"ആ മഹാനാണ് ഈ മഹാൻ", ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ കെടി ജലീൽ വീണ്ടും
തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് വിവാദം കത്തുന്നതിനിടെ ജസ്റ്റിസ് സിറിയക് ജോസഫിന് എതിരെയുളള കെടി ജലീലിന്റെ ആരോപണങ്ങള്‍ വിവാദമായിരിക്കുകയാണ്. യുഡിഎഫ് നേതാവിനെ കേസില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ചു എന്നത് അടക്കമുളള ഗുരുതരമായ ആക്ഷേപങ്ങള്‍ ആണ് പേരെടുത്ത് പറയാതെ കെടി ജലീല്‍ ഉന്നയിച്ചിരിക്കുന്നത്. ആരോപണങ്ങള്‍ വിവാദമായതിന് പിന്നാലെ വീണ്ടും പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കെടി ജലീല്‍.
വിവാദത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയ പ്രതികരണത്തിനുളള മറുപടിയായാണ് കെടി ജലീലിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി സിറിയക് ജോസഫിനെ നിയമിക്കുന്നതിന് എതിരെ സുഷമ സ്വരാജും അരുണ്‍ ജെയ്റ്റ്‌ലിയും എഴുതിയ വിയോജനക്കുറിപ്പാണ് കെടി ജലീല്‍ പങ്കുവെച്ചിരിക്കുന്നത്.

കെടി ജലീലിന്റെ കുറിപ്പ്: '' ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് സുരേന്ദ്രൻജീ, "ആ മഹാനാണ് ഈ മഹാൻ" --------------------------- അനുബന്ധം 12
ജസ്റ്റിസ് സിറിയക് ജോസഫിനെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായി നിയമിക്കുന്നതിലുള്ള അനൗചിത്യം ചൂണ്ടിക്കാട്ടി രാജ്യസഭാ പ്രതിപക്ഷനേതാവ് അരുൺ ജയ്റ്റ്ലിയും ലോകസഭാ പ്രതിപക്ഷനേതാവ് സുഷമ സ്വരാജും 16-05-2013 ന് സമർപ്പിച്ച വിയോജനക്കുറിപ്പ്
.......................................................................
കുറിപ്പ്
ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ ജുഡീഷ്യൽ അംഗമായി നിയമിക്കുവാൻ സർവീസിലുള്ളതോ വിരമിച്ചതോ ആയ സുപ്രീം കോടതി ജഡ്ജിമാരിൽ നിന്ന് മൂന്ന് പേരെ സർക്കാർ നാമനിർദേശം ചെയ്തിട്ടുണ്ട്. ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ബി സുദർശൻ റെഡ്ഢി, ജസ്റ്റിസ് വിഎസ് ശിർപുർകർ എന്നിവരെയാണ് നിർദേശിച്ചിട്ടുള്ളത്. ഇക്കൂട്ടത്തിൽ സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് സിറിയക് ജോസഫ് ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അംഗമാകാൻ ഒട്ടും അനുയോജ്യനല്ല എന്നാണ് എന്റെ സുചിന്തിതമായ അഭിപ്രായം. അദ്ദേഹം സുപ്രീം കോടതിയിലും കേരളത്തിലെയും ഡൽഹിയിലെയും ഹെക്കോടതി കളിലും ജഡ്ജിയും കർണാടക ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസുമായിരുന്നു.
