'നരേന്ദ്ര മോദി തൂക്കുമരമാണ് വിധിക്കുന്നതെങ്കിൽ ഏറ്റുവാങ്ങാൻ ആയിരംവട്ടം ഒരുക്കം', തുറന്നടിച്ച് ജലീൽ!
മലപ്പുറം: യുഎഇ കോൺസുലേറ്റ് ഇങ്ങോട്ടാവശ്യപ്പെട്ടത് പ്രകാരം റംസാൻ കിറ്റ് നൽകാനും മുസ്ലിം പള്ളികളിൽ വിശുദ്ധ ഖുർആൻ കോപ്പികൾ വിതരണം ചെയ്യാനും സാഹചര്യമൊരുക്കിക്കൊടുത്തതിന് തൂക്കുമരമാണ് ശിക്ഷയെങ്കിൽ ഏറ്റുവാങ്ങാൻ തയ്യാറാണെന്ന് മന്ത്രി കെടി ജലീൽ. മന്ത്രിക്കെതിരെ യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
'സ്വർണ്ണക്കിറ്റെ'ന്ന് പറഞ്ഞ് പരിഹസിച്ചത് പോലെ 'സ്വർണ്ണ ഖുർആൻ' എന്ന് പരിഹസിക്കരുതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രനോട് മന്ത്രി കെടി ജലീൽ അഭ്യർത്ഥിച്ചു. കെടി ജലീലിന് മറുപടി നൽകി കെ സുരേന്ദ്രനും രംഗത്ത് എത്തിയിട്ടുണ്ട്.
നൂറ്റാണ്ടുകളായുളള രീതി
കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' റംസാൻ കാലത്ത് ഭക്ഷണക്കിറ്റുകളും മസ്ജിദുകളിലേക്ക് വിശുദ്ധ ഖുർആൻ്റെ കോപ്പികളും നൽകുക എന്നത് നൂറ്റാണ്ടുകളായി അറബ് സമൂഹം പുലർത്തിപ്പോരുന്ന പരമ്പരാഗത രീതികളാണ്. ഈ പ്രാവശ്യം നോമ്പ് കാലത്ത് രാജ്യമാകെ ലോക്ഡൗൺ ആയിരുന്നതിനാൽ സാധാരണ കൊടുക്കുന്നത് പോലെ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന് പാവപ്പെട്ടവർക്ക് സകാത്ത് വകയിലുള്ള ഭക്ഷണക്കിറ്റുകളും മുസ്ലിം പള്ളികളിലേക്കുള്ള വിശുദ്ധ ഖുർആൻ്റെ കോപ്പികളും നൽകാൻ സാധിച്ചിരുന്നില്ല.
കൗൺസൽ ജനറൽ സന്ദേശമയച്ചു
അവ രണ്ടും വിതരണം ചെയ്യാൻ സ്ഥലങ്ങളുണ്ടോ എന്നായിരുന്നു കൗൺസൽ ജനറൽ 2020 മെയ് 27ന് എനിക്ക് സന്ദേശമയച്ച് ചോദിച്ചത്. കേരളത്തിലെ മുസ്ലിം പള്ളികളുടെ ചുമതലയുള്ള വഖഫ് കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലയിലാണ് അവിടങ്ങളിൽ കൊടുക്കാനുള്ള ഖുർആൻ കോപ്പികളുടെ കാര്യവും എന്നോട് തന്നെ ആരാഞ്ഞത്. കോൺസുലേറ്റ് തന്നെ നേരിട്ടാണ് ഭക്ഷണക്കിറ്റ് ഒരുക്കുന്നതിനും ബന്ധപ്പെട്ട ഏജൻസിക്ക് അതിൻ്റെ വില (സംഭാവനയല്ല) നൽകുന്നതിനും തയ്യാറായത്. ഒരു രൂപ പോലും ഞാൻ ചോദിക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ല.
ആർക്കു വേണമെങ്കിലും അന്വേഷിക്കാം
വിശുദ്ധ ഖുർആൻ്റെ കോപ്പികൾ രണ്ടു മത സ്ഥാപനങ്ങളെ കോവിഡ് കാലം കഴിഞ്ഞ് പള്ളികൾ പൂർണ്ണാർത്ഥത്തിൽ പ്രവർത്തന ക്ഷമമാകുമ്പോൾ അവിടങ്ങളിലേക്ക് നൽകാൻ വേണ്ടി ഏൽപിക്കുകയും ചെയ്തു. (എടപ്പാൾ പന്താവൂർ അൽ ഇർഷാദ്, ആലത്തിയൂർ ദാറുൽ ഖുർആൻ അക്കാദമി). ആർക്കു വേണമെങ്കിലും ഇക്കാര്യങ്ങൾ ബന്ധപ്പെട്ടവരെ ഫോണിൽ വിളിച്ചോ നേരിട്ടോ അന്വേഷിച്ച് സംശയനിവാരണം വരുത്താവുന്നതാണ്.
