88 കാരനായ തനിക്ക് ആരെയും മർദ്ദിക്കാൻ കഴിയില്ല, ആരോപണങ്ങൾ നിഷേധിച്ച് ഇർഫാൻ ഹബീബ്
കണ്ണൂർ: ചരിത്ര കോൺഗ്രസിനിടയിൽ കേരളാ ഗവര്‍ണർ ആരിഫ് ഖാനെ മര്‍ദിക്കാന്‍ ശ്രമിച്ചെന്ന ആരോപണം തള്ളി പ്രഫ. ഇര്‍ഫാന്‍ ഹബീബ് രംഗത്തെത്തി. കണ്ണൂർ സർവകലാശാലയിൽ നടന്നുവരുന്ന ചരിത്ര കോൺഗ്രസിനിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്റെ സുരക്ഷയും പിഴയും അപ്രധാനം, പൗരത്വ നിയമം വലിയ നുണ, തിരിച്ചടിച്ച് പ്രിയങ്ക!!
വേദിയില്‍ നടന്ന കാര്യങ്ങള്‍ എല്ലാവരും കണ്ടതാണ്, 88കാരനായ തനിക്ക് ആരെയും മര്‍ദിക്കാനാകില്ലെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. ഇതിനിടെ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ പരോക്ഷമായി ന്യായീകരിച്ച് ഉന്നതവിദ്യാഭാസ മന്ത്രി കെ ടി ജലീല്‍ രംഗത്തെത്തി. വര്‍ഗീയത അര്‍ബുദം പോലെ പടരുന്ന കാലത്ത് അതിനെ ചെറുക്കാനുള്ള ചരിത്രകാരന്‍മാരുടെ ശ്രമം അംഗീകരിക്കണമെന്ന് മന്ത്രി കണ്ണൂരില്‍ പറഞ്ഞു. ചരിത്ര കോൺഗ്രസിൽ പ്രസംഗിക്കാനെത്തിയതായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി കൂടിയായ കെടി ജലീൽ.
ചരിത്ര കോണ്‍ഗ്രസ് പരിപാടിയില്‍ സംഘര്‍ഷമുണ്ടാക്കിയത് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബാണന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം ചാനലുകൾക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഉത്തരവാദിത്തം കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനാണെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. മര്‍ദിക്കാനെന്നത്പോലെ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് പാഞ്ഞ് അടുത്തു. ഇടയ്ക്കുകയറിയ ഗവര്‍ണറുടെ എഡിസിയുടെ ബാഡ്ജ് വലിച്ചുതാഴെയിട്ടു. അലിഗഡില്‍ പഠിക്കുന്ന കാലം മുതല്‍ ഇര്‍ഫാന്‍ ഹബീബിന്റെ സ്വഭാവം ഇതാണെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു.
ഇതു തള്ളിക്കൊണ്ടാണ് കണ്ണൂരിൽ ഇർഫാൻ ഹബീബ് രംഗത്തുവന്നത്. ഇതിനിടെ ഗവർണർക്കെതിരെയുള്ള. പ്രതിഷേധം കേന്ദ്ര സർക്കാർ ഗൗരവകരമായാണ് കാണുന്നതെന്ന റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. പ്രോട്ടോക്കോൾ ലംഘനം നടത്തിയതിന് കണ്ണൂർ സർവകലാശാല വി സി ഗോപിനാഥ് രവീന്ദ്രനെതിരെ നടപടി യുണ്ടാകുമെന്നാണ് സൂചന.