വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് വിദേശ പരിശീലനം; പദ്ധതി വ്യാപിപ്പിക്കുമെന്ന് കെടി ജലീല്‍
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകളിലെ യൂണിയന്‍ ഭാരവാഹികള്‍ക്ക് വിദേശത്ത് പരിശീലനം നല്‍കാനുള്ള സര്‍ക്കാര്‍ തിരുമാനം വലിയ വിവാദമായിരിക്കുകയാണ്. 70 യൂണിയന്‍ ഭാരവാഹികളെയാണ് ലണ്ടനിലെ കാര്‍ഡിഫ് സര്‍വ്വകലാശാലയില്‍ നേതൃപരിശീലനത്തിനായി അയക്കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചത്. ഇതോടെ സര്‍ക്കാര്‍ തിരുമാനത്തിനെതിരെ പ്രതിപക്ഷവും രംഗത്തെത്തി. എന്നാല്‍ വിമര്‍ശനങ്ങളെ മുഖവിലയ്ക്ക് എടുക്കില്ലെന്നും തിരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീല്‍.
എല്ലാ വിമര്‍ശനങ്ങളേയും അവഗണിക്കുന്നു. പദ്ധതി കൂടുതല്‍ കോളേജിലേക്ക് വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ നിലപാടെന്നും കെടി ജലീല്‍ പറഞ്ഞു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ചെയര്‍മാന്‍മാരെ വിദേശത്തേക്ക് അയക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ഫ്ലെയര്‍ എന്ന നൂതന വിഭാഗത്തിന്‍റെ ലീഡ് ഇന്‍ഡക്ഷന്‍ പരീക്ഷണം എന്ന നിലയ്ക്കാണ് വിദേശയാത്ര ഒരുക്കുന്നത്.
ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകളിലേയും സര്‍വ്വകലാശാലകളിലേയും യൂണിയന്‍ ചെയര്‍മാന്‍മാരും ഭാരവാഹികളുമാണ് സംഘത്തില്‍. അടുത്ത മാസമാണ് പരിശീലന പരിപാടി തുടങ്ങുക. ഒരു കോടി രൂപയെങ്കിലും ഇതിനായി ചെവല് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതോടെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. നടപടി ധൂർത്തിന്റെ അങ്ങേയറ്റമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
അതേസമയം സര്‍ക്കാര്‍ തിരുമാനത്തിനെതിരെ സിപിഐയും കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് പദ്ധതികള്‍ക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കണമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.