'അന്വേഷണ ഏജൻസികളെ വീട്ടിലേക്ക് ക്ഷണിക്കുന്ന സാഹസമൊന്നും ചെയ്തു കളയല്ലേ', ജലീലിനെ ട്രോളി ചാമക്കാല
തിരുവനന്തപുരം: രാജി വെച്ചതിന് ശേഷം കെടി ജലീൽ നടത്തിയ പ്രതികരണത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. തന്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം എന്നാണ് രാജി വെച്ച വിവരം അറിയിച്ച് കൊണ്ടുളള ഫേസ്ബുക്ക് പോസ്റ്റിൽ കെടി ജലീൽ കുറിച്ചത്. രണ്ടു വർഷമായി നീതീകരണമില്ലാത്ത മാധ്യമവേട്ടക്ക് ഇരയാകുന്ന പൊതുപ്രവർത്തകനാണ് താൻ എന്നും കെടി ജലീൽ ആരോപിച്ചിരുന്നു. ഇരവാദം പറഞ്ഞ് കെടി ജലീൽ സ്വയം പരിഹാസ്യനാകരുത് എന്ന് ജ്യോതികുമാർ ചാമക്കാല പ്രതികരിച്ചു.
ജ്യോതികുമാർ ചാമക്കാലയുടെ ഫേസ്ബുക്ക് കുറിപ്പ്: ' ശ്രീ ജലീൽ, താങ്കളുടെ രക്തം ആരും ഊറ്റിക്കുടിച്ചില്ല. യോഗ്യരായ ഉദ്യോഗാർഥികളുടെ രക്തം ഊറ്റിക്കുടിച്ച താങ്കളുടെ വികൃതമായ മുഖമാണ് ലോകായുക്ത ചൂണ്ടിക്കാട്ടിയത്. മുഖ്യമന്ത്രിയെ ചൂണ്ടാണിവിരലിൽ നിർത്തി വിജിലൻസിനെക്കൊണ്ട് തയാറാക്കിച്ച തട്ടിപ്പ് റിപ്പോർട്ട് എക്കാലവും തുണയാകുമെന്ന് കരുതിയോ? ലോകായുക്തയുടെ പരാമർശങ്ങളെ ഇപ്പോഴും നിസാരവൽക്കരിക്കുന്ന നിങ്ങളിൽ നിന്നാണ് അഴിമതിയുടെ ദുർഗന്ധം വമിക്കുന്നത് !
അന്വേഷണ ഏജൻസികളെ വീട്ടിലേക്ക് ക്ഷണിക്കുന്ന സാഹസമൊന്നും ചെയ്തു കളയല്ലേ! അങ്ങയുടെ ധൈര്യവും 'കുറുമ്പും' കേരളം കണ്ടതാണ്... ഏത് മാധ്യമമാണ് താങ്കളെ വേട്ടയാടിയത്? യുഡിഎഫ് മന്ത്രിമാരോടെടുത്ത സമീപനം കേരളത്തിലെ മാധ്യമങ്ങൾ സ്വീകരിച്ചിരുന്നെങ്കിൽ താങ്കൾ കാലാവധി പൂർത്തിയാക്കുമായിരുന്നോ ? മാർക്ക് ദാനവും ഭൂമി കുംഭകോണവും സർക്കാർ വാഹനത്തിലെ മതഗ്രന്ഥ വിതരണവുമടക്കം ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന എത്ര നടപടികളാണ് താങ്കളിൽ നിന്നുണ്ടായത്? എന്നിട്ടും കസേര തെറിക്കാതിരുന്ന താങ്കൾ ഇനി ഇരവാദം പറഞ്ഞ് സ്വയം പരിഹാസ്യനാകരുത്''.
Recommended Video