ഇത് രാജ്യം ഭരിക്കുന്നതിൻറെ അഹങ്കാരം!! പേപ്പട്ടിയെപ്പോലെ കൊല്ലുന്നതിന് പകരം വെടിവച്ച് കൊല്ലൂ!!
പശു ഇറച്ചി കൈവയ്ക്കുന്നവരെ പേപ്പട്ടിയെ കൊല്ലുന്നതു പോലെ തല്ലിക്കൊല്ലുന്നതിന് പകരം വെടിവച്ച് കൊലപ്പെടുത്തിക്കോട്ടെയെന്ന് മന്ത്രി പറഞ്ഞു.
കോഴിക്കോട്: ഗോ സംരക്ഷണത്തിന്റെ പേരിൽ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ആഞ്ഞടിച്ച് മന്ത്രി കെടി ജലീൽ രംഗത്ത്. പശു ഇറച്ചി കൈവയ്ക്കുന്നവരെ പേപ്പട്ടിയെ കൊല്ലുന്നതു പോലെ തല്ലിക്കൊല്ലുന്നതിന് പകരം വെടിവച്ച് കൊലപ്പെടുത്തിക്കോട്ടെയെന്ന് മന്ത്രി പറഞ്ഞു. രാജ്യം ഭരിക്കുന്നതിന്റെ അഹങ്കാരത്തിലാണ് ഗോ സംരക്ഷകരുടെ ഈ അഴിഞ്ഞാട്ടമെന്നും മന്ത്രി. കോഴിക്കോട് പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രി ആഞ്ഞടിച്ചത്.
ഗോവധ നിരോധനത്തിന്റെ പേരിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ 29 ആളുകളാണ് കൊല്ലപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. പശു ഇറച്ചി കൈവശം വച്ചതിന്റെ പേരിൽ കൊല്ലാൻ വരുന്നവരോട് എനിക്ക് പറയാനുള്ളത് നിങ്ങൾ എന്നെക്കൊന്നോളൂ. വെടിവച്ചു കൊല്ലാം, തൂക്കിക്കൊല്ലാം. എന്നാൽ പേപ്പട്ടിയെ തല്ലിക്കൊല്ലുന്നതു പോലെ ആളെ കൂട്ടി അട്ടഹാസം മുഴക്കി തല്ലി കൊല്ലരുത്- മന്ത്രി പറയുന്നു.
മാന്യമായി ജീവിക്കാൻ അവസരം നിഷേധിക്കുന്നുവെങ്കിൽ മാന്യമായി മരിക്കാനുള്ള അവസരമെങ്കിലും തരണമെന്നും അദ്ദേഹം. ആളുകൾ കാൺകെ തല്ലി കൊലപ്പെടുത്തി ഇവസാനം ആരും സഹായിക്കാനില്ലാതെ നിസഹായനായി മരണത്തിലേക്ക് വീഴുമ്പോൾ ദൈന്യമായ ആ മുഖം ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന നരാധമത്വമെങ്കിലും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മോദിക്കെതിരെയും ജലീൽ ആഞ്ഞടിച്ചു. 28 ആളുകൾ കൊല്ലപ്പെട്ടതിനു ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യത്തിൽ പ്രതികരിച്ചതെന്നും അദ്ദേഹത്തിന്റെ പ്രസ്താവന വന്ന് മണിക്കൂറിനുള്ളിൽ ജാർഖണ്ഡിൽ അൻസാരി എന്ന ചെറുപ്പക്കാരൻ ഗോരക്ഷകരാൽ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. നമ്മൂടെ നാട് എങ്ങോട്ട്പോകുന്നു എന്നതിന്റെ സൂചനയാണിതെന്നും മന്ത്രി.