അഭിമന്യുവിന്റെ ചിത്രം പ്രൊഫെെല്‍ പിക് ആക്കുന്ന കെ എസ് യുക്കാര്‍ ശുഹെെബിനെ മറന്നോ- എന്‍ എസ് യു
അഭിമന്യു വധത്തിന്റെ പശ്ചാത്തലത്തില്‍ എസ്എഫ്‌ഐയേ മഹത്വവല്‍ക്കരിക്കുകയും അതിന്റെ മറവിലൂടെ ക്യാമ്പസുകളില്‍ അവര്‍ നടത്തുന്ന അക്രമങ്ങലെ മറച്ചുപിടിക്കുകയും ചെയ്യുന്ന നിലപാടിനെതിരെ എന്‍ എസ് യു ദേശീയ സെക്രട്ടറി രാഹുല്‍ മാംങ്കൂട്ടത്തില്‍ രംഗത്ത്.
നേരത്തെ അഭിമന്യു വധത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി മഹാരാജാസ് കോളേജില്‍ യാതൊരു അക്രമവും ഇല്ല എന്ന കെ എസ് യു യൂണിറ്റിന്റെ പ്രതികരണം കോളേജില്‍ എസ് എഫ് ഐയുടെ അക്രമമെന്ന ആരോപണത്തെ പ്രതിരോധിക്കാന്‍ ഇടത് കേന്ദ്രങ്ങള്‍ വ്യാപകമായി ഉപയോഗപ്പെടുത്തിയിരുന്നു. ഇതിനെ കൂടി സൂചിപ്പിച്ചാണ് രാഹുല്‍ ഫെയ്‌സ്ബുക്കിലൂടെ രംഗത്ത് എത്തിയിരിക്കുന്നത്.
നടുക്കം ഉണ്ടായില്ല
അഭിമന്യു മരിച്ച വാര്‍ത്തയറിഞ്ഞപ്പോള്‍ സത്യസന്ധമായി പറഞ്ഞാല്‍ അത്ര വലിയ നടുക്കം ഒന്നും എനിക്കുണ്ടായില്ല, അതും ചുവരെഴുതുന്ന തര്‍ക്കത്തെ തുടര്‍ന്നാണ് എന്നു കൂടി അറിഞ്ഞപ്പോള്‍ തീരെയും തോന്നിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് രാഹുലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
എസ് എഫ്‌ഐ
കോളജില്‍ പഠിക്കുന്ന കാലത്ത് കാതോലിക്കേറ്റിലും, അതിനു ശേഷം എത്രയോ തവണ അടൂരിലെ കോളജുകളിലും ഞങ്ങള്‍ ബുക്ക് ചെയ്ത സ്ഥലത്ത്, എസ് എഫ്‌ഐക്കാര്‍ അവരുടെ തെമ്മാടിത്തരത്തിന്റെയും കയ്യൂക്കിന്റെയും ദാര്‍ഷ്ട്യം കൊണ്ട് 'എസ് എഫ്‌ഐ' എന്നു എഴുതിയിട്ടുണ്ട്. അന്നു അതു ചോദ്യം ചെയ്തപ്പോള്‍ സഖാക്കളുടെ 'ജനാധിപത്യബോധത്തിന്റെ പാടുകള്‍' ഞങ്ങളുടെ ശരീരത്തില്‍ പതിഞ്ഞിട്ടുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ആയുസിന്റെ ബലം
അന്നൊക്കെ കൊല്ലപെടാഞ്ഞത് അവരുടെ കൈയ്യില്‍ മാരകായുധങ്ങള്‍ ഇല്ലാഞ്ഞതുകൊണ്ടോ, കൊല്ലാന്‍ ധൈര്യം അവര്‍ക്കില്ലാത്തതുകൊണ്ടോ, ആയുസിന്റെ ബലം കൊണ്ടോ ഒക്കെയാണ്. അന്നു അസ്ഥാനത്ത് ഒരു അടി കൊണ്ടിരുന്നേല്‍ ഞങ്ങളും രക്തസാക്ഷിയായെനേ.
എത്രയോ പോരാളികള്‍
മരണത്തിലും മാരകമായ ജീവിതം നയിക്കുന്ന എത്രയോ ആളുകള്‍, നീലക്കൊടി പിടിച്ചതിന്റെ പേരില്‍ ജീവശ്ചവങ്ങളായി എത്രയോ പോരാളികള്‍ കേരളത്തിലുണ്ട്, ജീവിതം നഷ്ടപ്പെട്ട അവര്‍ക്കും പറയാനുള്ളത് 'നിസാരമായൊരു പോസ്റ്ററിന്റെയോ ചുവരെഴുത്തിന്റെയോ' തന്നെ കഥയാണതെന്നും രാഹുല്‍ ഓര്‍മ്മപ്പെടുത്തുന്നു.
