ഉമ്മന്‍ ചാണ്ടിയല്ല, പിണറായി വന്നാലും നേമത്ത് തോല്പിക്കുമെന്ന് വെല്ലുവിളി; മണ്ഡലം ഉറപ്പിച്ച് കുമ്മനം
തിരുവനന്തപുരം: ബിജെപിയില്‍ ഔദ്യോഗികമായി സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങിയിട്ടില്ല. എങ്കിലും അനൗദ്യോഗിക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പാര്‍ട്ടിയുടെ ഏക സിറ്റിങ് സീറ്റ് ആയ നേമത്ത് ഇത്തവണ ആരായിരിക്കും സ്ഥാനാര്‍ത്ഥി എന്നതില്‍ ഏറെക്കുറേ ധാരണയായിക്കഴിഞ്ഞു.
മുന്‍ സംസ്ഥാന അധ്യക്ഷനും മുന്‍ മിസോറാം ഗവര്‍ണറും ആയ കുമ്മനം രാജശേഖരന് തന്നെ ആയിരിക്കും നേമത്ത് മത്സരിക്കുക. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും എന്നാണ് കുമ്മനത്തിന്റെ നിലപാട്. അതിനിടെ ആയിരുന്നു നേമത്ത് ഉമ്മന്‍ ചാണ്ടി മത്സരിച്ചേക്കും എന്ന ചര്‍ച്ച ഉയര്‍ന്നുവന്നത്. അതിനെതിരെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട് കുമ്മനം. വിശദാംശങ്ങള്‍...
പിണറായി വിജയന് വന്നാലും
ഉമ്മന്‍ ചാണ്ടിയല്ല, പിണറായി വിജയന് വന്ന് മത്സരിച്ചാലും നേമത്ത് തോറ്റുപോകുമെന്നാണ് കുമ്മനം രാജശേഖരന് പറയുന്നത്. നേമത്ത് ബിജെപി മാത്രമേ ജയിക്കുകയുള്ളു എന്നും അദ്ദേഹം പറയുന്നുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആയിരുന്നു കേരളത്തില്‍ ആദ്യമായി ബിജെപി ഒരു സീറ്റ് സ്വന്തമാക്കുന്നത്.
പാര്‍ട്ടി പറഞ്ഞാല്‍
പാര്‍ട്ടി പറഞ്ഞാല്‍ താന്‍ മത്സരിക്കുമെന്നും കുമ്മനം രാജശേഖരന് വ്യക്തമാക്കുന്നുണ്ട്. നേമം മണ്ഡലത്തില്‍ വാടക വീടെടുത്ത് നേരത്തേ തന്നെ താമസം അങ്ങോട്ട് മാറിയിരുന്നു. എന്നാല്‍ വീടെടുത്തതിന് തിരഞ്ഞെടുപ്പുമായി ഒരു ബന്ധവും ഇല്ലെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചിരുന്നത്.
ശബരിമല യുഡിഎഫ് എടുക്കേണ്ട
ശബരിമല വിഷയം ഉയര്‍ത്തിക്കാണിച്ചാണ് യുഡിഎഫ് ഇപ്പോള്‍ പ്രചാരണം തുടങ്ങിയിരിക്കുന്നത്. അതിനെതിരെ രൂക്ഷമായ ഭാഷയില്‍ ആണ് കുമ്മനം രാജശേഖരന് പ്രതികരിച്ചിരിക്കുന്നത്. ആചാരണ സംരക്ഷണത്തിനായി യുഡിഎഫ് എന്താണ് ചെയ്തത് എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.
ത്യാഗം സഹിച്ചത് ബിജെപിക്കാര്‍
ശബരിമല വിഷയത്തില്‍ ഭക്തര്‍ക്കൊപ്പം ത്യാഗം സഹിച്ചത് ബിജെപി പ്രവര്‍ത്തകര്‍ ആയിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ കള്ളക്കേസില്‍ കുടുക്കപ്പെട്ടു എന്നും അദ്ദേഹം പറയുന്നുണ്ട്. യുഡിഎഫും എല്‍ഡിഎഫും ഈ വിഷയത്തില്‍ ഒത്തുകളിച്ചുവെന്ന ആരോപണവും കുമ്മനം ഉന്നയിക്കുന്നു.
