രാഷ്ട്രീയ ദൗത്യമല്ല തനിക്കുളളതെന്ന് ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ പ്രഖ്യാപിച്ചിട്ടും പ്രവർത്തകർ മുഖവിലയ്ക്കെടുത്തിട്ടില്ല. കെഎസ്യു എറണാകുളം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ ആന്റണിക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്.
ഡിജിറ്റൽ ഇടപെടൽ
കെപിസിസിയുടെ ഡിജിറ്റൽ മീഡിയാ കൺവീനറായാണ് അനിൽ ആന്റണിയെ നിയമിച്ചത്. അനിൽ ആന്റണിയുടെ നിയമനത്തിന് പിന്നിൽ ശശി തരൂരുമായുള്ള അടുപ്പമാണെന്നായിരുന്നു റിപ്പോർട്ടുകൾ. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സൈബറിടങ്ങളിൽ പാർട്ടിയുടെ സ്വാധീനം വർദ്ധിപ്പിക്കുകയാണ് അനിൽ ആൻറണിയുടെ ദൗത്യമെന്നാണ് നേതാക്കൾ പറയുന്നു.
യുവനേതൃത്വത്തിന് അതൃപ്തി
രാഷ്ട്രീയത്തിൽ നിന്നും എന്നും അകന്ന് കഴിഞ്ഞിരുന്ന അനിൽ ആന്റണി തിരഞ്ഞെടുപ്പ് അടുക്കുന്നതിന് മുന്നോടിയായി പാർട്ടിയിലേക്ക് അടുത്തതിൽ പല കോണുകളിൽ നിന്നും അതൃപ്തി ഉയർന്നിരുന്നു. ഡിജിറ്റൽ ഇടപെടുലകൾ മാത്രമല്ല തിരഞ്ഞെടുപ്പ് രാഷ്ട്രീയം തന്നെയാണ് ലക്ഷ്യമെന്നാണ് യുവനേതാക്കൾ വിലയിരുത്തിയത്.
ഗുജറാത്തിലെ പ്രവർത്തന പരിചയം
ഗുജറാത്ത്, കർണാടക, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വേണ്ടി ഡിജിറ്റൽ ക്യാംപെയിനിംഗ് നടത്തിയതിന്റെ ചുമതല അനിൽ ആന്റണിക്കും അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസലിനും ആയിരുന്നു. അനിലിന്റെ ഈ പ്രവർത്തന പരിചയം കേരളത്തിലും ഗുണം ചെയ്യുമെന്നാണ് നേതാക്കൾ നൽകുന്ന വിശദീകരണം.
മത്സരിക്കാനില്ല
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനില്ലെന്ന് അടുത്തിടെ മാധ്യമങ്ങളോട് അനിൽ ആൻറണി വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ ദൗത്യമല്ല തന്റേതെന്നും സാങ്കേതികമായി പാർട്ടിയെ ശക്തിപ്പെടുത്തുക മാത്രമാണ് ദൗത്യമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
മറുപടിയിൽ തൃപ്തരല്ല
അനിൽ ആന്റണിയുടേത് രാഷ്ട്രീയ ദൗത്യമല്ലെന്ന വാദം വിശ്വാസിക്കാൻ പാർട്ടിയിലെ യുവ നിര തയാറായിട്ടില്ലെന്നാണ് കെഎസ്യു എറണാകുളം ജില്ലാ സമ്മേളനത്തിൽ ഉയർന്ന പ്രമേയം വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ യുവനേതാക്കളെ തഴഞ്ഞ് നേതാക്കൾ മക്കളെ കെട്ടിയിറക്കുന്നുവെന്ന ആരോപണം കോൺഗ്രസ് പാർട്ടിക്കെതിരെ മുമ്പും ഉയർന്നിട്ടുണ്ട്.
പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കാത്തവർ
പ്രസ്ഥാനത്തിന് വേണ്ടി ഒരു മുള്ളു പോലും കൊള്ളാത്ത ചില അഭിനവ പൽവാൾ ദേവന്മാരുടെ പട്ടാഭിഷേകത്തിനും പാർട്ടിയിൽ ശംഖൊലി മുഴങ്ങുന്നുവെന്നായിരുന്നു പ്രമേയത്തിലെ പരാമർശം. പേര് പരാമർശിക്കാതെയായിരുന്നു വിമർശനം. മക്കൾ രാഷ്ട്രീയത്തിനെതിരെയും സ്ഥിരമായി സീറ്റുകൾ കൈവശം വച്ചിരിക്കുന്നതിനെതിരെയും പ്രമേയത്തിൽ വിമർശനം ഉന്നയിക്കുന്നുണ്ട്.
പുത്രവാൽസല്യത്താൽ
പുത്ര വാൽസല്യത്താൽ അന്ധനായെന്ന പരാമർശവും പ്രമേയത്തിലുണ്ട്. ചില കാരണവൻമാർ മണ്ഡലങ്ങൾ പാരമ്പര്യമായി കിട്ടിയ സ്വത്ത് പോലെ കൈവശം വച്ചിരിക്കുന്നു. 65 കഴിഞ്ഞ ആർ ശങ്കറിനെ കിഴവൻ എന്ന് വിളിച്ച അന്നത്തെ യുവകേസരികളാണ് ഇന്ന് പല സീറ്റുകളും കൈയ്യടക്കി വച്ചിരിക്കുന്നതെന്നും പ്രമേയത്തിൽ വിമർശനം ഉയരുന്നു.
പ്രസംഗം മാത്രം പോര
തലമുറ മാറ്റം പ്രസംഗത്തിൽ മാത്രം പോരാ, പ്രവർത്തിയിലും വേണമെന്നും പ്രമേയത്തിൽ ഓർമപ്പെടുത്തുന്നു. കെപിസിസി ഭാരവാഹിത്വത്തിലേക്കോ സ്ഥാനാർത്ഥിത്വത്തിലേക്കോയുള്ള തുടക്കമാകും അനിൽ ആന്റണിയുടെ വരവെന്നാണ് യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കളുടെ ആശങ്ക.
കർണാടകയിലെ സംഭവങ്ങൾക്ക് പിന്നിൽ ബിജെപിയിലെ മൂവർ സംഘം; വാഗ്ദാനം 200 കോടി, ആരോപണവുമായി കോൺഗ്രസ്