കെഎം ഷാജിയുടെ നുണബോംബ് പൊളിച്ച് കയ്യിൽ കൊടുത്ത് കെടി ജലീൽ.. കടിച്ച് കീറുന്ന കാടൻസ്റ്റൈൽ!
കോഴിക്കോട്: മുസ്ലീം ലീഗ് ബന്ധം ഉപേക്ഷിച്ച് ഇടതുപക്ഷത്തേക്ക് എത്തിയത് മുതല്‍ കെടി ജലീല്‍ ലീഗുകാരുടെ പൊതുശത്രുവാണ്. നേതാക്കളും പ്രവര്‍ത്തകരും തരംകിട്ടുമ്പോഴൊക്കെ ജലീലിനെ ആക്രമിക്കാറുണ്ട്. അഴീക്കോട് എംഎല്‍എ കെഎം ഷാജി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ കെടി ജലീലിന് എതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു.
കെടി ജലീല്‍ ഡ്രൈവിംഗ് പഠിക്കുന്ന കാലത്ത് വാഹനം തട്ടി ഒരാള്‍ മരണപ്പെട്ടുവെന്നും മറ്റൊരാളെ പ്രതിയാക്കി കേസില്‍ നിന്ന് രക്ഷപ്പെട്ടുവെന്നുമാണ് കെഎം ഷാജി ആരോപിച്ചത്. ഈ ആരോപണം നിഷേധിച്ചും ലീഗിനും ഷാജിക്കും ചുട്ടമറുപടി നല്‍കിയും രംഗത്ത് വന്നിരിക്കുകയാണ് മന്ത്രി കെടി ജലീല്‍. മന്ത്രിയുടെ പ്രതികരണം ഇതാണ്:
സംശയക്കാർക്ക് അന്വേഷിക്കാം
ഇരുപത്തിയഞ്ച് വർഷം മുമ്പ് ഞാൻ യാത്ര ചെയ്ത് കൊണ്ടിരുന്ന ഒരു ടാക്സി ജീപ്പ് കുറ്റിപ്പുറം പാലത്തിനടുത്ത് വെച്ച് അപകടത്തിൽ പെട്ട് ഒരു മോട്ടോർ സൈക്കിൾ യാത്രക്കാരനായ സഹോദരൻ മരണപ്പെട്ട സംഭവമാകാം ഇങ്ങിനെയൊരു കഥ മെനയാൻ ഷാജിയെ പ്രേരിപ്പിച്ചത്. ആ വണ്ടിയുടെ ഉടമസ്ഥൻ മുറിച്ചാൽ പച്ചയെന്ന് നാട്ടുകാർ പറയുന്ന ഇപ്പോഴും ജീവിച്ചിരിക്കുന്ന കാട്ടിപ്പരുത്തിക്കാരനായ ചങ്ങമ്പള്ളി ചെറിയ മമ്മു ഗുരുക്കളാണ്. ഡ്രൈവർ അവിടുത്തുകാരൻ തന്നെയായ കുഞ്ഞിപ്പയായിരുന്നു. തൽസംബന്ധമായ കേസ് കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തിരുന്നത് . സംശയമുള്ളവർക്ക് നിജസ്ഥിതി അന്വേഷിച്ച് മനസ്സിലാക്കാവുന്നതാണ്.
കടിച്ച്കീറുന്ന "കാടൻസ്റ്റൈൽ"
വിമർശനത്തിൽ എന്നോടെന്നല്ല ആരോടും സാമാന്യമായി പുലർത്തേണ്ട മര്യാദ ഷാജി പുലർത്താറില്ലെന്ന് അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കുന്ന ആർക്കും ബോദ്ധ്യമാകും. അവാസ്തവങ്ങൾ ചേരുവ ചേർത്ത് എതിർപക്ഷത്ത് നിൽക്കുന്ന സമാദരണീയരായ രാഷ്ട്രീയ നേതാക്കളെ (എന്നെയല്ല) കടിച്ച്കീറുന്ന "കാടൻസ്റ്റൈൽ" ലീഗിൽ തന്നെ മഹാഭൂരിപക്ഷത്തിനും ഇഷ്ടമല്ലെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അത്തരം അതിരുകടന്ന അസഭ്യവർഷങ്ങളൊന്നും അധികകാലം നീണ്ടുനിൽക്കില്ല. എനിക്കൊരു പാർട്ടിയില്ലെന്ന് സ്ഥാപിക്കാനെന്ന വ്യാജേന വ്യംഗ്യമായി തന്തയില്ലെന്ന് വരെ പറഞ്ഞ് വെക്കുന്നുണ്ട് പ്രസ്തുത പ്രസംഗത്തിൽ അദ്ദേഹം. ഞാനെന്റെ പ്രസംഗത്തിലോ എഴുത്തിലോ ഷാജിക്കെതിരെ എന്നല്ല ഒരാൾക്കെതിരെയും മാന്യതയുടെ സീമ ലംഘിച്ച് ഒരു പദപ്രയോഗവും നടത്താതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്.