പതിനായിരം ഭക്ഷണക്കിറ്റുകൾ
കോവിഡ് കാലത്ത് യുഎഇ കോൺസുലേറ്റിൻ്റെ ആയിരം കിറ്റുകൾക്ക് പുറമെ ഉദാരമതികളായ എൻ്റെ സുഹൃത്തുക്കളിൽ നിന്ന് സ്വരൂപിച്ച ഒൻപതിനായിരം ഭക്ഷ്യക്കിറ്റുകളുമടക്കം പതിനായിരം ഭക്ഷണക്കിറ്റുകളാണ് തവനൂർ മണ്ഡലത്തിൽ വിതരണം ചെയ്തത്. മത ജാതി പാർട്ടി വ്യത്യാസമില്ലാതെയാണ് ഇവയെല്ലാം നൽകിയത്. മണ്ഡലത്തിലെ പാവപ്പെട്ട മുഴുവൻ മൽസ്യതൊഴിലാളികളും ഓട്ടോറിക്ഷാ തൊഴിലാളികളും ബാർബർമാരും സ്വകാര്യബസ് തൊഴിലാളികളും ഇതിൽ ഉൾപ്പെടും. അക്കൂട്ടത്തിൽ ബിജെപിക്കാരും കോൺഗ്രസ്സുകാരും ലീഗുകാരും ഇടതുപാർട്ടിക്കാരും ഒരു പാർട്ടിയിലുമില്ലാത്തവരും എല്ലാമുണ്ട്.
Recommended Video
തൂക്കുമരമാണെങ്കിലും തയ്യാർ
പാവപ്പെട്ടവർക്ക് സകാത്തിൻ്റെ ഭാഗമായി റംസാൻ കിറ്റ് നൽകാനും മുസ്ലിം പള്ളികളിൽ വിശുദ്ധ ഖുർആൻ കോപ്പികൾ വിതരണം ചെയ്യാനും യുഎഇ കോൺസുലേറ്റ് ഇങ്ങോട്ടാവശ്യപ്പെട്ടതനുസരിച്ചാണ് സാഹചര്യമൊരുക്കിക്കൊടുത്തത്. ഇതിൻ്റെ പേരിൽ യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ എഴുതിയ കത്ത് പരിഗണിച്ച്, പ്രധാനമന്ത്രി നരേന്ദ്രമോദി എനിക്ക് തൂക്കുമരമാണ് വിധിക്കുന്നതെങ്കിൽ അതേറ്റുവാങ്ങാൻ ആയിരംവട്ടം ഞാനൊരുക്കമാണ്. ഒരിടത്തും അപ്പീലിന് പോലും പോകില്ല.
രണ്ടാമതൊരു കത്ത്കൂടി എഴുതണം
വിശുദ്ധ ഖുർആൻ വിതരണം ചെയ്യാതെ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഇരിപ്പുണ്ട്. അവ കോൺസുലേറ്റിന് തന്നെ തിരിച്ച് നൽകാൻ വഖഫ് മന്ത്രിക്ക് നിർദ്ദേശം നൽകണമെന്ന് പറഞ്ഞ്, ബെന്നിബഹനാൻ പ്രധാനമന്ത്രിക്ക് രണ്ടാമതൊരു കത്ത്കൂടി എഴുതിയാൽ നന്നാകും. അതുപ്രകാരം കേന്ദ്ര സർക്കാർ പറയുന്നത് അനുസരിക്കാൻ ഞാൻ സദാസന്നദ്ധനായിരിക്കും. കാരണം, വിശുദ്ധ ഖുർആൻ സമൂഹത്തിൽ ഐക്യമുണ്ടാക്കാൻ അവതീർണ്ണമായ വേദഗ്രന്ഥമാണ്.
'സ്വർണ്ണ ഖുർആൻ' എന്ന് പരിഹസിക്കരുത്
അല്ലാതെ രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം തകർക്കാൻ അവതരിച്ചിട്ടുള്ളതല്ല. കോൺഗ്രസ് - ലീഗ് നേതൃത്വങ്ങളെ ഇക്കാര്യം പ്രത്യേകം അറിയിച്ചു കൊള്ളട്ടെ. 'സ്വർണ്ണക്കിറ്റെ'ന്ന് പറഞ്ഞ് പരിഹസിച്ചത് പോലെ 'സ്വർണ്ണ ഖുർആൻ' എന്ന പ്രയോഗം നടത്തി ദയവു ചെയ്ത് അധിക്ഷേപിക്കരുതെന്ന അഭ്യർത്ഥനയേ എൻ്റെ സുഹൃത്ത്കൂടിയായ കെ. സുരേന്ദ്രനോട് എനിക്കുള്ളൂ. ഖുർആൻ ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഗ്രന്ഥമല്ലല്ലോ സുരേന്ദ്രൻ''.
പ്രിയപ്പെട്ട ജലീൽ എന്തിനീ നാടകം?
ജലീലിന് മറുപടിയുമായി കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ രംഗത്ത് എത്തിയിട്ടുണ്ട്. '' ആദ്യം സക്കാത്തും പെരുന്നാളും ഉപയോഗിച്ച് ചെയ്ത തെറ്റിനെ ന്യായീകരിച്ചു. ഇപ്പോൾ വിശുദ്ധഗ്രന്ഥം ഉപയോഗപ്പെടുത്തിയുള്ള പുതിയ അടവ്. പ്രിയപ്പെട്ട ജലീൽ എന്തിനീ നാടകം? ഐസ്ക്രീം കാലത്ത് കുഞ്ഞാലിക്കുട്ടി കാണിച്ച അതേ കുതന്ത്രം തന്നെയാണ് ഇന്നിപ്പോൾ താങ്കളും കാണിക്കുന്നത്. രക്ഷപ്പെടാൻ മതവും മതചിഹ്നങ്ങളും ഉപയോഗിക്കുന്ന അതേ സൃഗാലബുദ്ധി. കാലം മാറിയെന്ന കാര്യം താങ്കൾക്കുമാത്രമാണ് മനസ്സിലാവാതെയുള്ളത്''.