'വര്‍ഗ്ഗീയത തുലയട്ടെ'
അതിനാല്‍ തന്നെ അഭിമന്യൂ കൊലപാതകത്തില്‍ കണ്ണീരു പൊഴിക്കുന്നവരും എസ് എഫ്‌ഐക്യാംപെയിനായ 'വര്‍ഗ്ഗീയത തുലയട്ടെ' എറ്റുപാടുന്നവരുമായ കെ എസ് യുക്കാര്‍ ഒന്നു തിരിഞ്ഞു നോക്കുക, സമാനമായ ഭീതി ജനിപ്പിക്കുന്ന ഒരു എസ് എഫ്‌ഐ ഗുണ്ടായിസത്തിന്റെ കഥ നിങ്ങള്‍ക്കും പറയാനില്ലെ?? ഇല്ല എന്നാണ് ഉത്തരമെങ്കില്‍ ഒന്നുങ്കില്‍ നിങ്ങള്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയിട്ടില്ല അല്ലെങ്കില്‍ എസ് എഫ്‌ഐ ആ ക്യാംപസില്‍ ഇല്ലഎന്നാണ് കുറിപ്പില്‍ പറയുന്നത്.
വര്‍ണ്ണന പോസ്റ്റുകള്‍
നമ്മുടെ പത്തനാപുരത്തെ യദുവും, തൃശൂരെ ഓജെയും, കോഴിക്കോട്ടെ ഷെഹിനും, ഋതിക്ക് അടക്കം എത്രയാളുകളെ അവര്‍ മൃതപ്രയരാക്കിയിരിക്കുന്നു. നമ്മുടെ ഉയര്‍ന്ന 'ജനാധിപത്യ ബോധത്തിന്റെ' അഭിമന്യു വര്‍ണ്ണന പോസ്റ്റുകള്‍ ഈ പറഞ്ഞവരുടെ മനസിലെങ്ങനെ പതിക്കുന്നുവെന്ന് നാം ഓര്‍ക്കണം. അതോടൊപ്പം ഓരോ നിമിഷവും മരണത്തെ നിഴലായി കൊണ്ട് നടന്നു സംഘടനാ പ്രവര്‍ത്തനം നടത്തുന്ന കണ്ണൂരിലെയടക്കമുള്ള സിപിഎം ാര്‍ട്ടിഗ്രാമങ്ങളിലെ നമ്മുടെ സഹപ്രവര്‍ത്തകരുടെ മാനസികാവസ്ഥ ഓര്‍ക്കണം
ശുഹൈബിന്റെ കുടുംബവും
ഒരു പക്ഷേ ശുഹൈബിന്റെ കുടുംബവും സജിത്ബലാലിന്റെ കുടുംബവും ഇതു കാണുന്നുണ്ടാകാം. അവര്‍ക്കൊന്നും വേണ്ടി ഒരൊറ്റ എസ് എഫ്‌ഐക്കാരനും സഹതപിച്ചിട്ടില്ലായെന്ന് മാത്രമല്ല, അഭിമന്യുവിനു വേണ്ടി പോസ്റ്റിടുന്ന മഹാഭൂരിപക്ഷ എസ് എഫ്‌ഐക്കാരുടെയും കൈയ്യില്‍ ഇതേവിഷയത്തിന്റെ പേരില്‍ തന്നെ കെ എസ് യുക്കാരനെ തല്ലിയതിന്റെ ചോരക്കറയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
നാം പങ്ക് ചേരണ്ട
ഞാന്‍ പറഞ്ഞുവന്നത് എസ് എഫ്‌ഐ എന്ന ഫാസിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനയെ ഒരു അഭിമന്യൂ കാരണം മഹത്വവല്‍ക്കരിക്കുന്ന ചടങ്ങില്‍ നാം പങ്ക് ചേരണ്ട. ആ ജനാധിപത്യ മര്യാദ അവര്‍ അര്‍ഹിക്കുന്നില്ല, കാരണം ജനാധിപത്യം എന്താണ് എന്ന് തന്നെ അവര്‍ക്കറിയില്ല.
