'കേരളത്തില്‍ 97 % മാംസം കഴിക്കുന്നവർ, എങ്ങനെ സഹിക്കും'? ശ്രീധരനെ പരിഹസിച്ച് കെടി കുഞ്ഞിക്കണ്ണൻ
കൊച്ചി: ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ മാംസാഹാരത്തെ കുറിച്ച് ഇ ശ്രീധരന്‍ നടത്തിയ പ്രസ്താവന വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. താന്‍ തികഞ്ഞ സസ്യാഹാരി ആണെന്നും ആരും ഇറച്ചി കഴിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നുമാണ് ഇ ശ്രീധരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
ഇ ശ്രീധരന്റെ നിലപാടിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സിപിഎം നേതാവ് കെടി കുഞ്ഞിക്കണ്ണന്‍. ഇ ശ്രീധരന്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്ന കേരളത്തില്‍ 97 ശതമാനവും മാംസം കഴിക്കുന്നവരാണ് എന്നത് എങ്ങനെ ഈ ശ്രീധരന്‍ സഹിക്കുന്നു എന്ന് കെടി കുഞ്ഞിക്കണ്ണന്‍ പരിഹസിച്ചു.
വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം
''ഈ ശ്രീധരൻ സാർ മുട്ടയും പാലും കഴിക്കുമോ?''
കെടി കുഞ്ഞിക്കണ്ണന്റെ കുറിപ്പ് വായിക്കാം: ''ഈ ശ്രീധരൻ സാർ മുട്ടയും പാലും കഴിക്കുമോ? പാല് കുടിക്കുമെന്നാണ് ഈയുള്ളവൻ്റെ അന്വേഷണത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞത്. ചിലർ പറഞ്ഞത് അദ്ദേഹം മുട്ടയും കഴിക്കുമെന്നാണ്. ശുദ്ധ സസ്യഭുക്കാണ് താനെന്നും മാംസ ഭക്ഷണം കഴിക്കുന്നവരെ ഇഷ്ടമല്ലായെന്നുമൊക്കെ തട്ടി വിട്ട സ്ഥിതിക്ക് പാലും മുട്ടയും സസ്യ ഭക്ഷണമല്ലായെന്നൊന്നും ഓർമ്മിപ്പിച്ച് വിഷമിപ്പിക്കുന്നില്ലാ കേട്ടോ. അല്ലെങ്കിലും അതൊന്നും അങ്ങയെ ഇപ്പോൾ അസ്വസ്ഥപ്പെടുത്തില്ലെന്നറിയാം.
'മായാവാദികളുടെ പാർടി'
മറ്റൊന്നും കൊണ്ടല്ല അങ്ങിപ്പോൾ മുട്ടയും പാലുമൊക്കെ സസ്യഭക്ഷണമാക്കുന്ന മായാവാദികളുടെ പാർടിയിലാണല്ലോ. ഗോവധ നിരോധനത്തെ കുറിച്ചന്വേഷിക്കാൻ ഇന്ദിരാഗാന്ധി നിയോഗിച്ച കമ്മീഷനിൽ ഗോൾവാക്കറും ഉണ്ടായിരുന്നല്ലോ. കമ്മീഷന് മുമ്പിൽ പാല് കുടിക്കുന്നവർ ഗോമാംസം കഴിക്കുന്നത് അശുദ്ധവും നിഷിദ്ധവുമായി കാണുന്നതിലേ അസംബന്ധം തുറന്നു കാണിച്ച ഇന്ത്യയുടെ ലോകപ്രശസ്ത ജീവ ശാസ്ത്രജ്ഞൻ പി എം ഭാർഗവയോട് ഗോൾവാക്കർ തട്ടിക്കയറിയതായി കേട്ടിട്ടുണ്ട്. ഹിന്ദുക്കളുടെ വിശ്വാസത്തെ വ്രണപ്പെടുത്തരുതെന്നാണ് ഗോൾവാക്കർ ഭാർഗവയെ ഭീഷണിപ്പെടുത്തിയത്.
