Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപക പെന്‍ഷന്‍ വാങ്ങാന്‍ വഴിവിട്ട ശ്രമം; മറുപടിയുമായി കെടി ജലീല്‍, 18.5 സെന്റ് സ്ഥലവും വീടും

സര്‍വീസ് ബുക്ക് തിരുത്തി പെന്‍ഷന്‍ വാങ്ങാന്‍ കെടി ജലീല്‍ ശ്രമം നടത്തുന്നു എന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് എംഎല്‍എ. പ്രത്യേക സാഹചര്യത്തില്‍ അധ്യാപക ജോലി രാജിവയ്‌ക്കേണ്ടി വന്നതാണെന്നും ബിസിനസ് ചെയ്യാന്‍ വേണ്ടിയോ മറ്റ് ധന സമ്പാദനത്തിനോ രാജിവച്ചതല്ലെന്നും കെടി ജലീല്‍ വിശദീരിക്കുന്നു.

2006ല്‍ കുറ്റിപ്പുറത്ത് മല്‍സരിച്ച് ജയിച്ചതു മുതലുള്ള കാര്യങ്ങള്‍ അദ്ദേഹം പുതിയ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്. എയ്ഡഡ് സ്‌കൂളിലെ അധ്യാപകര്‍ രാജിവയ്ക്കാതെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കരുത് എന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് രാജിവച്ചതെന്നും എന്നാല്‍ താന്‍ രാജിവച്ചതിന് ശേഷം മേല്‍ക്കോടതി ഇടപെടലുണ്ടായി എന്നും ജലീല്‍ പറയുന്നു.

kt jaleel pension controversy-

കെടി ജലീലിന്റെ കുറിപ്പ് വായിക്കാം: ലീഗിന്റെ നുണക്കഥയും യാഥാര്‍ത്ഥ്യവും! തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ 1994-ലാണ് ചരിത്രവിഭാഗം ലക്ചറര്‍ ആയി ഞാന്‍ ജോലിയില്‍ പ്രവേശിച്ചത്. പന്ത്രണ്ടര വര്‍ഷത്തിലധികം കോളേജിലെ അദ്ധ്യാപനം തുടര്‍ന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി ചില രാഷ്ട്രീയ സംഭവ വികാസങ്ങള്‍ അരങ്ങേറുന്നത്. തീര്‍ത്തും അവിചാരിതമായി 2006-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് മല്‍സരിക്കാന്‍ ഈ വിനീതന്‍ നിര്‍ബന്ധിതനായി. മുസ്ലിംലീഗിന്റെ നേതാവും അന്നത്തെ വ്യവസായ വകുപ്പ് മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബായിരുന്നു മുഖ്യ എതിരാളി. തീപാറിയ മല്‍സരത്തില്‍ ഇടതുപക്ഷ സ്വതന്ത്രനായി മല്‍സരിച്ച ഈയുള്ളവന്‍ എട്ടായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് കേരള നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അങ്ങിനെ 2006-ല്‍ കോളേജില്‍ നിന്ന് ലീവെടുത്തു. 2021 ഏപ്രില്‍ വരെ ലീവ് തുടര്‍ന്നു.

2021 മെയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നോമിനേഷന്‍ കൊടുക്കുന്നതിന്റെ ഒരാഴ്ച മുമ്പാണ് എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ ജോലി രാജി വെക്കണമെന്ന ഒരു വിധി ഹൈകോടതി പുറപ്പെടുവിച്ചത്. എയ്ഡഡ് കോളേജില്‍ അദ്ധ്യാപകനായ എനിക്ക് വോളണ്ടറി റിട്ടയര്‍മെന്റിന് അപേക്ഷിക്കാന്‍ സമയവുമുണ്ടായിരുന്നില്ല. മൂന്നു മാസം മുമ്പ് സ്വയം വിരമിക്കലിന് അപേക്ഷ നല്‍കണമെന്നാണ് നിലവിലെ വ്യവസ്ഥ. മൂന്നു മാസം മുമ്പത്തെ ഡേറ്റ് ഇട്ട് സ്വയം വിരമിക്കല്‍ അപേക്ഷ എനിക്ക് നല്‍കാമായിരുന്നു. അതു ചെയ്യാതിരുന്നത് മനസ്സാക്ഷി അനുവദിക്കാത്തത് കൊണ്ടാണ്.

നോമിനേഷന്‍ സ്വീകരിക്കണമെങ്കില്‍ ജോലി രാജിവെക്കണമെന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജിക്കത്ത് നല്‍കാന്‍ തീരുമാനിച്ചത്. രാജി സ്വീകരിച്ച മാനേജര്‍ അതിന്റെ റസീപ്റ്റും നല്‍കി. ഞാന്‍ നോമിനേഷന്‍ സമര്‍പ്പിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ സുപ്രീം കോടതി, ഹൈക്കോടതി വിധി സ്റ്റേ ചെയ്തു. ഹൈക്കോടതി വിധി വന്നില്ലായിരുന്നെങ്കില്‍ രണ്ടു വര്‍ഷവും കൂടി എനിക്ക് ലീവില്‍ തുടരാമായിരുന്നു. നോമിനേഷന്‍ നല്‍കാന്‍ രാജി വെക്കേണ്ടിയും വരുമായിരുന്നില്ല.

ഹൈക്കോടതി വിധി, സുപ്രീം കോടതി സ്റ്റേ ചെയ്ത പശ്ചാതലത്തിലാണ് എന്റെ രാജി ടെക്‌നിക്കല്‍ രാജിയായി പരിഗണിക്കണമെന്നും, തിരൂരങ്ങാടി കോളേജില്‍ ജോലി ചെയ്ത പന്ത്രണ്ടര വര്‍ഷത്തെ പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മാനേജര്‍ക്ക് ഞാന്‍ അപേക്ഷ നല്‍കി.

