ഗിമ്മിക്കുകള്‍ അവിടെ നില്‍ക്കട്ടേ... സൗദിയിലെ മലയാളികള്‍ക്ക് വേണ്ടി പിണറായി വിജയന്‍ ചെയ്യേണ്ടത്...
സൗദി അറേബ്യയിലെ തൊഴില്‍ പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിച്ചോ. അവഗണിച്ചു എന്ന് ഒരു ഭാഗവും അങ്ങനെ ഉണ്ടായിട്ടില്ലെന്ന് മറുഭാഗവും വാദിക്കുന്നു. കെ ടി ജലീലിന് നയതന്ത്ര പാസ്‌പോര്‍ട്ട് നല്‍കാത്തതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയമാണ് എന്ന് ആരോപണം. കേന്ദ്രം പരിഹരിച്ചുകഴിഞ്ഞ വിഷയത്തില്‍ ക്രെഡിറ്റ് കേരളം തട്ടിയെടുക്കേണ്ട എന്ന് മറുപടി.
സൗദിയിൽ പോയി മലയാളികളെ രക്ഷിക്കാൻ കെ ടി ജലീൽ.. സോഷ്യൽ മീഡിയ ട്രോളാതെ വിടുമോ..
സോഷ്യല്‍ മീഡിയയിലും പുറത്തും വാഗ്വാദങ്ങള്‍ കത്തിപ്പടരുകയാണ്. സൗദിയില്‍ പോയി ഒരു കേരള മന്ത്രി എന്ത് ചെയ്യാനാണ് എന്ന് ചോദിക്കുന്നവരാണ് അധികവും. സൗദിയിലെ വിഷയത്തില്‍ ഇടപെടേണ്ടത് കേന്ദ്രസര്‍ക്കാരും വിദേശകാര്യമന്ത്രാലയവുമാണ്. അവര്‍ അവരുടെ പണി നല്ലത് പോലെ ചെയ്യുന്നുണ്ട്. രാഷ്ട്രീയം കളിച്ച് ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിന് പകരം കേരളത്തിലെ സര്‍ക്കാര്‍ ശരിക്കും ചെയ്യേണ്ടത് ഇതല്ലേ.. വിവിധ നിരീക്ഷണങ്ങളിലൂടെ..
രാഷ്ട്രീയ ചര്‍ച്ചയാക്കല്ലേ
കേരളത്തിലെ ആളുകള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് ഒരു പ്രശ്‌നം വന്നു. അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിന് പകരം രാഷ്ട്രീയ ചര്‍ച്ചയാക്കി മാറ്റുകയാണ് ചെയ്യുന്നത് എന്നാണ് പി വി അബ്ദൂള്‍ വഹാബ് എം പി പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസ് അവറിലായിരുന്നു എം പിയുടെ ഈ പ്രതികരണം.
എത്ര മലയാളികളുണ്ട്
സൗദി അറേബ്യയില്‍ ഇപ്പോള്‍ എത്ര ഇന്ത്യക്കാരുണ്ട്. പോട്ടേ എത്ര മലയാളികളുണ്ട്. അതില്‍ത്തന്നെ എത്രപേരാണ് ഇപ്പോഴത്തെ ഈ പ്രശ്‌നത്തില്‍ കുടുങ്ങിക്കിടക്കുന്നത്. - ഈ കണക്കുകള്‍ കേരളത്തിന്റെ പക്കലുണ്ടോ. ഇല്ല എന്നതാണ് വാസ്തവം.
തൊഴില്‍പ്രശ്‌നം മാത്രമല്ലേ
സി പി എം എം പി സമ്പത്ത് ചര്‍ച്ചയില്‍ പറഞ്ഞപോലെ സൗദി അറേബ്യയില്‍ ഒരു ആഭ്യന്തര പ്രശ്‌നമൊന്നുമില്ല എന്നാണ് എം പി അബ്ദുള്‍ വഹാബ് പറയുന്നത്. ഇതൊരു തൊഴില്‍ പ്രശ്‌നമാണ്. അവരുടെ ആനുകൂല്യങ്ങള്‍ വാങ്ങിച്ചുകൊടുക്കുക, നാട്ടിലേക്ക് മടങ്ങേണ്ടവര്‍ക്ക് അതിനുള്ള സൗകര്യം ചെയ്തുകൊടുക്കുക. ഇതാണ് വേണ്ടത്.
ഇത് നടക്കുന്നുണ്ടോ
കേന്ദ്ര സഹമന്ത്രി തന്നെ നേരിട്ട് വന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. പ്രശംസ അര്‍ഹിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് വിദേശ കാര്യമന്ത്രാലയം നടത്തുന്നതെന്നാണ് മുസ്ലിം ലീഗ് നേതാവായ എം പി അബ്ദുള്‍ വഹാബ് തന്നെ പറയുന്നത്.
ചരിത്രത്തില്‍ ആദ്യമായിട്ടാണ്
ഇതുപോലെ ഒരു തൊഴില്‍ത്തര്‍ക്കത്തില്‍ ഇടപെടാനായി സൗദി അറേബ്യയിലേക്ക് ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി എത്തുന്നത്. സൗദി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വലിയ സഹകരണമാണ് ഇക്കാര്യത്തില്‍ കിട്ടുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും എന്ന വിശ്വാസവും ഉണ്ട്.
എന്തിനാണ് റെഡ് പാസ്‌പോര്‍ട്ട്
ഇവിടെ സംസ്ഥാന സര്‍ക്കാര്‍ റെഡ് പാസ്‌പോര്‍ട്ടിനും ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടിനും അപേക്ഷിച്ച് കാത്തിരിക്കുകയാണ്. തങ്ങളുടെ കയ്യില്‍ റെഡ് പാസ്‌പോര്‍ട്ട് ഉണ്ട്. പക്ഷേ അതുകൊണ്ട് കാര്യമില്ല. അവിടെ എന്തെങ്കിലും ചെയ്യാന്‍ കഴിയുക വിദേശകാര്യമന്ത്രാലയത്തിനാണ്. അത് അവര്‍ ചെയ്യുന്നുണ്ട് - എം പി തുടരുന്നു.
കേന്ദ്രവും കേരളവും ആക്കല്ലേ
സൗദിയില്‍ ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. ഇതിനെ വെറുതെ കേന്ദ്രം - കേരളം തുടങ്ങിയ മൂപ്പിളമ തര്‍ക്കവും രാഷ്ട്രീയം ബി ജെ പി എന്നെല്ലാം പറഞ്ഞ് രാഷ്ട്രീയ തര്‍ക്കവും ആക്കി മാറ്റുകയാണ് ചെയ്യുന്നത് - ഇതാണ് എം പി പറഞ്ഞുനിര്‍ത്തുന്നത്.
തിരിച്ചുവരുന്നവര്‍ക്ക് വേണ്ടി
സൗദിയില്‍ പെട്ടുകിടക്കുന്ന ഇന്ത്യക്കാരെ ദില്ലി വരെ അല്ലെങ്കില്‍ മുംബൈ വരെ എത്തിക്കാനുള്ള കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്തു എന്ന് വെക്കുക. തിരിച്ചു വരുന്ന വര്‍ക്കായി എന്താണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഇവരുടെ പുനരധിവാസത്തെക്കുറിച്ചല്ലേ കേരള സര്‍ക്കാര്‍ ഇപ്പോള്‍ ചിന്തിക്കേണ്ടത്.