കെടി ജലീലിന്റെ 1 മാസത്തെ ഫോൺ ബിൽ 53445 എന്ന് മനോരമ; സംഭവം സത്യം, പണികൊടുത്തത് 'ബോഷ്കോട്ടോസ്താനി'
തിരുവനന്തപുരം: വിവാദങ്ങളൊഴിയാതെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീലൽ. മന്ത്രിക്കെതിരെയുള്ള ഏറ്റവും പുതിയ ആരോപണം കഴിഞ്ഞ സെപ്തംബർ മാസത്തെ അദ്ദേഹത്തിന്റെ ഫോൺ ബിൽ 53,330 രൂപയാണെന്ന് പറഞ്ഞ് മനോരമയിൽ വന്ന വാർത്തയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. എന്നാൽ ഇതിന് മറുപടിയുമായി മന്ത്രി തന്നെ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ സപ്റ്റംബർ മാസത്തെ എന്റെ ഫോൺ ബില്ല് 53,330 രൂപയാണെന്ന് ചൂണ്ടിക്കാട്ടി മനോരമയിൽ വന്ന ഒരു ലേഖനം പൊക്കിപ്പിടിച്ച് സോഷ്യൽ മീഡിയകളിൽ തൽപരകക്ഷികൾ നടത്തുന്ന കുപ്രചരണങ്ങളുടെ യാഥാർത്ഥ്യം എന്താണ് ?
ഞാൻ മന്ത്രിപദമേറെറടുത്തിട്ട് പത്തൊൻപത് മാസത്തെ ഫോൺ ബില്ലാണ് സർക്കാർ അടച്ചത് . ബിൽ ഡേററും തുകയും താഴെ ചേർക്കുന്നു. എന്ന് പറഞ്ഞ് എല്ലാ മാസത്തെയും ഫോൺ ബിൽ തുക അദ്ദേഹം തന്റെ ഫോസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ 18 മാസത്തെ ആകെ ഫോൺ ബില്ല് 37,299 രൂപയാണ്. അതേസമയം സെപ്തംബർ മാസത്തെ ബില്ല് മാത്രം 53,445. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചെന്ന വിശദീകരണവുമായാണ് അദ്ദേഹം ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
എന്ത്കൊണ്ട് ബില്ല് കൂടി?
3 - 10 - 17 ലെ ടെലഫോൺ ബില്ലാണ് 53445. എന്ത് കൊണ്ടാണ് ആ മാസം മാത്രം ബിൽ തുക ഇത്ര കൂടിയത് ? ഉത്തരവാദപ്പെട്ട മനോരമ പോലുള്ള ഒരു പത്രത്തിന്റെ ലേഖകന് അത്തരമൊരു താരതമ്യാന്വേഷണത്തിന് ബാധ്യത ഉണ്ടായിരുന്നില്ലെയെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ ചോദിക്കുന്നു.
ബ്രിക്സ് രാജ്യങ്ങളുടെ അന്താരാഷ്ട്ര സമ്മേളനം
സപ്റ്റംബർ മാസത്തിലാണ് ബ്രിക്സ് രാജ്യങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ ഡെലിഗേഷനിൽ അംഗമായി കേരള തദ്ദേശ മന്ത്രി റഷ്യയിലെ ബോഷ്കോട്ടോസ്താനിലേക്ക് പോയത് . നാല് ദിവസം നീണ്ടു നിന്ന യാത്രയായിരുന്നു അത് . യാത്രക്ക് മുമ്പ് റോമിംഗ് സൗകര്യം ഔദ്യോഗിക ഫോണിൽ ലഭ്യമാക്കിയിരുന്നു . ഞാൻ മാത്രമായിരുന്നു കേരളത്തിൽ നിന്നും പോയിരുന്നത് . ഉദ്യോഗസ്ഥരായി ആരും ഉണ്ടായിരുന്നില്ല . ഇംഗ്ലിഷ് വളരെ അപൂർവ്വം ആളുകൾക്കേ ആ നാട്ടിൽ അറിയൂ . സമ്മേളന സംബന്ധമായ കാര്യങ്ങൾക്ക് ഒന്നുകിൽ റഷ്യയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനേയോ അതല്ലെങ്കിൽ പ്രോഗ്രാം കോർഡിനേറ്ററായ റഷ്യക്കാരനേയോ ഇടക്ക് വിളിക്കേണ്ടിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കുന്നു.
