ബന്ധുനിയമനത്തില്‍ മന്ത്രി ജലീലിന്റെ മറുപടി: പ്രശ്‌നമായത് ലീഗുകാരുടെ വായ്പ തിരിച്ചുപിടിച്ചപ്പോള്‍
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ യൂത്ത് ലീഗ് ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി മന്ത്രി കെടി ജലീല്‍. ആരോപണങ്ങള്‍ അടിസ്ഥാന രഹതിമാണെന്ന് പറഞ്ഞ അദ്ദേഹം, മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ എടുത്ത വായ്പ തിരിച്ചുപിടിക്കാന്‍ നീക്കം നടത്തിയപ്പോഴാണ് വിവാദം തലപൊക്കിയതെന്ന് പറഞ്ഞു.
താന്‍ മുന്‍കൈയ്യെടുത്ത് ബന്ധുവിനെ നിയമിച്ചിട്ടില്ല. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ചെയര്‍മാനാണ് മുന്‍കൈയ്യെടുത്തത്. തന്റെ ബന്ധുവാണെന്ന ഒറ്റകാരണം കൊണ്ട് യോഗ്യതയുള്ള ഒരാളെ ഒഴിവാക്കാന്‍ സാധിക്കുമോ എന്നും കെടി ജലീല്‍ ചോദിക്കുന്നു....
ചട്ടങ്ങള്‍ ലംഘിച്ചല്ല
ചട്ടങ്ങള്‍ ലംഘിച്ചല്ല കോര്‍പറേഷന്റെ ജനറല്‍ മാനേജര്‍ പദവിയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം നടത്തിയത്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഉത്തരവാദപ്പെട്ട തസ്തികയില്‍ ഇരുന്ന വ്യക്തിയെ ആണ് നിയമിച്ചത്. പത്ര പരസ്യം നല്‍കി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നുവെന്നും ഇതുസംബന്ധിച്ച യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ജലീല്‍ പറഞ്ഞു.
അപേക്ഷ അയച്ചത് ഏഴ് പേര്‍
2016ല്‍ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്റെ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. എല്ലാ പത്രങ്ങളിലും അപേക്ഷ വന്നതുമാണ്. ഇതുപ്രകാരം അപേക്ഷ അയച്ചത് ഏഴ് പേര്‍ മാത്രമാണ്. അതില്‍ ഒരാളെയാണ് നിയമിച്ചതെന്നും മന്ത്രി ജലീല്‍ വിശദീകരിച്ചു.
യൂ്ത്ത് ലീഗ് നേതാക്കള്‍ക്ക് വിവരമില്ലായ്മ
എംബിഎ യോഗ്യതയുള്ള വ്യക്തിയെ ആണ് നിയമിക്കേണ്ടതെന്നാണ് യൂത്ത് ലീഗിന്റെ ആരോപണം. റിസര്‍വ് ബാങ്ക് ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖ ബാങ്കുളില്‍ സുപ്രധാന പദവികള്‍ വഹിച്ചവരുടെ പട്ടിക എടുത്ത് പരിശോധിച്ചാല്‍ ഇത്തരം യോഗ്യതകള്‍ ആവശ്യമാണോ എന്ന് വ്യക്തമാകും. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് യൂത്ത് ലീഗ് നേതാക്കള്‍ ഉന്നയിക്കുന്നതെന്നും അത് വിവരമില്ലായ്മയാണെന്നം ജലീല്‍ പറഞ്ഞു.
നിയമനത്തിന് കാരണം
ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിച്ച പരിചമയുള്ള വ്യക്തിയെ തന്നെ നിയമിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. കാരണം കോര്‍പറേഷന്റെ വായ്പാ ഇടപാടുകള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ഒട്ടേറെ പേര്‍ക്ക് വായ്പ നല്‍കിയിരിക്കുന്നു. എന്നാല്‍ തിരിച്ചടവ് നടക്കുന്നില്ല. വായ്പ തിരിച്ചുപിടിക്കണമെന്ന ഉദ്ദേശത്തോടെയാണ് ഈ രംഗത്ത് പരിചയമുള്ള വ്യക്തിയെ നിയമിച്ചത്.
മണ്ഡലത്തിലെ കണക്കെടുക്കും
നിയമനത്തിന് ബന്ധപ്പെട്ട ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടിട്ടില്ല. മുമ്പ് സഹകരണ ബാങ്കില്‍ പ്രവര്‍ത്തിച്ച വ്യക്തിയെ പോലും ഡെപ്യൂട്ടേഷനില്‍ നിയമിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് വായ്പകള്‍ വാരിക്കോരി നല്‍കിയിരിക്കുകയാണെന്നും ജലീല്‍ ആരോപിച്ചു. ഇക്കാര്യം പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഏതൊക്കെ മണ്ഡലങ്ങളിലാണ് കൂടുതല്‍ വായ്പ നല്‍കിയതെന്ന് പരിശോധിക്കുന്നുണ്ടെന്നും ജലീല്‍ പറഞ്ഞു.
തിരിച്ചടയ്‌ക്കേണ്ട ആവശ്യമില്ല
മുന്‍ സര്‍ക്കാരിന്റെ കാലത്ത് വ്യാപകമായി വായ്പകള്‍ നല്‍കിയിട്ടുണ്ട്. തിരിച്ചടയ്‌ക്കേണ്ട ആവശ്യമില്ല എന്ന് പറഞ്ഞുപോലും വായ്പ നല്‍കിയതായി അറിയാന്‍ കഴിഞ്ഞു. വായ്പ എടുത്തവരുടെ വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ മുസ്ലിം ലീഗുമായി ബന്ധമുള്ളവരാണ്. വായ്പ തിരിച്ചുപിടിക്കാന്‍ ശ്രമിച്ചതാണ് പുതിയ ആരോപണങ്ങള്‍ ഉയരാന്‍ കാരണമെന്നും കെടി ജലീല്‍ പറഞ്ഞു.
യോഗ്യത മാനദണ്ഡം മാറ്റാന്‍ കാരണം
യോഗ്യരായവരെ കിട്ടാത്തതിനാല്‍ നിയമപരമായി തന്നെയാണ് ജിഎമ്മിനെ നേരിട്ട നിയമിച്ചത്. പരസ്യം നല്‍കി, അഭിമുഖം നടത്തിയെങ്കിലും യോഗ്യരായവരെ കിട്ടിയില്ല. കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കാനാണ് വിദ്യാഭ്യാസ യോഗ്യത മാനദണ്ഡം മാറ്റിയതെന്നും മന്ത്രി പറഞ്ഞു.
പക്ഷേ, എംഡി പറയുന്നത്
അതേസമയം, സര്‍ക്കാര്‍ ജീവനക്കാരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കേണ്ട തസ്തികയിലാണ് സ്വകാര്യ ബാങ്ക് ജീവനക്കാരനായ ബന്ധുവിനെ മന്ത്രി നിയമിച്ചതെന്ന് കോര്‍പറേഷന്‍ എംഡി സ്ഥിരീകരിച്ചു. ഡെപ്യൂട്ടേഷന്‍ മാനദണ്ഡം പാലിക്കാത്തതിനാല്‍ നേരത്തെ അപേക്ഷിച്ച മൂന്ന് പേരെ ഒഴിവാക്കിയിരുന്നുവെന്നും എംഡി മാധ്യമങ്ങളോട് പറഞ്ഞു.
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആയേക്കില്ല; മറ്റു ചിലര്‍ക്ക് സാധ്യത, തുറന്നുപറഞ്ഞ് ശശി തരൂര്‍