മന്ത്രി ജലീലിന് രണ്ട് ഡിമാൻഡുകൾ, വഴങ്ങാതെ എൻഐഎ! 7 മണിക്കൂർ പിന്നിട്ട് ജലീലിന്റെ ചോദ്യം ചെയ്യൽ
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് 7 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം സംഘടിപ്പിക്കുന്നു. പലയിടത്തും സമരങ്ങള്‍ അക്രമാസക്തമായി.
കഴിഞ്ഞ രണ്ട് തവണ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ മന്ത്രി ഹാജരായത് മാധ്യമങ്ങള്‍ അറിയാതെ ആയിരുന്നു. ഇക്കുറി എന്‍ഐഎയുടെ ചോദ്യം ചെയ്യല്‍ രാത്രിയാക്കാന്‍ മന്ത്രി ശ്രമിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..
രണ്ട് തവണയും രഹസ്യമായി
ഖുറാന്‍ എത്തിച്ച് വിതരണം നടത്തിയതുമായി ഇഡി ചോദ്യം മന്ത്രിയെ ചോദ്യം ചെയ്തത് മാധ്യമങ്ങള്‍ വൈകി മാത്രമാണ് അറിഞ്ഞത്. രഹസ്യമായാണ് മന്ത്രി കൊച്ചിയിലെ ഇഡി ഓഫീസില്‍ എത്തിയത്. ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ ആലുവയിലെ വ്യവസായിയുടെ വാഹനത്തില്‍ ആണ് മന്ത്രി ചോദ്യം ചെയ്യലിന് പോയത്. എന്നാല്‍ ഇക്കുറി കാര്യങ്ങളെല്ലാം മാറി.
പകല്‍ ചോദ്യം ചെയ്യുന്നത് ഒഴിവാക്കണം
ചോദ്യം ചെയ്യലി്‌ന് ഹാജരാകാന്‍ എന്‍ഐഎ നോട്ടീസ് നല്‍കിയതിന് പിന്നാലെ മന്ത്രി ജലീല്‍ ചില കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. പകല്‍ ചോദ്യം ചെയ്യുന്നത് ഒഴിവാക്കണം എന്നും ഓണ്‍ലൈന്‍ വഴി ചോദ്യം ചെയ്യണം എന്നതുമടക്കമുളള ആവശ്യങ്ങള്‍ മന്ത്രി മുന്നോട്ട് വെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാലിവ അംഗീകരിക്കാന്‍ എന്‍ഐഎ തയ്യാറായില്ല.
എന്‍ഐഎ വഴങ്ങിയില്ല
ബുധനാഴ്ച അര്‍ധരാത്രിയോടെ എന്‍ഐഎ ഓഫീസില്‍ എത്താമെന്നും മന്ത്രി അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അതിനും എന്‍ഐഎ വഴങ്ങിയില്ല. തുടര്‍ന്നാണ് രാവിലെ ആറ് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനുളള അനുമതി ആവശ്യപ്പെട്ടത്. ഇക്കാര്യം എന്‍ഐഎ സമ്മതിക്കുകയായിരുന്നു. ഇക്കുറിയും മന്ത്രി ഔദ്യോഗിക വാഹനം ഉപയോഗിച്ചില്ല.
എഎം യൂസഫിന്റെ കാർ
സിപിഎം നേതാവും ആലുവയിലെ മുന്‍ എംഎല്‍എയും ആയ എഎം യൂസഫിന്റെ കാറിലാണ് മന്ത്രി എന്‍ഐഎ ഓഫീസിലേക്ക് പോയത്. കാര്‍ മന്ത്രി തന്നെ നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടതാണ് എന്നും അങ്ങനെ ചോദിക്കുമ്പോള്‍ കൊടുക്കാതിരിക്കുന്നതെങ്ങനെയാണ് എന്നുമാണ് എഎം യൂസഫ് പ്രതികരിച്ചിരിക്കുന്നത്. എന്‍ഐഎ ഓഫീസിലേക്കാണ് എന്നും മന്ത്രി പറഞ്ഞതായി യൂസഫ് വെളിപ്പെടുത്തി.
മാധ്യമങ്ങളെ പ്രതീക്ഷിച്ചിരുന്നില്ല
രാവിലെ ആറ് മണിയോടെ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലേക്ക് എത്തിയ മന്ത്രി അവിടെ മാധ്യമങ്ങളെ പ്രതീക്ഷിച്ചിരുന്നില്ല. മാധ്യമങ്ങളെ ഗേറ്റിന് പുറത്ത് കണ്ടതോടെ മന്ത്രി കാര്‍ നിര്‍ത്താതെ ഗേറ്റിനകത്തേക്ക് പ്രവേശിപ്പിച്ചു. മാത്രമല്ല മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ തന്നെ കാറില്‍ നിന്നും ഇറങ്ങി എന്‍ഐഎ ഓഫീസിന് അകത്തേക്ക് പ്രവേശിക്കുകയും ചെയ്തു.
Recommended Video
വാട്‌സാപ്പിലൂടെ സന്ദേശം
മണിക്കൂറുകള്‍ പിന്നിട്ടിരിക്കുകയാണ് മന്ത്രി കെടി ജലീലിന്റെ ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനിടെ ആര്‍ക്കും ഒരു വേവലാതിയും വേണ്ട എന്ന് മന്ത്രി വാട്‌സാപ്പിലൂടെ സന്ദേശം അയച്ചിരുന്നു. എന്‍ഐഎ ഓഫീസ് പരിസരത്തേക്കുളള റോഡ് പോലീസ് അടച്ചിരിക്കുകയാണ്. മാത്രമല്ല ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ശക്തമായ പോലീസ് സന്നാഹത്തെ ആണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്.