കത്വാ ഫണ്ട് വിവാദം: പള്ളിമുറ്റത്ത് നിന്ന് പിരിവ് നടത്തി പണം മുക്കിയിട്ടുണ്ടെങ്കിൽ ലീഗ് കണക്ക് പറയണം
പത്തനംതിട്ട: കത്വയില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കുഞ്ഞിന്റെ പേരിൽ പള്ളിമുറ്റത്ത് നിന്ന് പിരിവ് നടത്തി ആ പണം മുക്കിയിട്ടുണ്ടെങ്കിൽ അതിന് കണക്ക് മുസ്ലിം ലീഗ് പറയണമെന്ന് കെയു ജെനീഷ് കുമാര്‍. ഒരു മണിക്കൂർ കൊണ്ട് ഏത് ബാങ്കിൽ നിന്നും പണമിടപാടുകളുടെ രേഖകൾ കിട്ടുമെന്നിരിക്കെ അഴിമതി തെളിയിച്ചാൽ ഇനാം തരാമെന്ന മറുപടികളോ നുണകളോ അല്ല പൊതുസമൂഹം ആവശ്യപ്പെടുന്നത്. നാളെ എന്റെ മകൾ ആരാണ് എന്റെ പേരിലെ ആസിഫ എന്ന് അന്വേഷിക്കുമ്പോൾ, അവൾക്ക് കിട്ടേണ്ട രാഷ്ട്രീയ ഉത്തരം സംഘ്പരിവാറിന്റെ വെറുപ്പിനെ മരണം കൊണ്ട് അതിജീവിച്ചവൾ എന്നായിരിക്കണമെന്ന് ആഗ്രഹമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.
കത്വയിൽ സംഘ്പരിവാർ ഭീകരതയുടെ ഇരയായി കൊല്ലപ്പെട്ട ആസിഫയുടെ കൊല്ലപ്പെട്ട ദിനങ്ങളുടെ ഘനീഭവിച്ച വേദന മായും മുന്നേയാണ് എന്റെ ജീവിതപങ്കാളി ഞങ്ങളുടെ മകൾക്ക് ജന്മം നൽകിയത്. സംഘ്പരിവാറിനെതിരെ സന്ധിയില്ലാതെ പോരാടുന്ന സി പി ഐ എമിന്റെ ഒരു എളിയ പ്രവർത്തകന്റെ രാഷ്ട്രീയ നിലപാടെന്നനിലയിലും ഒരു പെൺകുഞ്ഞിന്റെ അഭിമാനം നിറഞ്ഞ അച്ഛനെന്ന നിലയിലും എന്റെ മകൾക്ക് ഞങ്ങൾ ആസിഫയെന്നാണ് പേരിട്ടത്. ആസിഫയെന്നത് കാശ്മീർ താഴ്‌വരയിലെ ആടുമേക്കുന്ന യൂസുഫിന്റെ മാത്രം മകളല്ല ഇന്ന്. മനുഷ്യരെന്ന് നാം കരുതുന്ന ഓരോരുത്തരും ആ പിഞ്ച് പെൺകുട്ടിയെ സ്വന്തം മകളായാണ് കാണുന്നത്.
ആ കുഞ്ഞിന്റെ പേരിൽ പള്ളിമുറ്റത്ത് നിന്ന് പിരിവ് നടത്തി ആ പണം മുക്കിയിട്ടുണ്ടെങ്കിൽ അതിന് കണക്ക് മുസ്ലിം ലീഗ് പറയണം. ഒരു മണിക്കൂർ കൊണ്ട് ഏത് ബാങ്കിൽ നിന്നും പണമിടപാടുകളുടെ രേഖകൾ കിട്ടുമെന്നിരിക്കെ അഴിമതി തെളിയിച്ചാൽ ഇനാം തരാമെന്ന മറുപടികളോ നുണകളോ അല്ല പൊതുസമൂഹം ആവശ്യപ്പെടുന്നത്. നാളെ എന്റെ മകൾ ആരാണ് എന്റെ പേരിലെ ആസിഫ എന്ന് അന്വേഷിക്കുമ്പോൾ, അവൾക്ക് കിട്ടേണ്ട രാഷ്ട്രീയ ഉത്തരം സംഘ്പരിവാറിന്റെ വെറുപ്പിനെ മരണം കൊണ്ട് അതിജീവിച്ചവൾ എന്നായിരിക്കണമെന്ന് ആഗ്രഹമുണ്ട്. അല്ലാതെ മുസ്ലിം ലീഗിന് പണം പിരിച്ച് കീശയും വയറും വീർപ്പിക്കാൻ അവരുടെ ബക്കറ്റിലൊട്ടിച്ച വെറുമൊരു പേരായി ആസിഫയെന്നത് മാറുന്നത് ഹൃദയഭേദകം തന്നെയാണ്.
ഇടത് സര്‍ക്കാറിന് കെഎസ്ഇബിയെ ജനകീയമാക്കാന്‍ കഴിഞ്ഞു : വീണാ ജോര്‍ജ് എം എല്‍ എ