'ഒരു കമ്മ്യൂണിസ്റ്റിൻ്റെ മനോഗതമെന്തെന്ന് അന്ന് ഞാനറിഞ്ഞു', ഇപി ജയരാജനെ കുറിച്ച് കെടി ജലീൽ
തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് എത്തിയ ഇപി ജയരാജനെ അഭിനന്ദിച്ച് മുൻമന്ത്രി കെടി ജലീൽ. പിണറായി വിജയൻ നയിച്ച ജാഥയ്ക്കിടെയാണ് ഇപി ജയരാജനെ അടുത്തറിയാനിടയായത് എന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കെടി ജലീൽ പറയുന്നു.
കെടി ജലീലിന്റെ കുറിപ്പ് വായിക്കാം: '' അഭിനന്ദനങ്ങൾ സഖാവേ, അഭിനന്ദനങ്ങൾ.
എൻ്റെ ഇഷ്ട സഖാവാണ് ഇ.പി ജയരാജൻ. മനസ്സിൽ ഒന്ന് കരുതി മറ്റൊന്ന് അദ്ദേഹം പുറത്ത് പറയില്ല. യഥാർത്ഥ സഖാക്കളുടെ സഹജ സ്വഭാവം ആവോളമുണ്ട് ഇ.പിക്ക്.
സ: പിണറായി നയിച്ച ജാഥയിലെ അംഗങ്ങൾ എന്ന നിലയിലാണ് കേട്ട് മാത്രം പരിചയമുള്ള ജയരാജനെ അടുത്തറിയുന്നത്. കിടന്നുറങ്ങാൻ അദ്ദേഹത്തിന് ഓക്സിജൻ മാസ്ക് വേണം(Bipap Machine).

രാഷ്ട്രീയ എതിരാളികൾ ഉതിർത്ത വെടിയുണ്ടയുടെ ചീളുകൾ ഇന്നും അദ്ദേഹത്തിന് ഇടതടവില്ലാത്ത ശ്വാസ്വോശ്ചാസത്തിന് തടസ്സമാണ്. ജാഥക്കിടയിൽ ഒരു ദിവസം ഇ.പിയും ഗോവിന്ദൻ മാഷും ഞാനും ഒരു റൂമിലാണ് കിടന്നത്. ചെറിയ മുറിയായിരുന്നു. രാവിലെ എഴുന്നേറ്റ് നമസ്കാരത്തിന് ഒരുങ്ങിയപ്പോൾ പടിഞ്ഞാറ് ഭാഗത്ത് ജയരാജേട്ടനാണ് കിടക്കുന്നത്. എന്ത് ചെയ്യണമെന്നറിയാതെ ഞാൻ വിഷമിച്ചു. ടർക്കി വിരിക്കാൻ സ്ഥലം പരതുന്ന എന്നെ കണ്ട അദ്ദേഹം ഉടൻ എഴുന്നേറ്റ് ഞാൻ കിടന്ന കട്ടിലിലേക്ക് യന്ത്രവും പിടിച്ച് മാറിക്കിടന്നു. ഒരു കമ്മ്യൂണിസ്റ്റിൻ്റെ മനോഗതമെന്തെന്ന് അന്ന് ഞാനറിഞ്ഞു. സ്വയം ഒരു മതത്തിലും വിശ്വസിക്കാതിരിക്കുമ്പോഴും മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കാൻ ജയരാജനെ പോലുള്ള വലിയ മനസ്സുള്ളവർക്കേ കഴിയൂ.
ഒന്നാം പിണറായി സർക്കാരിൽ അദ്ദേഹവുമൊത്ത് പ്രവർത്തിക്കാൻ എനിക്കവസരമുണ്ടായി. കള്ളപ്രചാരണം നടത്തി മാനസികമായി തളർത്താൻ ലീഗും കോൺഗ്രസ്സും ബി.ജെ.പിയും ഒരു മെയ്യായ് നിന്ന് വേട്ടയാടിയപ്പോൾ എനിക്ക് ആത്മധൈര്യം പകർന്നവരുടെ കൂട്ടത്തിലും ഇ.പി ഉണ്ടായിരുന്നു. ഇടതുപക്ഷ മുന്നണിയെ കെട്ടുറപ്പോടെ മുന്നോട്ട് കൊണ്ടു പോകാൻ സഖാവ് ജയരാജൻ്റെ നേതൃവൈഭത്തിന് കഴിയുമെന്നുറപ്പാണ്. പുതിയ LDF കൺവീനർക്ക് എല്ലാ വിജയങ്ങളും ആശംസിക്കുന്നു''.












Click it and Unblock the Notifications