മന്ത്രിയെ പറ്റിച്ചത് റോമിങ് ചാർജ്
മന്ത്രി എന്ന നിലയിൽ തിരുവനന്തപുരത്തെ ഓഫീസുമായി രാവിലെയും വൈകുന്നേരവും ഔദ്യോഗിക കാര്യങ്ങൾ അന്വേഷിക്കുന്നതിനും വിളിക്കേണ്ടതുണ്ടായിരന്നു. ഞാനിതുവരെ ഗൾഫ് രാജ്യങ്ങളിലും മലേഷ്യയിലും മാത്രമാണ് സന്ദർശനം നടത്തിയിട്ടുള്ളത് . അവിടെ നിന്നൊക്കെയുള്ള റോമിംഗ് ചാർജും ഏകദേശം വശമുണ്ടായിരുന്നു . അതിൽ നിന്ന് കുറച്ചധികമേ റഷ്യയിൽ നിന്ന് വിളിക്കുമ്പോഴും നാട്ടിൽ നിന്നുമുള്ള ഇൻകമിംഗ് കാളുകൾ സ്വീകരിക്കുമ്പോഴും വരൂ എന്നായിരുന്നു എന്റെ ധാരണ.
ബോഷ്കോട്ടോസ്താനിലെ റോമിങ് ചാർജ്ജ്
ബില്ല് കിട്ടിയപ്പോഴാണ് അക്ഷരാർത്ഥത്തിൽ ഞെട്ടിയത് . തുടർന്ന് ബിഎസ്എൻഎൽ ഉദ്യോഗസ്ഥനെ വിളിച്ച് തിരക്കിയപ്പോഴാണ് ബോഷ്കോട്ടോസ്താനിൽ നിന്നുള്ള റോമിംഗ് നിരക്കിലെ ഭീമാകാരത മനസ്സിലായത്. വാർത്ത കൊടുത്ത ലേഖകൻ തൊട്ട് മുമ്പത്തെ മാസത്തെയും ശേഷമുള്ള മാസത്തെയും ടെലഫോൺ ബില്ലുകൾ പരിശോധിച്ചിരുന്നെങ്കിൽ കുറച്ച് മണിക്കൂറുകളെങ്കിലും അകാരണമായി ഒരു പൊതു പ്രവർത്തകനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
പാർട്ടിക്കുള്ളിലും രൂക്ഷ വിമർശനം
അതേസമയം കെടി ജലീലിനെതിരെ സിപിഎമ്മിനുള്ളിൽ തന്നെ രൂക്ഷ വിമർശനങ്ങൾ ഉയരുന്നുണ്ടെന്ന തരത്തിൽ വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മലപ്പറം ജില്ലയിലെ ഏര്യ സമ്മേളനങ്ങളിൽ ജലീലിനെ കുറിച്ച് വ്യാപക പരാതികലാണ് ഉയർന്നത്. കെടി ജലിൽ പാർട്ടിയുടെ പ്രാദേശിക ഘടകങ്ങളെ പരിഗമിക്കാതെ തന്നിഷ്ടപ്രകാരമാണ് പ്രവർത്തിക്കുന്നത്. ജമായത്തെ ഇസ്ലാമി പോലുള്ള സംഘടനകളോടും അവയുടെ പ്രവർത്തകരോടും ജലീലിന് താൽപ്പര്യമാണ് എന്ന മട്ടിലും എടപ്പാൾ, പൊന്നാനി ഏര്യ സമ്മേളനത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
സിപിഎമ്മിൽ ഇസ്ലാമിസം നടപ്പാക്കുന്നു
പാർട്ടി അംഗം പോലുമല്ലാത്ത ജലീൽ പാർട്ടി സമ്മേളനങ്ങളിൽ സ്വന്തം അഭിപ്രായം അടിച്ചേൽപ്പിക്കുന്നുവെന്നും വ്യാപകമായി പാർട്ടി പ്രവർത്തകർക്കിടയിൽ പരാതിയുണ്ട്. പിണറായി വിജയനോടുള്ള അമിത ഭക്തിയല്ലാതെ മറ്റൊന്നും അദ്ദേഹത്തിനില്ലെന്നും പ്രവർത്തകർക്കിടയിൽ വിമർശനം ഉയർന്നു. മുതലാളിമാരെ സംരക്ഷിക്കുന്ന തരത്തിലാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും ആരോപണം ഉയർന്നു. ഒട്ടുമിക്ക ഏരിയ സമ്മേളനങ്ങളിലും മന്ത്രിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കെടി ജലീലിന്റെ വിശദീകരണം
ഇതാണ് കെടി ജലീൽ മനോരമ പത്രത്തിൽ വന്ന വാർത്തയ്ക്കെതിരെ മറുപടിയായി ഇട്ട ഫേസ്ബുക്ക് പോസ്റ്റ്. എല്ലാ മസത്തെയും അദ്ദേഹത്തിന്റെ ഫോൺ ബിൽ തുക അടക്കം പോസ്റ്റ് ചെയ്താണ് വിശദീകരണവുമായി രംഗത്ത് വന്നത്.