മുസ്ലീം ലീഗ് 44 പേരെ കൊലപ്പെടുത്തിയ പാർട്ടി! ഈറ്റിങ്ങും മീറ്റിങ്ങും മാത്രമെന്ന് കോൺഗ്രസ് എംഎൽഎ
തിങ്കളാഴ്ച നിയമസഭയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് മന്ത്രി കെടി ജലീൽ മുസ്ലീം ലീഗിനെതിരെ വിവാദ പരാമർശം നടത്തിയത്.
തിരുവനന്തപുരം: മന്ത്രി കെടി ജലീൽ മുസ്ലീം ലീഗിനെതിരെ നടത്തിയ പരാമർശത്തെ ചൊല്ലി വിവാദം കൊഴുക്കുന്നു. ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി നൽകുന്നതിനിടെ മുസ്ലീം ലീഗ് 44 പേരെ കൊലപ്പെടുത്തിയ പാർട്ടിയാണെന്ന് പറഞ്ഞതാണ് കെടി ജലീലിനെ കുരുക്കിലാക്കിയത്.
തിങ്കളാഴ്ച നിയമസഭയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് മന്ത്രി കെടി ജലീൽ മുസ്ലീം ലീഗിനെതിരെ വിവാദ പരാമർശം നടത്തിയത്. കെടി ജലീലിന്റെ വിവാദ പരാമർശത്തിനെതിരെ ലീഗ് അംഗങ്ങൾ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തി. ആദ്യദിവസം വലിയ വിവാദങ്ങളില്ലാതെ കഴിഞ്ഞുപോയെങ്കിലും മന്ത്രിയുടെ പരാമർശം കഴിഞ്ഞദിവസവും സഭയിൽ ബഹളത്തിനിടയാക്കി.
വികെ ഇബ്രാഹിംകുഞ്ഞ്...
മുസ്ലീം ലീഗിനെതിരെ കെടി ജലീൽ നടത്തിയ പരാമർശം ശൂന്യവേളയിലാണ് വീണ്ടും നിയമസഭയിൽ ചർച്ചയായത്. കളമശേരി എംഎൽഎ വികെ ഇബ്രാഹിംകുഞ്ഞാണ് ക്രമപ്രശ്നത്തിലൂടെ മന്ത്രിയുടെ വിവാദ പരാമർശത്തെ സംബന്ധിച്ചുള്ള വിഷയം വീണ്ടും ഉന്നയിച്ചത്. മുസ്ലീം ലീഗ് 44 പേരെ കൊലപ്പെടുത്തിയ പാർട്ടിയാണെന്ന ആരോപണം തെളിയിക്കുന്ന ആധികാരിക രേഖ മന്ത്രി സഭയിൽ ഹാജരാക്കണമെന്നായിരുന്നു വികെ ഇബ്രാഹിം കുഞ്ഞിന്റെ ആവശ്യം. ആരോപണം തെളിയിക്കുന്ന രേഖ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ മന്ത്രിയുടെ വിവാദ പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം സ്പീക്കറോട് ആവശ്യപ്പെട്ടു. എന്നാൽ ഇബ്രാഹിംകുഞ്ഞ് ക്രമപ്രശ്നം ഉന്നയിച്ചതോടെ ഭരണപക്ഷ അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചു.
തടസപ്പെടുത്താൻ...
വികെ ഇബ്രാഹിംകുഞ്ഞ് എംഎൽഎ ക്രമപ്രശ്നം ഉന്നയിക്കാൻ തുടങ്ങുന്നതിനിടെയാണ് ഭരണപക്ഷ എംഎൽഎമാർ അദ്ദേഹത്തെ തടസപ്പെടുത്താൻ നോക്കിയത്. ഇതോടെ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ഭരണപക്ഷ അംഗങ്ങളും പ്രതിപക്ഷാംഗങ്ങളും തമ്മിൽ സഭയിൽ ബഹളം രൂക്ഷമായി. ഇതിനിടെ അംഗങ്ങളോട് ശാന്തരാകാൻ സ്പീക്കർ പലതവണ ആവശ്യപ്പെട്ടിട്ടും അംഗങ്ങൾ കൂട്ടാക്കിയില്ല. തുടർന്ന് മന്ത്രിയുടെ പ്രസംഗത്തിൽ വസ്തുതാവിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കിൽ പരിശോധിച്ച് നടപടിയെടുക്കാമെന്ന് സ്പീക്കർ വ്യക്തമാക്കി. മന്ത്രിയുടെ വിവാദ പരാമർശത്തിൽ പരിശോധിച്ച് നടപടിയെടുക്കാമെന്ന സ്പീക്കറുടെ ഉറപ്പിനെ തുടർന്നാണ് പ്രതിപക്ഷം ബഹളം അവസാനിപ്പിച്ചത്.
മീറ്റിങ്ങും ഈറ്റിങ്ങും...
അതിനിടെ മുസ്ലീം ലീഗ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ പട്ടിക സഭയുടെ മേശപ്പുറത്ത് വയ്ക്കാമെന്ന് കെടി ജലീൽ പറഞ്ഞു. എന്നാൽ മന്ത്രിയുടെ വിവാദ പരാമർശം നീക്കുന്നത് പരിഗണിക്കാമെന്ന് വ്യക്തമാക്കിയ സ്പീക്കർ, പട്ടിക ആവശ്യമുള്ളവർക്ക് ജലീൽ നേരിട്ട് നൽകിയാൽ മതിയെന്നും വ്യക്തമാക്കി. ഈ സംഭവത്തെ പരാമർശിച്ച് വിപി സജീന്ദ്രൻ നടത്തിയ ചില പരാമർശങ്ങൾ സഭയിൽ പൊട്ടിച്ചിരിക്കും വിമർശനത്തിനും കാരണമായി. മന്ത്രി കെടി ജലീൽ പറഞ്ഞതുപോലെ മുസ്ലീം ലീഗുകാർക്കെതിരെ കൊലപാതക ആരോപണം ഇല്ലെന്നും, അവർ ആകെ ചെയ്യുന്നത് മീറ്റിങ്ങും പിന്നെ ഈറ്റിങ്ങുമാണെന്നായിരുന്നു കോൺഗ്രസ് എംഎൽഎയുടെ പരാമർശം. ഇതോടെ ഭരണപക്ഷത്ത് നിന്നും കൂട്ടച്ചിരിയുണർന്നു. അതേസമയം, കോൺഗ്രസ് എംഎൽഎ ഇത്തരത്തിൽ സംസാരിച്ചതിനെതിരെ ലീഗ് എംഎൽഎമാർ ഒന്നും പറഞ്ഞതുമില്ല.
അവരുടെ ശക്തിദുര്‍ഗങ്ങളിലേക്കാണ് നമ്മളീ യുദ്ധം നയിക്കേണ്ടത്.. വിജു കൃഷ്ണൻ സംസാരിക്കുന്നു
വീപ്പ കേസിൽ ചുരുളഴിഞ്ഞു! ശകുന്തളയെ കൊലപ്പെടുത്തിയത് മകളുടെ കാമുകൻ... സജിത്തും ജീവനൊടുക്കി...
ബൽറാമിനെ തടയാൻ വന്നവർക്ക് മുന്നിൽ നീലക്കൊടി വീശി കെഎസ് യു പ്രവർത്തക! നേതാക്കളുടെ അഭിനന്ദനം...