കഞ്ചാവ് കേസില്‍ അകപ്പെട്ടെന്ന് കരുതി ഒരാളുടെ രാഷ്ട്രീയ നിലപാടുകളെ അപസക്തമാക്കരുത്: കെടി കുഞ്ഞിക്കണ്ണന്‍
കോഴിക്കോട്: കഞ്ചാവ് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ പ്രമുഖ റാപ്പർ വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളിക്കെതിരെ വലിയ അധിക്ഷേപവും വിമർശനങ്ങളുമാണ് ഒരുവിഭാഗം ആളുകള്‍ അദ്ദേഹത്തിനെതിരെ ഉയർത്തിവിട്ടുകൊണ്ടിരിക്കുന്നത്. ലഹരി കേസില്‍ അറസ്റ്റിലായി എന്നുള്ളത് തങ്ങളുടെ രാഷ്ട്രീയപരവും ജാതിപരവുമായ വിയോജിപ്പുകള്‍ പ്രകടിപ്പിക്കാനും ചിലർ അവസരമാക്കി എടുക്കുകയാണ്. എന്നാല്‍ ഇതേസമയം തന്നെ മറുവശത്ത് വേടനെ പിന്തുണച്ചുകൊണ്ട് നിരവധി ആളുകളും രംഗത്ത് വരുന്നുണ്ട്.
കഞ്ചാവും കള്ളുമൊന്നും അടിച്ചു നടക്കുന്നതിനോട് തെല്ലും യോജിപ്പില്ലെങ്കിലും ഒരാൾ കഞ്ചാവ് അടിക്കുന്നുവെന്ന് വരുത്തി അയാളുടെ രാഷ്ട്രീയത്തെയും നിലപാടുകളെയും അപ്രസക്തമാക്കിക്കളയുന്നത് അത്ര ശരിയായ രീതിയല്ലെന്നാണ് സി പി എം നേതാവും കേളുവേട്ടന്‍ പഠന ഗവേഷണ കേന്ദ്രം ഡയറക്ടറുമായ കെടി കുഞ്ഞിക്കണ്ണന്‍ അഭിപ്രായപ്പെടുന്നത്.

ജോൺ എബ്രഹാം കഞ്ചാവും കള്ളും ഉപയോഗിച്ചിരുന്നു. എന്നിട്ടും, അദ്ദേഹം തന്റെ സിനിമകളിലൂടെ മുന്നോട്ടുവെച്ച രാഷ്ട്രീയവും ജനകീയമായ സൗന്ദര്യബോധവും ആർക്കെങ്കിലും തള്ളിക്കളയാൻ കഴിയുമോ? സഹസ്രാബ്ദങ്ങളായി നിശ്ശബ്ദരാക്കപ്പെട്ടവരും അടിച്ചമർത്തപ്പെട്ടവരുമായ മനുഷ്യരുടെ ശബ്ദമാകുന്നവരെ കുറ്റവാളികളാക്കി വേട്ടയാടുന്നത്, വർണ്ണവംശമഹിമയിലധിഷ്ഠിതമായ വ്യവസ്ഥകളുടെ ക്രൂരവിനോദം കൂടിയാണ്.
