സഹായിക്കുന്നത് ബിജെപി നേതാക്കളായ ശ്രീധരൻ പിളളയും കണ്ണന്താനവും! പുലിവാൽ പിടിച്ച് മന്ത്രി കെടി ജലീൽ
കോഴിക്കോട്: പ്രവാസികളെ തിരികെ എത്തിക്കാന്‍ താന്‍ ബിജെപി നേതാക്കളുടെ സഹായമാണ് തേടുന്നത് എന്ന് പറയുന്ന മന്ത്രി കെടി ജലീലിന്റെ ഓഡിയോ വിവാദത്തില്‍. കെഎംസിസിക്കെതിരെയും ഈ ഓഡിയോയില്‍ ജലീല്‍ ആരോപണം ഉന്നയിക്കുന്നുണ്ട്.
കെഎംഎംസിസി ഒരു ട്രാവല്‍സുമായി ചേര്‍ന്ന് പണം വാങ്ങിയാണ് വിമാനം ചാര്‍ട്ട് ചെയ്യുന്നത് എന്നാണ് ആരോപണം. താന്‍ വിളിക്കുന്നത് ശ്രീധരന്‍ പിളളയേയും അല്‍ഫോണ്‍സ് കണ്ണന്താനത്തിനെയുമൊക്കെയാണ് എന്നും ഓഡിയോയില്‍ മന്ത്രി പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..
ഓഡിയോ വിവാദം
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഓഡിയോ തന്റേത് തന്നെ ആണെന്ന് മന്ത്രി കെടി ജലീല്‍ സമ്മതിച്ചിട്ടുണ്ട്. പ്രവാസികളെ എത്തിക്കുന്നത് കെഎംസിസി ലാഭം കൊയ്യാനുളള ഉപാധിയാക്കി മാറ്റിയെന്ന് മന്ത്രി പറയുന്നു. രണ്ട് ഗര്‍ഭിണികളെ തിരിച്ചെത്തിക്കാന്‍ ശ്രീധരന്‍ പിളളയും മറ്റൊരാളുടെ കാര്യത്തില്‍ അല്‍ഫോണ്‍സ് കണ്ണന്താനവും സഹായിച്ചെന്ന് മന്ത്രി പറയുന്നു. ഓഡിയോ വിവാദമായതോടെ മന്ത്രി വിശദീകരണവുമായി രംഗത്ത് എത്തി.
ആർക്കും കൊമ്പില്ല
ആർക്കും കൊമ്പില്ല എന്ന തലക്കെട്ടിലാണ് മന്ത്രി കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പൂർണരൂപം വായിക്കാം: ''എൻ്റേതെന്ന പേരിൽ പ്രചരിക്കുന്ന ഒരു വോയ്സ് ക്ലിപ്പ് എൻ്റേതു തന്നെയാണ്. അത് ആരോടെങ്കിലും ഫോണിൽ സംസാരിച്ചതല്ല. ആവശ്യമെങ്കിൽ പരസ്യപ്പെടുത്താനായിത്തന്നെ അയച്ചു കൊടുത്ത വോയ്സ് മെസ്സേജാണ്. അതാണ് അതീവ രഹസ്യമായി ചോർന്ന് കിട്ടിയത് എന്ന വ്യാജേന ചിലർ ആഘോഷമാക്കുന്നത്. നേരത്തെ ഒരു ടെലഫോൺ സംഭാഷണവും ഇതു പോലെ പ്രചരിച്ചിരുന്നു. അതും ആർക്കും ചേർന്ന് കിട്ടിയതായിരുന്നില്ല.
തനിനിറം തുറന്നു കാട്ടൽ
ഒരു ഗ്രൂപ്പിൽ നിന്ന് ലഭിച്ചതായിരുന്നു. പ്രവാസികൾക്കായി ഇന്ത്യയെപ്പോലെ ഫെഡറൽ ഭരണ സംവിധാനം നിലനിൽക്കുന്ന രാജ്യത്ത് ഒരു സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയുന്നതിൻ്റെ പരമാവധി സ്വദേശത്തും വിദേശത്തുള്ള മുഴുവൻ മലയാളികൾക്കുമായി ഗവൺമെൻ്റ് ചെയ്യുമ്പോൾ അതിനെയെല്ലാം ഇകഴ്ത്തി കാണിക്കാനും, ലോകം തന്നെ അത്ഭുതത്തോടെ നോക്കിക്കണ്ട കേരളത്തിൻ്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയനെ താറടിക്കാനും ശ്രമിക്കുന്നവരുടെ തനിനിറം തുറന്നു കാട്ടലായിരുന്നു പ്രസ്തുത ക്ലിപ്പിംഗിൻ്റെ ലക്ഷ്യം.
