'ഇത് സവർക്കറിസ്റ്റുകളുടെ നാടല്ല മിസ്റ്റർ അബ്ദുള്ളക്കുട്ടീ', ചുട്ടമറുപടിയുമായി കെടി കുഞ്ഞിക്കണ്ണൻ!
തിരുവനന്തപുരം: സിപിഎമ്മിൽ നിന്ന് കോൺഗ്രസിലേക്കും അവിടെ നിന്ന് ബിജെപിയിലേക്കും എത്തിയ എപി അബ്ദുളളക്കുട്ടി ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎമ്മിന്റെയും സംസ്ഥാന സർക്കാരിന്റെയും രൂക്ഷ വിമർശകനാണ്. പൗരത്വ നിയമത്തെ പിന്തുണച്ച് അബ്ദുളളക്കുട്ടി രംഗത്ത് വന്നിട്ടുണ്ട്. ഒപ്പം നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച പിണറായി സർക്കാരിനെ അബ്ദുളളക്കുട്ടി കടന്നാക്രമിക്കുകയുമുണ്ടായി.
പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ല എന്ന് പറയാന്‍ അത് പിണറായി വിജയന്റെ ഭാര്യയുടെ ഉത്തരവല്ല എന്നാണ് അബ്ദുളളക്കുട്ടി ഏറ്റവും ഒടുവിൽ പരിഹസിച്ചത്. അബ്ദുളളക്കുട്ടിക്ക് ചുട്ടമറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഎം നേതാവ് കെടി കുഞ്ഞിക്കണ്ണൻ.
ഇത് സവർക്കറിസ്റ്റുകളുടെ നാടല്ല
ഇത് സവർക്കറിസ്റ്റുകളുടെ നാടല്ല മിസ്റ്റർ അബ്ദുള്ളക്കുട്ടീ എന്ന തലക്കെട്ടിലാണ് കുറിപ്പ്. കെടി കുഞ്ഞിക്കണ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം വായിക്കാം: '' അബ്ദുള്ളക്കുട്ടിയെ പോലുള്ള മോഡി അമിത് ഷാ അനുചര സംഘത്തിൽപ്പെട്ടവരിൽ നിന്നും ഫ്യൂഡൽ പുരുഷാധിപത്യ സംസ്കാരത്തിന്റെ പുളിച്ച് തികട്ടലല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല. പൗരത്വ നിയമം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെടാൻ പിണറായി വിജയന്റെ ഭാര്യയുടെ സ്വത്താവണം ഈ നാടെന്നൊക്കെ സംഘി വേദികളിൽ പുലമ്പുന്ന അബ്ദുള്ളക്കുട്ടിമാർ ഭരണഘടനയും ഇന്ത്യയുടെ പാർലിമെൻററി നടപടിക്രമങ്ങളുടെ ചരിത്രവും ശരിക്കൊന്ന് മനസിലാക്കണം.
അധിക്ഷേപങ്ങളും നുണകളും
അതിനൊന്നും മിനക്കെടില്ലെന്നറിയാം. ആവശ്യമില്ലല്ലോ.. അധിക്ഷേപങ്ങളും നുണകളും കൊണ്ടാണല്ലോ സംഘികൾ വിദ്വേഷ രാഷ്ട്രീയം കളിക്കുന്നത്.. പൗരത്വഭേദഗതി നിയമത്തെ വിമർശിക്കാനോ എതിർക്കാനോകേരള നിയമസഭക്ക് അത് റദ്ദ് ചെയ്യണമെന്നാവശ്വപ്പെട്ട് പ്രമേയം പാസാക്കാനോ ഭരണഘടന അനുവദിക്കുന്നുണ്ടോ ഇല്ലയോ എന്നാണ് ബിജെപി ഉപാധ്യക്ഷനായ അബ്ദുള്ള പഠിക്കേണ്ടത്. അശ്ലീലകരമായ ജല്പനങ്ങളിലൂടെ പൗരത്വ നിയമത്തിലെ ഭരണഘടനാ വിരുദ്ധമായ ഭേദഗതിയെ സാധൂകരിച്ചെടുക്കാമെന്നാണ് സംഘികൾ കരുതുന്നത്.
നിർണായക ചുവട് വെപ്പ്
1955 ലെ പൗരത്വ നിയമത്തെ ഭേദഗതി ചെയ്ത് മതാധിഷ്ഠിതമായ പൗരത്വ നിർണയ നിയമമാണ് അബ്ദുള്ളക്കുട്ടിമാരുടെ മൊതലാളിയായ അമിത് ഷാ നടത്തിയിരിക്കുന്നത്. മതാടിസ്ഥാനത്തിലുള്ള പൗരത്വ നിയമം മതരാഷ്ട്രത്തിലേക്കുള്ള നിർണായക ചുവട് വെപ്പായിരിക്കും. അത് ഈ രാജ്യത്തെ വിദ്യാർത്ഥികളും ബുദ്ധിജീവികളും മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളും തിരിച്ചറിയുന്നു. അവർ നിയമത്തിനെതിരെ പൊരുതുന്നു. കേരള മുഖ്യമന്ത്രി ഈ പോരാട്ടങ്ങളുടെ മുൻനിരയിലുണ്ടെന്നതാണ് സംഘികളെ അസ്വസ്ഥരും പ്രകോപിതരുമാക്കുന്നതും.
അബ്ദുള്ളക്കുട്ടിമാർ ഓർക്കുന്നത് നന്ന്
ഹിന്ദുക്കളും മുസ്ലിങ്ങളും ഒരു രാഷ്ട്രമാണെന്നും ഹിന്ദു മുസ്ലിം മൈത്രിയില്ലാതെ സ്വരാജ് സാധ്യമല്ലെന്നും പഠിപ്പിച്ച മഹാത്മാവിന്റെ നാടാണിത്. ആ മഹാത്മാവിനെ വധിച്ച സവർക്കറിസ്റ്റുകളുടെയും ഗോൾവാക്കറിസ്റ്റുകളുടെയും നാടല്ലാ ഇന്ത്യയെന്ന് അബ്ദുള്ളക്കുട്ടിമാർ ഓർക്കുന്നത് നന്ന്. ഗോഡ്സെയെ വീരപുരുഷനാക്കുന്നവരുടെ കൂടെ ചേർന്ന് ജനനേതാക്കളെ അധിക്ഷേപിക്കുന്നവരെ അർഹിക്കുന്ന അവജ്ഞയോടെ തന്നെയാണ് മലയാളി സമൂഹം കാണുന്നത്'' .
പഴയ പാര്‍ട്ടി സെക്രട്ടറി പണിക്ക് പോകാം
മുക്കത്ത് ബിജെപി സംഘടിപ്പിച്ച പൗരത്വ നിയമവുമായി ബന്ധപ്പെട്ട വിശദീകരണ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് അബ്ദുളളക്കുട്ടി പിണറായി വിജയനെ അധിക്ഷേപിച്ച് സംസാരിച്ചത്. ലോക്സഭയും രാജ്യസഭയും കടന്ന് രാഷ്ട്രപതി ഒപ്പിട്ട നിയമമാണ് പൗരത്വഭേദഗതിയെന്നും അത് സംസ്ഥാനത്ത് നടപ്പിലാക്കാന്‍ സാധിക്കില്ലെങ്കില്‍ പഴയ പാര്‍ട്ടി സെക്രട്ടറി പണിക്ക് പോകാമെന്നും അബ്ദുളളക്കുട്ടി പറഞ്ഞിരുന്നു.