മന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിന് 'ലൈക്ക്' കൂട്ടാൻ നിർദ്ദേശം; കുടുംബശ്രീ ഡയറക്ടർ കത്തയച്ചു
തിരുവനന്തപുരം: എക്സൈസ് - തദ്ദേശസ്വയംഭരണ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി എം വി ഗോവിന്ദൻ്റെ ഫെയ്സ്ബുക്ക് പേജിനുള്ള 'ലൈക്കുകൾ' വർധിപ്പിക്കാൻ നിർദ്ദേശം. ഇത് സംബന്ധിച്ച് കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർമാർക്ക് കുടുംബശ്രീ ഡയറക്ടർ കത്തയച്ചു. ഓരോ ജില്ലകളിൽ നിന്നും ദിവസവും ഒന്നര ലക്ഷം ലൈക്കുകൾ വരെ നേടണമെന്നാണ് ഡയറക്ടർ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ലൈക്കുകൾ കൂട്ടാനുള്ള ചുമതല ആലപ്പുഴ ജില്ലയ്ക്കായിരുന്നു നൽകിയിരുന്നത്.

പിണറായി സർക്കാരിലെ മറ്റു മന്ത്രിമാർക്ക് രണ്ടര ലക്ഷവും നാലരലക്ഷവുമൊക്കെ ഫേസ്ബുക്ക് പേജിന് ലൈക്ക് കിട്ടുമ്പോഴാണ് എക്സൈസ് - തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന് ലൈക്കുകൾ കുറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തിൽ പേജിന് ലൈക്കുകൾ വർധിപ്പിക്കാനുള്ള ശ്രമകരമായ ദൗത്യം ഏൽപ്പിച്ചിരിക്കുന്നത് കുടുംബശ്രീയെയാണ്.
അതീവ സുന്ദരിയായി ഗോപിക രമേശ്: തണ്ണീര്‍ മത്തന്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ഇക്കുറി പുതുമയുള്ള ജോലിയിലേക്കാണ് കുടുംബശ്രീ അധികൃതർ കടന്നിരിക്കുന്നതെന്ന പ്രത്യേകതയാണുള്ളത്. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ വരുന്ന കുടുംബശ്രീ യൂണിറ്റുകളെ തന്നെയാണ് ഇതിലേക്കായി തിരഞ്ഞെടുത്തിരിക്കുന്നതും. ഒരു ജില്ലയില്‍ നിന്ന് ഒരു ദിവസം ഒന്നര ലക്ഷം ലൈക്കാണ് കുടുംബശ്രീ ഡയറക്ടര്‍ പ്രതീക്ഷിക്കുന്നത്. ചുമതലപ്പെട്ട ദിവസം മാറി ലൈക്കടിച്ചാല്‍ അത് കണക്കില്‍പ്പെടില്ല. ഇന്നലെ ചുമതലയുണ്ടായിരുന്നത് ആലപ്പുഴ ജില്ലയ്ക്കായിരുന്നു.

സർക്കുലർ പുറത്തുവന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴും മന്ത്രിയുടെ ഫേസ്ബുക്ക് പേജിന് ഇപ്പോഴും ലൈക്കുകൾ കൂടിയിട്ടില്ല. 63,000 ലൈക്കുകൾ മാത്രമാണ് മന്ത്രിയുടെ പേജിനുള്ളത്. കൃത്യമായി പറഞ്ഞാൽ 63,641 പേരുടെ ജനപ്രീതിയാണ് മന്ത്രിയുടെ ഫേസ്ബുക്ക് പേജിന് വൈകിട്ട് 4 മണിവരെ ലഭിച്ചിട്ടുള്ളത്. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിൻ്റെ ഫെയ്സ്ബുക്ക് പേജിന് നാലരലക്ഷമാണ് ആകെ ലൈക്കുകൾ. കൂടാതെ ആരോഗ്യ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിൻ്റെ പേജിന് മൂന്നരലക്ഷവുമുണ്ട്. അപ്പോഴാണ് മന്ത്രി എം വി ഗോവിന്ദൻ്റെ പേജിന് ലൈക്കുകൾ തീരെ കുറഞ്ഞിരിക്കുന്നത്.

ഇതര മന്ത്രിമാരുടെ ഫേസ്ബുക്ക് പേജുകൾക്ക് പുറമെ പോസ്റ്റുകൾക്കും നിരവധി ലൈക്കുകളും കമൻ്റുകളും ഷെയറുകളുമൊക്കെ ലഭിക്കുമ്പോഴാണ് മന്ത്രി എം വി ഗോവിന്ദൻ്റെ പോസ്റ്റുകൾക്കും ജനപ്രീതി കുറഞ്ഞിരിക്കുന്നത്. ഇരുപത്തഞ്ചും അമ്പതും ലൈക്കുകള്‍ മാത്രമാണ് പല പോസ്റ്റുകള്‍ക്കുമുള്ളത്.

പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും മുതിർന്ന സിപിഎം നേതാവുമാണ് ഗോവിന്ദൻമാസ്റ്റർ. മറ്റു മന്ത്രിമാരുടെ ഫേസ്ബുക്ക് പേജിന് ലക്ഷക്കണക്കിന് ലൈക്കുകൾ ലഭിക്കുമ്പോൾ തദ്ദേശമന്ത്രിയുടെ പോസ്റ്റുകൾക്ക് ലൈക്കുകൾ കുറയുന്നത് വകുപ്പ് ശ്രദ്ധയോടെയാണ് കാണുന്നത്. ഇതേതുടർന്നാണ് ഇത്തരത്തിലൊരു ദൗത്യത്തിന് കുടുംബശ്രീക്ക് ചുമതല നൽകിയിരിക്കുന്നത്. രണ്ടാം പിണറായി മന്ത്രിസഭയിൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ നിന്നും വിജയിച്ച സിപിഎം അംഗമാണ് എം വി ഗോവിന്ദൻ മാസ്റ്റർ.

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രിമാരുടെ സമൂഹമാധ്യമ ഇടപെടല്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന പ്രത്യേക നിർദ്ദേശം ബന്ധപ്പെട്ടവർക്ക് നൽകിയിരുന്നു. എന്നാൽ, പുതുമയുള്ള ജോലിയായ തദ്ദേശമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ലൈക്കുകൾ കൂട്ടുന്നതിലേക്കാണ് കുടുംബശ്രീ യൂണിറ്റുകൾ തയ്യാറെടുക്കുന്നത് എന്നതാണ് ഇതിലെ കൗതുകം.












Click it and Unblock the Notifications