Recommended Video
ഒരു പിശുക്കും സർക്കാർ കാണിച്ചിട്ടില്ല
വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ പേരുകളിലറിയപ്പെടുന്ന സംഘടനകളും അവരവർക്ക് കഴിയും വിധം സേവന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. മുഖ്യമന്ത്രി ഉൾപ്പടെ ഞങ്ങളെല്ലാവരും പലപ്പോഴായി അക്കാര്യം നന്ദിയോടെ അനുസ്മരിച്ചിട്ടുള്ളതാണ്. അതിൽ ഒരു പിശുക്കും സർക്കാർ കാണിച്ചിട്ടില്ല. പ്രവാസികളെ സഹായിക്കാൻ ഉയർന്ന ഭരണ പദവിയിലിരിക്കുന്നവരുമായി ബന്ധപ്പെട്ടത് ഒരിക്കലും ഒരു കുറച്ചിലായി ഞാൻ കാണുന്നില്ല.
ബന്ധപ്പെട്ടവർ ക്ഷമിച്ചാലും
അങ്ങിനെ സഹായമഭ്യർത്ഥിച്ച് നാട്ടിലെത്തിച്ച കേസുകളിൽ ഒന്ന്, ദുബായിലെ സജീവ കെ.എം.സി.സി പ്രവർത്തകനും സോഷ്യൽ മീഡിയയിൽ എൻ്റെ നിശിത വിമർശകനുമായ വ്യക്തിയുടെ ഗർഭിണിയായ ഭാര്യയായിരുന്നു. അവർ നാട്ടിലെത്തുകയും പ്രസവിക്കുകയും ചെയ്തു. ഇത് ഒരിക്കലും വെളിപ്പെടുത്തണമെന്ന് സ്വപ്നമേവ കരുതിയതല്ല. കരിവാരിത്തേക്കാൻ എല്ലാ സീമകളും രാഷ്ട്രീയ എതിരാളികൾ ഉല്ലംഘിച്ചപ്പോൾ പറഞ്ഞുപോയതാണ്. ബന്ധപ്പെട്ടവർ ക്ഷമിച്ചാലും.
ആരുടെ സഹായവും തേടും
സഹായം തേടുന്നവരുടെ പാർട്ടിയോ നിറമോ ജാതിയോ മതമോ ഒന്നും ഞാൻ ഇന്നുവരെയും നോക്കിയിട്ടില്ല. മേലിലും നോക്കില്ല. ജനങ്ങളെ സഹായിക്കാൻ ആരുടെ സഹായവും തേടും. അതെൻ്റെ കഴിവുകേടായാണ് ആർക്കെങ്കിലും തോന്നുന്നതെങ്കിൽ നൂറുവട്ടം കഴിവുകെട്ടവനാകാൻ എനിക്ക് യാതൊരു മടിയുമില്ല. എൻ്റെ മകളും അനുജനും കുടുംബക്കാരായ നിരവധി പേരും അടുത്ത സുഹൃത്തുക്കളും വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരായുണ്ട്. അവരെല്ലാം ഈ കൊവിഡ് കാലത്തും അവിടങ്ങളിൽ തന്നെയാണ്.
മധുരവും നൊമ്പരവും
പ്രവാസത്തിൻ്റെ മധുരവും നൊമ്പരവും ഓരോ പ്രവാസിയേയും പോലെ പ്രവാസം അനുഭവിച്ചിട്ടില്ലെങ്കിലും എനിക്കുമറിയാം. പ്രവാസികളെപ്പോലെ തന്നെ സംരക്ഷിക്കപ്പെടേണ്ടവരാണ് നാട്ടിലെ അവരുടെ കുടുംബങ്ങളും. ഇലക്കും മുള്ളിനും കേടുവരാതെ ഈ പ്രതിസന്ധിയെ മറികടക്കാനാണ് ബഹുമാന്യനായ പിണറായി വിജയൻ്റെ നേതൃത്വത്തിൽ കേരള സർക്കാർ പൊരുതുന്നത്. അപവാദ പ്രചരണങ്ങൾ നടത്തി അതിനെ തകർക്കരുത്''.