"വിധിന്യായമെഴുതാത്ത ജഡ്ജി" എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. സുപ്രീം കോടതിയിലെ ഓരോ ജഡ്ജും നൂറുകണക്കിന് വിധിന്യായം തയ്യാറാക്കുന്ന സ്ഥാനത്ത് തന്റെ സേവന കാലയളവിനിടെ വെറും ആറ് വിധിന്യായം മാത്രമാണ് അദ്ദേഹം തയ്യാറാക്കിയിട്ടുള്ളത്. ന്യായാധിപപദവിയിലിരിക്കെ, ചില രാഷ്ട്രീയ-മത സംഘടനകളുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തിയതായും അറിയുന്നു. കന്യാസ്ത്രീകളെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ കുറ്റാരോപിതരെ നാർക്കോ അനാലിസിസിന് വിധേയരാക്കിക്കൊണ്ടിരുന്ന വേളയിൽ, സുപ്രീം കോടതി ജഡ്ജിയായിരുന്ന അദ്ദേഹം കർണാടകയിലെ ചില സ്ഥാപനങ്ങൾ സന്ദർശിച്ചത് മതസംഘടനകളുമായുള്ള അദ്ദേഹത്തിന്റെ ബാന്ധവത്തിന് തെളിവായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
കേരളത്തിലെ ബാർ അസോസിയേഷൻ അംഗങ്ങൾ ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർത്തുകയും ചെയ്തിരുന്നു. സർക്കാർ നാമനിർദേശം ചെയ്ത ജസ്റ്റിസ് സുദർശൻ റെഡ്ഢിയും ജസ്റ്റിസ് വിഎസ് ശ്രീപുർകറും ഞങ്ങളിൽ ചിലർ നിർദ്ദേശിച്ച ജസ്റ്റിസ് രവീന്ദ്രൻ, ജസ്റ്റിസ് എച്ച് എസ് ബേദി, ജസ്റ്റിസ് ദീപക് വർമ എന്നിവരും ഉൾപ്പെടെയുള്ള പ്രമുഖർ ഈ നിയമനത്തിന് യോഗ്യരായി ഉള്ളപ്പോൾ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായി ജസ്റ്റിസ് സിറിയക് ജോസഫിനെ നിയമിക്കുന്നതിനോട് സ്വബോധ്യത്തോടെ യോജിക്കാൻ നിർവാഹമില്ലെന്ന് അറിയിക്കുന്നു.
അരുൺ ജെയ്റ്റ്‌ലി,
രാജ്യസഭാ പ്രതിപക്ഷനേതാവ്.
"സത്യസന്ധതയും കാര്യക്ഷമതയും പൊതു ഔദ്യോഗികപദവിയിൽ സർവപ്രധാനമാണ്. നിർദിഷ്ട വ്യക്തിയ്ക്ക് ഇവ രണ്ടുമില്ല. അതിനാൽ ഞാൻ വിയോജിക്കുന്നു".
സുഷമ സ്വരാജ്,
ലോകസഭാ പ്രതിപക്ഷ നേതാവ്.
വിവാദത്തിൽ കെ സുരേന്ദ്രന്റെ പ്രതികരണം: '' പ്രിയപ്പെട്ട ജലീൽ സാഹിബ്, താങ്കളുടെ ആത്മരോഷം നല്ലതുതന്നെ. ആരോടാണ് താങ്കൾ യഥാർത്ഥത്തിൽ രോഷം കൊള്ളുന്നത്. താങ്കളുടെ ദുഷ്മൻ സാഹിബിനെ എല്ലാ കാലത്തും സംരക്ഷിച്ചത് പിണറായിയും അദ്ദേഹത്തിന്റെ പാർട്ടിയുമാണെന്ന കാര്യം താങ്കൾക്കു മനസ്സിലാവാത്തതാണോ അതോ ഉറക്കം നടിക്കുന്നതാണോ? ഐസ് ക്രീം പാർലർ കേസ്സ് അച്യുതാനന്ദൻ സഖാവ് ആവുന്നത്ര ആളിക്കത്തിച്ചിട്ടും രക്ഷപ്പെടുത്തിയത് നായനാരും പിണറായിയും ശശിയുമൊക്കെ ചേർന്നല്ലേ? മലബാർ സിമന്റ്സ് കേസ്സിലും സ്ഥിതി തഥൈവ.
പിന്നെ പാലാരിവട്ടത്തും ചന്ദ്രിക കള്ളപ്പണക്കേസ്സിലും ആരായിരുന്നു രക്ഷകൻ? താങ്കൾ കൊട്ടിഘോഷിച്ചുനടന്ന സഹകരണ ബാങ്ക് നിക്ഷേപം ഏതു പാർട്ടി ഭരിക്കുന്ന ബാങ്കിലാണെന്നെങ്കിലും സാഹിബിന് ഓർമ്മയുണ്ടാവുന്നത് നല്ലതാണ്.ദുഷ്മൻ സാഹിബിനെ രക്ഷപ്പെടുത്തിയ ആളെ ലോകായുക്തയാക്കുമ്പോ ഈ ന്യായങ്ങളൊന്നും പറഞ്ഞുകേട്ടില്ലല്ലോ? മന്ത്രിസ്ഥാനം പോയതിലുള്ള കൊതിക്കെറുവും തിരിച്ചുകിട്ടാത്തതിലുള്ള മനസ്ഥാപവും ആരാന്റെ തലയിൽ കെട്ടിവെച്ച് സംതൃപ്തിയടയുന്നത് ഏതായാലും ഉചിതമായില്ല.....''












Click it and Unblock the Notifications