സാഷ അബ്രാംസ്ക്കി തന്റെ ഒരു ലേഖനത്തിൽ, അമേരിക്കൻ ജയിൽ ഇൻഡസ്ട്രിയൽ കോംപ്ലക്സിനെക്കുറിച്ച് സംസാരിക്കവെ, കറുത്തവരെ മയക്കുമരുന്നിന്റെ പേര് പറഞ്ഞ് വംശീയമായി വേട്ടയാടുന്ന അമേരിക്കൻ ഭീകരതയെക്കുറിച്ച് പ്രതിപാദിക്കുന്നു. കഞ്ചാവും ലഹരിവസ്തുക്കളും സൂക്ഷിക്കുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. നിയമപാലന ഉത്തരവാദിത്വമുള്ളവർ അതിനെ കർശനമായി നേരിടട്ടെ. പക്ഷേ, അതിന്റെ പേര് പറഞ്ഞ് ഒരുതരത്തിലുള്ള വംശീയ അധിക്ഷേപവും അനുവദനീയമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വേടനെ ഇല്ലാതാക്കാനുള്ള നീക്കം സമൂഹം നടത്തരുതെന്ന് നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസും അഭിപ്രായപ്പെട്ടു. ലഹരിക്കെതിരെയുള്ള പോരാട്ടം സര്‍ക്കാര്‍ നടത്തുന്നത് വൈകിപ്പോയി. ലഹരിയുടെ ഉറവിടത്തിലേക്ക് അന്വേഷണം എത്തണം. ലഹരിയെ അനുകൂലിക്കുന്ന ഒരു നിലപാടും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. വേടന്‍ തെറ്റ് ചെയ്താല്‍ ശിക്ഷ ലഭിക്കട്ടെ. വേടനെ ഇല്ലാതാക്കാനുള്ള നീക്കം സമൂഹം നടത്തരുത്. വിപ്ലവ പാട്ടുകളാണ് വേടന്‍ പാടുന്നത്. വേടന്‍ ലഹരി ഉപയോഗിച്ചതിനെ അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മനുഷ്യൻറെ ബോധത്തെ നശിപ്പിക്കുന്ന ലഹരിക്കെതിരെയുള്ള പോരാട്ടമാണ് ഒന്നാമത്തെ നമ്മളുടെ യുദ്ധമെന്നും അവർ ഒരു പിന്തുണയും അർഹിക്കുന്നില്ലെന്നും എം എസ് നേതാവ് സികെ നജാഫ് ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
കേരളത്തിൽ ഇന്ന് നടക്കുന്ന പ്രധാന രാഷ്ട്രീയ പോരാട്ടം ലഹരിക്കെതിരെയുള്ള വേട്ടയാണ്. ക്രിയേറ്റീവ് ആവാൻ ലഹരി സഹായിക്കുമെന്ന വസ്തുതാവിരുദ്ധമായ പൊതുബോധം നമ്മുടെ നാട്ടിൽ നിലനിൽക്കുന്നു. നല്ല ആശയങ്ങൾക്കും പ്രകടനങ്ങൾക്കും എന്ന പേര് പറഞ്ഞ്, എല്ലാ മേഖലകളിലും ലഹരിക്ക് അടിമപ്പെട്ടവർ ചെയ്ത തെമ്മാടിത്തരങ്ങളാണ് ഇതിന്റെ അടിസ്ഥാനം. ഈ പ്രവണത ഈ തലമുറയിൽ മാത്രമല്ല, കാലങ്ങളായി തുടരുന്നതാണ്.
എല്ലാ പോരാട്ടങ്ങളെയും നയിക്കാൻ നമുക്ക് കഴിയും, അതിന് കരുത്താവുന്നത് തുല്യതയല്ലാത്ത സർഗാത്മക രാഷ്ട്രീയമാണ്, അത് എല്ലാവരിലും അന്തർലീനമായുണ്ട്. സമയാസമയങ്ങളിൽ വൈകാരികമായ ഒരു ഏടായി അത് തുളുമ്പിവരും, അതിന് ഒരു ലഹരിയുടെയും പിന്തുണ ആവശ്യമില്ല. സർഗാത്മകതയുടെ വെളിച്ചം മനസ്സിൽ നെയ്യുമ്പോൾ ഉണ്ടാവുന്ന മൂകതയും മനസ്സിന്റെ സഞ്ചാരത്തിലെ കാത്തിരിപ്പും, പ്രതീക്ഷയോടെ കാത്തിരിക്കേണ്ട ഒരു ദർശനമാണ്, അശ്ലീലമല്ല.
കാൽപനിക ഹൃദയങ്ങൾ ഉന്മാദം തേടേണ്ടത് ലഹരിയിലല്ല, പ്രേക്ഷകരുടെ ആർപ്പുവിളിയിലാണ്. മനുഷ്യന്റെ ബോധത്തെ നശിപ്പിക്കുന്ന ലഹരിക്കെതിരെയുള്ള പോരാട്ടമാണ് നമ്മുടെ പ്രഥമ യുദ്ധം. അതിന് അടിമപ്പെട്ടവർ ഒരു പിന്തുണയും അർഹിക്കുന്നില്ല.












Click it and Unblock the Notifications