ജനാധിപത്യവാദി
അതല്ല അഭിമന്യുവധത്തോട് അവര്‍ ജനാധിപത്യവാദികളായെങ്കില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് അടക്കം നിങ്ങള്‍ ഇതര പ്രസ്ഥാനങ്ങള്‍ക്ക് ഏര്‍പെടുത്തിയിരിക്കുന്ന സംഘടനാ വിലക്ക് എടുത്തുകളയുക. അതിനുശേഷം ഞങ്ങളുടെ ശുഹൈബിനെ കൊന്നവര്‍ക്ക് പണം നല്കിയ എടയന്നൂര്‍ ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കിയിട്ട് നിങ്ങള്‍ ജനാധിപത്യത്തെ പറ്റി പ്രസംഗിക്ക് എന്നും രാഹുല്‍ പറയുന്നു.
മറ്റൊരു കാര്യം
മറ്റൊരു കാര്യം പറയാനുള്ളത്, അഭിമന്യുവിന്റെ മരണത്തെ പറ്റിയും ആ ചെറുപ്പക്കാരനെ പറ്റിയും കേട്ടപ്പോള്‍ തന്നെ ഞാന്‍ റെനോയോട് യോട് പങ്ക് വെച്ച ഒരു ആശങ്കയുണ്ട്, അഭിമന്യുവിനെ അവര്‍ തന്നെ ഇല്ലാതാക്കിയതാണോയെന്ന്
ചുവരെഴുത്തും
ഇന്നു വരുന്ന വാര്‍ത്തകളും എസ് എഫ്‌ഐയുടെ ആത്മാര്‍ത്ഥതയില്ലാത്ത 'ചുവരെഴുത്തും' സിപിഎംന്റെ നിസംഗതയും സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും ആ ആശങ്കയുടെ ആക്കം കൂട്ടുന്നുവെന്ന ആശങ്കയും നേതാവ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവെക്കുന്നു.
യുഎപിഎ
ഒറ്റകുത്തില്‍ ആളിനു മരണമുണ്ടായാല്‍ യുഎപിഎ ചുമത്താം എന്ന സാധ്യതയുണ്ടായിട്ടും അതിനു പോലീസ് തയ്യാറാകാത്തതും പ്രതികളുടെ പഴയ സിപിഎം അനുകൂല പോസ്റ്റുകളും, അവരെ പിടികൂടാന്‍ കഴിയാത്തതും ഒക്കെ ഈ സംശയം വര്‍ദ്ധിപ്പിക്കുന്നു.
മടിയില്‍ കനമുള്ളവന്‍
മാത്രമല്ല യുഎപിഎ ചുമത്തിയാല്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഇത് ഭരണകൂടത്തെ ഭയപ്പെടുത്തുന്നുവെങ്കില്‍, 'മടിയില്‍ കനമുള്ളവനു വഴിയില്‍ ഭയക്കണമെന്ന് ഓര്‍മമിപ്പിക്കുന്നു'. സ്വന്തമായി രക്തസാക്ഷികളെ സൃഷ്ടിച്ച ഭൂതകാലവും അതില്‍ സ്വന്തം രക്തസാക്ഷിയുടെ ഖാതകനെ പാര്‍ട്ടി എംഎല്‍എ ആക്കിയ പാരമ്പര്യവും അവര്‍ക്കുണ്ടെന്ന് കാര്യവും പോസ്റ്റില്‍ അദ്ദേഹം സൂചിപ്പിക്കുന്നു.
പ്രൊഫൈല്‍ പിക്
ഇതൊക്കെ കൊണ്ട് തന്നെ എസ് എഫ്‌ഐ യുടെ സ്‌പോണ്‍സേര്‍ഡ് ക്യാംപെയിനില്‍ നമ്മള്‍ പോയി വീഴരുതെന്ന ഓര്‍മ്മപെടുത്തുന്നു. ഇന്നു അഭിമന്യുവിന്റെ അമ്മയുടെ പടം പ്രൊഫൈല്‍ പിക് ഇടുന്നവര്‍ ജിഷ്ണു പ്രണോയുടെ അമ്മ മഹിജയുടെ എസ് എഫ്‌ഐ സമ്മേളനത്തിനായുള്ള കത്ത് മറക്കണ്ട.. എടയന്നൂരില്‍ എരിയുന്ന നെഞ്ചും നിറയുന്ന കണ്ണുമായും ഒരു ഉമ്മയുണ്ടെന്ന് മറക്കണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു