"തല വെട്ടുന്നവർ മുന്നോട്ട് വരട്ടെ!"; ആടിന്റെ തലയറുത്ത ലീഗ് പ്രവർത്തകർക്കെതിരെ ആഞ്ഞടിച്ച് കെ.ടി ജലീൽ
തിരൂർ നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ് വിജയത്തിന് പിന്നാലെ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച മുസ്ലിം ലീഗ് പ്രവർത്തകരുടെ നടപടിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് കെ.ടി. ജലീൽ എം.എൽ.എ. "ഇന്ന് ആടിന്റെ തല! നാളെ എന്റെ തലയോ?" എന്ന് ചോദിച്ച ജലീൽ, തലയെടുക്കാൻ ധൈര്യമുള്ളവർക്ക് മുന്നോട്ടുവരാമെന്നും തന്റെ അവസാന ശ്വാസം വരെ പൊരുതുമെന്നും ഫേസ്ബുക്കിൽ കുറിച്ചു. തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ പേരിൽ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ തിരുർ പൊലീസ് കേസെടുത്തിട്ടുണ്ട്.
മതേതര രാഷ്ട്രീയത്തിന്റെ ഇടതുപക്ഷ പതാക നെഞ്ചോട് ചേർത്ത് ഉയർത്തിപ്പിടിച്ച് മരിച്ചുവീഴുന്നത് വരെ സധൈര്യം മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്തെ അക്രമാസക്ത രാഷ്ട്രീയത്തിന്റെ കേന്ദ്രമാക്കാനുള്ള നീക്കങ്ങളെ അദ്ദേഹം തന്റെ കുറിപ്പിലൂടെ ചോദ്യം ചെയ്തു. "തല വെട്ടുന്നവരുടേതല്ല മലപ്പുറം, തല കാക്കുന്നവരുടേതാണ് മലപ്പുറം. ആ മലപ്പുറത്തിന് വേണ്ടിയാകും എന്റെ ശിഷ്ടകാല പോരാട്ടം"- ജലീൽ കുറിച്ചു. തോൽവിയെയും വിജയത്തെയും ജനാധിപത്യപരമായി കാണുന്നതിന് പകരം ഇത്തരത്തിൽ ഭീകരമായ രീതിയിൽ ആഹ്ലാദപ്രകടനം നടത്തുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിന് പിന്നാലെയാണ് ലീഗ് പ്രവർത്തകർ ആടിനെ അറുത്ത് അതിന്റെ തല പരസ്യമായി പ്രദർശിപ്പിച്ചത്. എതിരാളികളെ ഭയപ്പെടുത്താനും പരിഹസിക്കാനുമായി നടത്തിയ ഈ ക്രൂരതയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കും പൊതുസ്ഥലത്ത് ഭീതി പടർത്താൻ ശ്രമിച്ചതിനും ഇവർക്കെതിരെ കേസെടുത്തു.
ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നതോടെ മലപ്പുറത്തെ രാഷ്ട്രീയ അന്തരീക്ഷം കൂടുതൽ ചൂടുപിടിച്ചിരിക്കുകയാണ്. തന്നെ ലക്ഷ്യം വെച്ചുള്ള ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് പ്രഖ്യാപിച്ച ജലീലിനെ അനുകൂലിച്ച് ഇടതുപക്ഷ പ്രവർത്തകർ രംഗത്തെത്തി. എന്നാൽ, ഇത് ചില പ്രവർത്തകർ വൈകാരികമായി ചെയ്തതാണെന്നും ഇതിൽ പാർട്ടിക്ക് പങ്കില്ലെന്നുമാണ് ലീഗ് നേതൃത്വത്തിന്റെ വിശദീകരണം.












Click it and Unblock the Notifications