'അബദ്ധങ്ങൾ വിളിച്ചു പറയുന്ന ഗതികേട്'
സസ്തനികളായ ജന്തുക്കളുടെ ശരീരത്തിൽ മാംസവും പാലും ഉണ്ടാകുന്നത് ഒരേ ജീവശാസ്ത്ര പ്രക്രിയയിലൂടെയാന്നെന്ന ശാസ്ത്രസത്യം ചിത്പവൻബ്രാഹ്മണ വിശ്വാസങ്ങളുടെ ഉന്മാദം പിടിപ്പെട്ട ഗോൾവാക്കർക്ക് അംഗീകരിക്കാനാവുന്നതല്ലല്ലോ. ശാസ്ത്രത്തെ വിശ്വാസം കൊണ്ട് നേരിടുന്ന അബദ്ധ പ്രത്യയശാസ്ത്രമാകാം താങ്കളെ പോലൊരു ടെക്നോക്രാറ്റിനെയും അബദ്ധങ്ങൾ വിളിച്ചു പറയുന്ന ഗതികേടിലേക്കെത്തിച്ചത്. ആ അബദ്ധങ്ങളെല്ലാം അത്ര നിരുപദ്രവകരങ്ങളല്ലായെന്നതാണ് ജനാധിപത്യവാദികളെ അസ്വസ്ഥപ്പെടുത്തുന്നത്.
ഒരു അന്വേഷണത്തിൻ്റെ അനുഭവ കഥ
പാലിനെ സസ്യഭക്ഷണമാക്കുന്ന യുക്തി തന്നെയാണ് ശാസ്ത്രത്തെയും വിശ്വാസവും മിത്തുമൊക്കെയാക്കി അധ:പതിപ്പിക്കുന്നത്. മുട്ടയെ സസ്യ ഭക്ഷണമാക്കുന്ന ബ്രാഹ്മണ്യത്തിൻ്റെ തർക്ക ശാസ്ത്ര യുക്തികളാണല്ലോ സംഘികളുടേത്. പരിപ്പിൻ്റെ വിലക്കയറ്റം സസ്യഭുക്കുകളുടെ മാംസ്യലഭ്യത ബാധിക്കുമെന്നും അതിനോടുള്ള പ്രതികരണമാരാഞ്ഞ് അങ്ങയെ പോലുള്ള ശുദ്ധസസ്യഭുക്കുകൾക്കിടയിൽ ഒരു മാധ്യമ സുഹൃത്ത് നടത്തിയ കൗതുകകരമായ ഒരു അന്വേഷണത്തിൻ്റെ അനുഭവ കഥയുണ്ട്.
'പരിപ്പറ്റിൻ്റെ വിലക്കയറ്റം ഞങ്ങളെ ബാധിക്കില്ല'
ശുദ്ധ സസ്യഭുക്കുകളും മോഡി അനുകൂലികളുമായ മൈഥിലി ബ്രാഹ്മണ വിഭാഗത്തിൽ പെട്ട ചിലരോട് ഈ മാധ്യമ സുഹൃത്ത് ആരാഞ്ഞത് പരിപ്പ് വിലക്കയറ്റത്തിനുത്തരവാദിയായ മോഡി സർക്കാറിൻ്റെ നയത്തോട് നിങ്ങൾക്ക് പ്രതിഷേധമില്ലേയെന്നായിരുന്നു. അതിന് മറുപടിയായി ഈ സസ്യഭുക്കുകൾ പറഞ്ഞത് പരിപ്പറ്റിൻ്റെ വിലക്കയറ്റം ഞങ്ങളെ ബാധിക്കില്ല ഞങ്ങൾ മുട്ടയും പാലും കഴിക്കുന്നവരാണെന്നാണ്.
രണ്ടും കോഴികളിടുന്ന മുട്ട തന്നെയാണോ?
