ബൽറാമിനെ തടയാൻ വന്നവർക്ക് മുന്നിൽ നീലക്കൊടി വീശി കെഎസ് യു പ്രവർത്തക! നേതാക്കളുടെ അഭിനന്ദനം...
വിടി ബൽറാമിന് കട്ടസപ്പോർട്ട് നൽകിയ ഒരു കെഎസ് യു പ്രവർത്തകയാണ് തിരുമിറ്റക്കോട്ടെ സിപിഎം പ്രതിഷേധത്തിനിടെ താരമായത്.
പാലക്കാട്: എകെജിക്കെതിരായ വിവാദ പരാമർശത്തിന്റെ പേരിൽ എംഎൽഎ വിടി ബൽറാമിന് നേരെയുള്ള പ്രതിഷേധങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ തുടങ്ങിയ സിപിഎം പ്രതിഷേധം പിന്നീട് തെരുവകളിലേക്കും നീണ്ടു. കൂറ്റനാട് വിടി ബൽറാം പങ്കെടുത്ത സ്വകാര്യ പരിപാടിയിൽ സിപിഎം-കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടുകയുമുണ്ടായി.
കൂറ്റനാടിലെ സംഘർഷത്തിന് പിന്നാലെ വിടി ബൽറാമിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മറ്റിടങ്ങളിലെ പ്രതിഷേധങ്ങൾ സിപിഎം തൽക്കാലം അവസാനിപ്പിച്ചെങ്കിലും തൃത്താല നിയോജക മണ്ഡലത്തിൽ ബൽറാമിനെതിരെയുള്ള കരിങ്കൊടി പ്രതിഷേധങ്ങൾ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞദിവസം തൃത്താല തിരുമിറ്റക്കോട്ടും വിടി ബൽറാമിന് നേരെ സിപിഎം പ്രവർത്തകർ കരിങ്കൊടി വീശി.
അഞ്ജന മേനോൻ...
എന്നാൽ വിടി ബൽറാമിന് കട്ടസപ്പോർട്ട് നൽകിയ ഒരു കെഎസ് യു പ്രവർത്തകയാണ് തിരുമിറ്റക്കോട്ടെ സിപിഎം പ്രതിഷേധത്തിനിടെ താരമായത്. കെഎസ് യു പ്രവർത്തകയും തിരുമിറ്റക്കോട് സ്വദേശിനിയുമായ അഞ്ജന മേനോനാണ് തന്റെ പ്രിയനേതാവിനെതിരെയുള്ള പ്രതിഷേധങ്ങളെ 'ഒറ്റയടിക്ക്' നിഷ്പ്രഭമാക്കിയത്. റോഡിന്റെ ഒരു ഭാഗത്ത് വിടി ബൽറാമിന് നേരെ സിപിഎം പ്രവർത്തകർ കരിങ്കൊടി വീശിയപ്പോൾ, മറുഭാഗത്ത് ഒറ്റയ്ക്ക് നിന്ന് കെഎസ് യു പതാക വീശിയാണ് അഞ്ജന നേതാവിനോട് അഭിവാദ്യം പ്രകടിപ്പിച്ചത്. ഈ സംഭവങ്ങളെല്ലാം പകർത്തിയ ഫേസ്ബുക്ക് ലൈവ് വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
നീലക്കൊടി...
