കെടി ജലീല്‍ ശബരിമലയില്‍ പോയത് 'ശിര്‍ക്കോ'? പ്രസാദം സ്വീകരിച്ചത് ശിർക്കോ? ചര്‍ച്ച കൊഴുക്കുന്നു
കെടി ജലീല്‍ ശബരിമല സന്ദര്‍ശനം നടത്തിയതിനെ അനുമോദിക്കുന്നവരാണ് അധികവും. എന്നാല്‍ മതത്തിന്റെ പേര് പറഞ്ഞ് കുറ്റപ്പെടുത്തുന്നവരും ഉണ്ട്
തിരുവനന്തപുരം: പഴയ സിമിക്കാരന്‍ എന്നാണ് കെടി ജലീലിനെ കുറിച്ച് പലരും ആക്ഷേപിക്കുന്നത്. അതിന് ശേഷം മുസ്ലീം ലീഗിലായിരുന്നു ജലീല്‍. ലീഗിന്റെ യുവരക്തങ്ങളില്‍ ഒരാള്‍, ആളെക്കൂട്ടുന്ന പ്രഭാഷകന്‍, പണ്ഡിതന്‍.
എന്നാല്‍ പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ജലീല്‍ മുസ്ലീം ലീഗ് വിട്ടു. പിന്നീട് സിപിഎമ്മിനൊപ്പമായിരുന്നു. പക്ഷേ ഒരിക്കലും സിപിഎം അംഗമായില്ല, തന്റെ മതവിശ്വാസം വിട്ടതും ഇല്ല.
താടി വിവാദത്തില്‍ ജലീലിനെ അതി ശക്തമായി എതിര്‍ത്ത് രംഗത്ത് വന്നത് മുസ്ലീം ലീഗുകാരായിരുന്നു. അതിന് ശേഷം ഇപ്പോഴിതാ ജലീല്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്തിയിരിക്കുന്നു. ഇതിപ്പോള്‍ എന്തായിത്തീരും എന്നാണ് ചര്‍ച്ചകള്‍. ജലീല്‍ ശബരിമല സന്ദര്‍ശനം നടത്തിയത് ശിര്‍ക്കാണോ എന്നാണ് ഓണ്‍ലൈന്‍ ലോകത്തെ പ്രധാന ചര്‍ച്ചകളില്‍ ഒന്ന്.

ചരിത്രം
കെടി ജലീല്‍ കഴിഞ്ഞ ദിവസം ഒരു ചരിത്രമാണ് സൃഷ്ടിച്ചത്. ശബരിമല സന്ദര്‍ശിച്ച കേരളത്തിലെ ആദ്യത്തെ മുസ്ലീം മന്ത്രി എന്ന സന്ദര്‍ശനം. എന്നാല്‍ ഇതിനെ എല്ലാവരും സ്വാഗതം ചെയ്യുന്നില്ലെന്നതാണ് സത്യം.

സന്നിധാനത്ത്
കെടി ജലീല്‍ വെറുതേ ശബരിമലയുടെ അടുത്ത് കൂടി പോവുകയല്ല ചെയ്തത്. സന്നിധാനത്ത് തന്നെ എത്തി. അയ്യപ്പ സന്നിധാനത്തിന്റെ മുന്നില്‍. അതിന് ശേഷം വാവരുടെ സന്നിധിയിലും എത്തി.

വിലക്കില്ല
ശബരിമല സന്നിധാനത്ത് സന്ദര്‍ശനം നടത്തിയ കാര്യം കെടി ജലീല്‍ ഫേസ്ബുക്കില്‍ ചിത്രസഹിതം തന്നെ പുറത്ത് വിട്ടു. ശബരിമലയില്‍ ആര്‍ക്കും ഒരു വിലക്കും ഇല്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കെടി ജലീല്‍ വ്യക്തമാക്കുന്നുണ്ട്.

മതസൗഹാര്‍ദ്ദത്തിന്
മതസൗഹാര്‍ദ്ദത്തിന്റെ കാര്യം പരിഗണിക്കുമ്പോള്‍ കെടി ജലീലിലിന്റെ ശബരിമല സന്ദര്‍ശനം ഒരു പൊന്‍തൂവല്‍ തന്നെയാണ്. എന്നാല്‍ തീര്‍ത്തും മതവിശ്വാസികള്‍ക്ക് പക്ഷേ അതിന് അംഗീകരിക്കാന്‍ പറ്റുന്നില്ല എന്നതാണ് സത്യം. അവര്‍ അത് വെളിപ്പെടുത്തുന്നും ഉണ്ട്.