ശുദ്ധ സസ്യഭുക്കുകളുടെ മറുപടി കേട്ടു ഒന്നു ഞെട്ടിയ മാധ്യമ പ്രവർത്തകൻ വിനയ പൂർവ്വം അവരോട് ശബ്ദം താഴ്ത്തി ചോദിച്ചു; അല്ല ഈ മുട്ടയും സസ്യഭക്ഷണമായത് എന്നു മുതലാണെന്നായിരുന്നു. അതിനവർ നൽകിയ വിശദീകരണമിതായിരുന്നു; രണ്ടു തരം മുട്ടയുണ്ട്. വെജും നോൺ വെജും. സംശയ വൃത്തിക്കായി മാധ്യമ പ്രവർത്തകൻ അവരോട് ചോദിച്ചു; രണ്ടും കോഴികളിടുന്ന മുട്ട തന്നെയാണോ? സംഘിബ്രാഹ്മണർ യുക്തിഭദ്രമായി തന്നെ വിശദീകരിച്ചു കൊടുത്തു; നോൺ വെജ് മുട്ടയെന്നാൽ പൂവൻകോഴിയുമായി ഇടപെടുന്ന പിടക്കോഴികളിടുന്ന മുട്ട.
ശശികലക്ക് പഠിക്കുകയാണെന്ന്
വെജ് മുട്ടയെന്നാൽ പൂവൻ കോഴികളുമായി ഒരിടപാടുമില്ലാത്ത നിത്യ ബ്രഹ്മചാരിണികളായ പിടക്കോഴികളിടുന്ന മുട്ട. ശ്രീധരൻ സാർ ഈ സംഘി യുക്തിയിൽ ചിന്തിച്ച് ചാണകമായി തീർന്നെന്നും ശശികലക്ക് പഠിക്കുകയാണെന്നുമാണ് വിമർശകർ പറയുന്നത്. വ്യത്യസ്ത ഭക്ഷണ ശീലങ്ങളിലും സംസ്കാരത്തിലും കഴിയുന്നവരാണ് ഇന്ത്യക്കാരെന്ന കാര്യം അങ്ങേക്കറിയാത്തതാണോയെന്നറിയില്ല. കന്നുകാലി വളർത്തുന്നവരെയും കച്ചവടം ചെയ്യുന്നവരെയും തല്ലിക്കൊല്ലുന്ന നരഭോജികളുടെ പ്രസ്ഥാനത്തിൽ പെട്ടു പോയാൽ പിന്നെയെന്തു ചെയ്യാം.
''ഈ 97%ത്തെ അങ്ങ് എങ്ങനെ സഹിക്കും?''
മാംസഭക്ഷണം കഴിക്കുന്നവരെ ഇഷ്ടമല്ലാത്ത അങ്ങയെ അനിഷ്ടകരമായ ചില സത്യങ്ങൾ ഓർമ്മിപ്പിച്ച് ബുദ്ധിമുട്ടിക്കാതിരിക്കാനാവില്ല. നമ്മുടെ ഭക്ഷണ സർവെകൾ പറയുന്നത് ഇന്ത്യയിലെ 72% ആളുകൾ മാംസഭുക്കുകളാണെന്നാണ്. യു പിയിൽ 60% ജനങ്ങൾ മാംസഭക്ഷണം കഴിക്കുന്നവരാണ്. തെലുങ്കാന, ആന്ധ്ര, ബംഗാൾ സംസ്ഥാനങ്ങളിലെ ജനങ്ങളിൽ 98% മാംസഭുക്കുകളാണ്. തമിഴ്നാട്, ഒറീസ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ 97% ജനങ്ങളും മാംസഭക്ഷണം ശീലമാക്കിയവരാണ്. അങ്ങ് മുഖ്യമന്ത്രിയാവാൻ തീരുമാനിച്ചിരിക്കുന്ന ഈ കേരളത്തിലെ ജനങ്ങളിൽ 97%. പേരും മത്സ്യവും മാംസവും നിത്യ ഭക്ഷണമാക്കിയവരാ. ഒരു നേരമല്ല പറ്റുമെങ്കിൽ മൂന്നു നേരവും മത്സ്യ മാംസം കഴിക്കുന്നവർ. ഈ 97%ത്തെ അങ്ങ് എങ്ങനെ സഹിക്കും?'
നടി റുഹി സിങിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍
Recommended Video