എന്റെ നിയമനാധികാരി മാനേജര്‍ ആയതു കൊണ്ടാണ് കോളേജ് മാനേജര്‍ക്ക് അപേക്ഷ നല്‍കിയത്. എന്റെ രാജി, ടെക്‌നിക്കല്‍ രാജിയായി പരിഗണിക്കാവുന്നതാണെന്ന അനുകൂല കവറിംഗ് ലെറ്ററോടെ പ്രസ്തുത അപേക്ഷ മാനേജര്‍ സര്‍ക്കാരിലേക്ക് അയച്ചു. സര്‍ക്കാര്‍ അതുസംബന്ധമായി നിയമോപദേശം തേടി. സര്‍ക്കാരിന് അനുകൂല നിയമോപദേശം കിട്ടി. തുടര്‍ന്ന് ഫയല്‍ അനുബന്ധ നടപടികള്‍ക്കായി ഫിനാന്‍സിലേക്കും ഹയര്‍ എഡ്യുക്കേഷനിലേക്കും പോയിരിക്കുകയാണ്. മിനിമം പത്തു വര്‍ഷം സര്‍വീസ് ഉണ്ടായാല്‍ ആര്‍ക്കും പെന്‍ഷന്‍ ലഭിക്കാന്‍ അവകാശമുണ്ട്. നിര്‍ബന്ധിത സാഹചര്യത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് രാജി വെക്കേണ്ടി വന്ന പലര്‍ക്കും പെന്‍ഷനും സര്‍വീസ് ആനുകൂല്യങ്ങളും ഹൈകോടതിയുടെ വിധികളെ തുടര്‍ന്ന് കൊടുത്തിട്ടുമുണ്ട്.

നിര്‍ബന്ധിതാവസ്ഥയില്‍ ജോലി രാജി വെക്കേണ്ടി വന്ന സാഹചര്യം സുവ്യക്തമാണ്. അതില്‍ യാതൊരു മറച്ചു വെക്കലിന്റെയും ആവശ്യമില്ല. കൂടുതല്‍ ശമ്പളത്തോടെ മറ്റേതെങ്കിലും ജോലി എടുക്കാനോ വിദേശത്ത് പോയി ബിസിനസ് ചെയ്യാനോ ആയിരുന്നില്ല എന്റെ രാജി. കേരള നിയമസഭയിലേക്ക് മല്‍സരിക്കാന്‍ വേണ്ടി മാത്രമായിരുന്നു. അതാകട്ടെ യാതൊരു തരത്തിലുള്ള സാമ്പത്തിക നേട്ടവും പ്രതീക്ഷിച്ചായിരുന്നില്ല. സത്യത്തില്‍ അതുകൊണ്ട് സാമ്പത്തിക നഷ്ടമാണുണ്ടായത്. കോളേജിലെ ശമ്പളവും എം.എല്‍.എ യുടെ ഹോണറേറിയവും തുലനം ചെയ്താല്‍ ഏതൊരാള്‍ക്കും അക്കാര്യം ബോദ്ധ്യമാകും. ന്യായമായും ഒരു എയ്ഡഡ് കോളേജ് അദ്ധ്യാപകന് ലഭിക്കേണ്ട അവകാശം കിട്ടാനാണ് അപേക്ഷ നല്‍കിയത്. എം.എല്‍.എ ആയതു കൊണ്ട് മാത്രം ആ അവകാശം ഒരാള്‍ക്ക് നിഷേധിക്കുന്നതല്ലേ നീതികേട്?

കഴിഞ്ഞ മുപ്പത്തിരണ്ടര വര്‍ഷത്തെ എന്റെ സമ്പാദ്യം 18.5 സെന്റ് വസ്തുവും അതില്‍ 22 വര്‍ഷം മുമ്പ് പണിത ഒരു വീടും മാത്രമാണ്. പെന്‍ഷനല്ലാതെ മറ്റു വരുമാന മാര്‍ഗ്ഗങ്ങളൊന്നും സ്വദേശത്തോ വിദേശത്തോ എനിക്കില്ല. ഫണ്ട് മുക്കിയും മറ്റുള്ളവരെ പറ്റിച്ചും ആരാന്റെ മുന്നില്‍ കൈ നീട്ടിയും ശീലമില്ല. നേതാക്കന്‍മാരുടെ സാമ്പത്തിക സഹായവുമില്ല. നാട്ടിലിരുന്ന് അഞ്ചേകാല്‍ ലക്ഷം മാസശമ്പളം പോക്കറ്റിലാക്കാനുള്ള ''വിരുതും' ഈ വിനീതനില്ല. ശൂന്യതയില്‍ നിന്ന് നിരവധി ബിസിനസ് സംരഭങ്ങളില്‍ പങ്കാളിയാവാനുള്ള 'കറാമത്തും' എനിക്കില്ല. ലീഗിനെ തോല്‍പ്പിച്ച് മലപ്പുറം ജില്ലയില്‍ തുടങ്ങിയ തേരോട്ടം, 20 വര്‍ഷം പിന്നിടുകയാണ്. മറ്റു പലര്‍ക്കും ലഭിച്ച ആനുകൂല്യം എനിക്കുമാത്രം കിട്ടാതിരിക്കാന്‍ രണ്ടു പതിറ്റാണ്ട് നിയമസഭാംഗമായത് എങ്ങിനെയാണ് കാരണമാവുക?

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+