ശിര്‍ക്കാണോ?
ജലീല്‍ ഇസ്ലാം മത വിശ്വാസിയാണ്. ഇസ്ലാം മതവിശ്വാസിയായ ഒരാള്‍ അന്യ ദേവാലയം സന്ദര്‍ശിച്ചത് ശിര്‍ക്ക് (തെറ്റ്) ആണോ എന്നാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്തെ പ്രധാന ചര്‍ച്ചകളില്‍ ഒന്ന്.

ശിര്‍ക്കല്ല
ഒരു ഹൈന്ദവ ക്ഷേത്രം മുസ്ലീം വിശ്വാസി സന്ദര്‍ശിക്കുന്നത് സംബന്ധിച്ച് ചിലരൊക്കെ സംശയങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ ജലീല്‍ സബരിമലയിലെ ആചാരങ്ങള്‍ അനുഷ്ഠിക്കാനോ അയ്യപ്പനെ വണങ്ങാനോ അല്ല പോയത് എങ്കില്‍ 'ശിര്‍ക്കില്ല' എല്ലാണ് ചിലര്‍ പറയുന്നത്.

പ്രസാദം
ശബരിമല മേല്‍ശാന്തിയില്‍ നിന്ന് പുണ്യാഹം സ്വീകരിക്കുന്ന ചിത്രവും ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. ആ ചെയ്തത് വലി ശിര്‍ക്ക് ആണെന്നാണ് തീവ്ര മതവിശ്വാസികള്‍ കുറ്റപ്പെടുത്തുന്നു.

താടിയും സുന്നത്തും
ഇസ്ലാം മതത്തെ സംബന്ധിച്ച് താടിവയ്ക്കുക എന്നത് നിര്‍ബന്ധമല്ലെന്ന് നിയമസഭയില്‍ പറഞ്ഞ ആളാണ് ജലീല്‍. അങ്ങനെയുളള ജലീല്‍ ശബരിമലയില്‍ പോയതില്‍ അത്ഭുതമൊന്നും ഇല്ലെന്നാണ് മറ്റ് ചിലരുടെ വാദം.

അപമാനകരം
കെടി ജലീല്‍ മാത്രമല്ല, വിശ്വാസിയല്ലാത്ത കടകംപള്ളി സുരേന്ദ്രന്‍ പോലും ശബരിമല സന്ദര്‍ശിച്ചത് അപമാനമാണെന്ന് കരുതുന്ന ചിലരും ഉണ്ട്. വിശ്വാസികള്‍ മാത്രമാണത്രെ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കേണ്ടത്.

അധികാരത്തിന് വേണ്ടി
അധികാരം സംരക്ഷിക്കുന്നതിന് വേണ്ടി തന്റെ മതവിശ്വാസത്തെ പണയപ്പെടുത്തുകയാണ് ജലീല്‍ ചെയ്തത് എന്ന് ചിലര്‍ ആക്ഷേപിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ തങ്ങള്‍ നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ച അബ്ദുറബ്ബിനൊപ്പമാണെന്നും ഇവര്‍ പറയുന്നു.

വര്‍ഗ്ഗീയ സംഘടന
പഴയ സിമിയിലൂടെയാണ് കെടി ജലീലിന്റെ രാഷ്ട്രീയ രംഗപ്രവേശനം. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്നൊക്കെ ജലീല്‍ പണ്ട് പ്രസംഗിച്ചിട്ടുണ്ടെന്നാണ് ചിലരുടെ കണ്ടെത്തല്‍. അങ്ങനെയുളള ജലീല്‍ എങ്ങനെയാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് ഇവരുടെ സംശയം.
പോസ്റ്റ് ഇതാ
ഇതാണ് കെടി ജലീല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളും അഭിപ്രായവും. ഈ പോസ്റ്റിനടിയില്‍ വലിയ ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.












Click it and Unblock the Notifications