വിടി ബൽറാമിന് നേരെ കരിങ്കൊടി കാണിക്കാനായി മുദ്രാവാക്യം വിളിച്ചുനിൽക്കുന്ന സിപിഎം പ്രവർത്തകരുടെ മുന്നിൽ നിന്നായിരുന്നു അഞ്ജനയുടെ ആദ്യത്തെ ഫേസ്ബുക്ക് ലൈവ്. എംഎൽഎ കടന്നു പോകുമ്പോൾ താൻ കെഎസ് യു പതാക വീശി പിന്തുണ നൽകുമെന്ന് അഞ്ജന ആദ്യമേ പ്രഖ്യാപിച്ചിരുന്നു. സിപിഎമ്മുകാർ എംഎൽഎയ്ക്കെതിരെ കരിങ്കൊടി കാണിച്ചാൽ താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ പതാക കൊണ്ട് താൻ വിടി ബൽറാമിനെ അഭിവാദ്യം ചെയ്യുമെന്നും അഞ്ജന പറഞ്ഞു. അതിനിടെ ചില പോലീസുകാർ ഫേസ്ബുക്ക് ലൈവ് ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടതായും ആരോപിച്ചു. എന്നാൽ പോലീസുകാർ മറ്റു അപവാദങ്ങളൊന്നും പറഞ്ഞില്ലെന്നും വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
റോഡിൽ...
ഇതിനിടെയാണ് വിടി ബൽറാം എംഎൽഎ പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെ റോഡിലൂടെ കടന്നുപോയത്. ഈ സമയം കെഎസ് യുവിന്റെ നീലക്കൊടി വീശി അഞ്ജന റോഡിലേക്ക് ഓടിച്ചെന്ന് എംഎൽഎയെ അഭിവാദ്യം ചെയ്തു. ഇതേസമയം, തൊട്ടപ്പുറത്ത് സിപിഎം പ്രവർത്തകർ വിടി ബൽറാമിന് നേരെ കരിങ്കൊടി കാണിക്കുകയും ചെയ്തു. സംഭവം ഇത്ര മാത്രമാണെങ്കിലും അഞ്ജന മേനോന്റെ വീഡിയോ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ഒട്ടേറേ കോൺഗ്രസ് പ്രവർത്തകരാണ് അഞ്ജനയുടെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ് യു സൈബർ ഗ്രൂപ്പുകളും അഞ്ജനയുടെ ധീരതയെ അഭിനന്ദിച്ച് രംഗത്തെത്തി.
ബിന്ദു കൃഷ്ണ...
കൊല്ലം ഡിസിസി പ്രസിഡന്റും മഹിളാ കോൺഗ്രസ് നേതാവുമായ ബിന്ദു കൃഷ്ണയും കെഎസ് യു പ്രവർത്തകയായ അഞ്ജന മോനോനെ അഭിനന്ദനം അറിയിച്ചു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ബിന്ദു കൃഷ്ണ അഞ്ജനയെ അഭിനന്ദിച്ചത്. ''ശ്രീ വി.ടി ബൽറാം എംഎൽഎ യ്ക്കെതിരെ കരിങ്കൊടി കാണിക്കാൻ പിണറായി പോലീസിന്റെ വലയത്തിൽ നൂറിലധികം ഗോപാലസേനകർ അണിനിരന്നപ്പോൾ ഇന്ദ്രനീല പൊൻപതാക ഇടനെഞ്ചിൽ ചേർത്ത് പിടിച്ച് അവരെ സധൈര്യം നേരിട്ട് ശ്രീ വി.ടി ബൽറാമിന് സംരക്ഷണ വലയം തീർത്ത കൊച്ചു മിടുക്കി അഞ്ജനയ്ക്ക് ആശംസകൾ'' എന്ന് ബിന്ദു കൃഷ്ണ ഫേസ്ബുക്കിൽ കുറിച്ചു.
ത്രിപുരയില്‍ മുസ്ലിം പള്ളി ആക്രമിച്ചോ? സൈബര്‍ സഖാക്കളെ ചോദ്യം ചെയ്ത് ബല്‍റാം, ഇളക്കിവിടുന്നു
ഒരു മാർക്കിന് പരീക്ഷയിൽ തോറ്റു! കണ്ണൂരിലെ എൽപി സ്കൂൾ അദ്ധ്യാപിക തീകൊളുത്തി ആത്മഹത്യ ചെയ്തു...
ബെംഗളൂരുവിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്നുപേർ മരിച്ചു...