ഈ കൊലകൾക്ക് ഉത്തരവാദിയാര്
ലീഗിനെതിരെ സഭയിൽ ഞാൻ പറഞ്ഞ കാര്യങ്ങളാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെങ്കിൽ ഒരേ ഒരു കാര്യമേ എനിക്കു അനുബന്ധമായി ചേർക്കാനുള്ളു . ലീഗുകാരല്ല തങ്ങളുടെ പിതാവിനെ , ഭർത്താവിനെ , സഹോദരനെ , മകനെ കൊന്നതെന്നും ലീഗല്ല കൊലയാളികൾക്ക് നിയമ സഹായം ചെയത്കൊടുത്ത് സഹായിച്ചതെന്നും മണ്ണാർക്കാട്ടെ ഹംസയുടെയും നൂറുദ്ദീന്റെയും കുടുംബം പറയുമെങ്കിൽ , കുനിയിലെ അബൂബക്കറിന്റെയും ആസാദിന്റെയും ഭാര്യമാർ പറയുമെങ്കിൽ , ഓമശ്ശേരിക്കാരൻ കെ.ടി.സി അബ്ദുൽ ഖാദറിന്റെ ബന്ധുക്കൾ പറയുമെങ്കിൽ , കുണ്ടൂർ കുഞ്ഞുവിന്റെ സഹോദരങ്ങൾ പറയുമെങ്കിൽ , ചാവക്കാട് മുനിസിപ്പൽ ചെയർമാനായിരിക്കെ കൊല്ലപ്പെട്ട വൽസന്റെ മക്കൾ പറയുമെങ്കിൽ , നാദാപുരത്തെ ഷിബിന്റെ അച്ഛൻ പറയുമെങ്കിൽ സമൂഹ മാധ്യമങ്ങളിൽ വന്ന 44 സഹോദരൻമാരെ കൂടാതെ വയനാട്ടിലെ എസ്റ്റേറ്റ് സമരത്തിൽ വധിക്കപ്പെട്ട കുഞ്ഞിപ്പയുൾപ്പടെയുള്ളവരുടെ ബന്ധുമിത്രാതികൾ പറയുമെങ്കിൽ , ബോംബ് നിർമ്മാണത്തിനിടെ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് മരിച്ച നരിക്കാട്ടേരിയിലെ അഞ്ച് ചെറുപ്പക്കാരുടെ രക്ഷിതാക്കൾ അവരാരും യൂത്ത്ലീഗ് പ്രവർത്തകരായിരുന്നില്ല എന്ന് സാക്ഷ്യപ്പെടുത്തുമെങ്കിൽ ഞാൻ എന്റെ ആരോപണങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറയാം .
സിപിഎമ്മിന് വേറെ നീതിയോ
ഇതിനൊന്നും ലീഗ് പാർട്ടിയോ നേതാക്കളോ ഉത്തരവാദിയല്ലെന്നാണ് വാദമെങ്കിൽ സിപിഎം പ്രവർത്തകർ പ്രതികളായ കൊലപാതക കേസുകളിൽ സിപിഎം പാർട്ടിയും അതിന്റെ നേതാക്കളും എങ്ങിനെയാണ് ഉത്തരവാദികളാവുക ? ലീഗിനും കോൺഗ്രസ്സിനും ബി.ജെ.പിക്കും അയ്രണ്ട് പതിനഞ്ചും സിപിഎമ്മിന് മാത്രം അയ്രണ്ട് പത്തുമാകുന്നത് ഏത് 'അളവോമീറററിന്റെ' അടിസ്ഥാനത്തിലാണ്? കൊലപാതകങ്ങൾ ഏത് പാർട്ടിക്കാർ നടത്തിയാലും മഹാപരാധമാണ് . ഒരു ന്യായീകരണവും അതിനില്ല. കൊല്ലപ്പെടുന്നവന്റെ മതവും ജാതിയും നോക്കി മരണങ്ങളെ വിവേചിക്കാനുള്ള ശ്രമം അതിലും വലിയ അപരാധമാണ്. ഒരു തെറ്റ് മറ്റൊരു തെറ്റിനും പരിഹാരമാവില്ലെന്ന് ഇനിയെങ്കിലും നാം തിരിച്ചറിയുക എന്നാണ് കെടി ജലീലിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
ഷാജിക്ക് മറുപടി
മന്ത്രി കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ത്രിപുരയിലെ തന്ത്രം ചെങ്ങന്നൂരിലും.. ബിജെപിക്ക് വേണ്ടി പണമൊഴുക്കുന്നു! 2000 മുതൽ 5000 വരെ അഡ്വാൻസ്
കേരളത്തിൽ കറുത്ത നിറക്കാരോട് വിവേചനമുണ്ട്.. തുറന്നടിച്ച് നടൻ സന്തോഷ് പണ്ഡിറ്റ് രംഗത്ത്