നിയമം കൊണ്ടുവന്നില്ലെന്ന്
ആചാര സംരക്ഷണത്തിന് വേണ്ടി യുഡിഎഫ് എന്താണ് ചെയ്തത് എന്ന ചോദ്യമാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്. എന്തുകൊണ്ട് വിഷയം നിയമസഭയില്‍ ഉയര്‍ത്തിയില്ല എന്നും നിയമം കൊണ്ടുവന്നില്ല എന്നുമൊക്കെയാണ് കുമ്മനത്തിന്റെ ചോദ്യങ്ങള്‍. എന്തായാലും ലോക്സഭ തിരഞ്ഞെടുപ്പിനെ പിന്‍പറ്റി ശബരിമല തന്നെ മുഖ്യ വിഷയമാക്കാനുള്ള നീക്കത്തിലാണ് ബിജെപിയും യുഡിഎഫും.
നേമത്തെ സ്ഥിതി എന്ത്
ആകെ ഒരു തിരഞ്ഞെടുപ്പില്‍ ആണ് നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത്. എന്നാല്‍ ബിജെപിയ്ക്ക് അവകാശപ്പെടാന്‍ മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും വോട്ട് നില പരിശോധിച്ചാല്‍ ബിജെപി തന്നെയായിരുന്നു നേമത്ത് മുന്നില്‍ നിന്നത്.
ചരിത്രം ആര്‍ക്കൊപ്പം
സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും മാറി മാറി പിന്തുണച്ച ചരിത്രമാണ് നേമം മണ്ഡലത്തിനുള്ളത്. അഞ്ച് തവണ വീതം സിപിഎമ്മും കോണ്‍ഗ്രസും മണ്ഡലത്തില്‍ വിജയിച്ചിട്ടും ഉണ്ട്. കെ കരുണാകരനെ പോലെയുള്ള ശക്തരും വിജയിച്ചുവന്നിട്ടുള്ള മണ്ഡലമാണ് നേമം.
ഭൂരിപക്ഷം എങ്ങനെ
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 8,671 വോട്ടുകള്‍ക്കായിരുന്നു നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ വിജയിച്ചത്. സിറ്റിങ് എംഎല്‍എ ആയിരുന്ന സിപിഎമ്മിന്റെ വി ശിവന്‍കുട്ടിയെ ആയിരുന്നു അന്ന് ഒ രാജഗോപാല്‍ തോല്പിച്ചത്. 2011 ല്‍ 6,415 വോട്ടുകള്‍ക്കായിരുന്നു രാജഗോപാലിനെ തോല്പിച്ച് ശിവന്‍കുട്ടി വിജയിച്ചത്.
തദ്ദേശത്തില്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനം മുഴുവന്‍ ഇടതുതരംഗം ആഞ്ഞടിക്കുകയായിരുന്നു. എന്നിട്ടും ബിജെപി ലീഡ് നേടിയ ഏക മണ്ഡലം ആണ് നേമം. വോട്ട് നില പ്രകാരം 2,204 വോട്ടുകളുടെ ലീഡ് ആണ് മണ്ഡലത്തില്‍ ബിജെപിയ്ക്കുള്ളത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ പന്ത്രണ്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം നേമം മണ്ഡലത്തില്‍ ഉണ്ടായിരുന്നു. കുമ്മനം രാജശേഖരന് തന്നെ ആയിരുന്നു അന്ന് സ്ഥാനാര്‍ത്ഥി.
Recommended Video
യുഡിഎഫ് തിരിച്ചടിച്ചാല്‍
യുഡിഎഫ് വോട്ടുകളാണ് വലിയ തോതില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നഷ്ടപ്പെട്ടിട്ടുള്ളത്. ഇത്തവണ നേമത്ത് ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ നേമത്ത് ബിജെപിയുടെ സ്ഥിതി അത്ര എളുപ്പമാവില്ല എന്നാണ് വിലയിരുത്തല്‍. ശക്തനായ യുഡിഎഫ് സ്ഥാനാർത്ഥിയെത്തിയാൽ വിജയം ഇടതുപക്ഷത്തിനായിരിക്കും എന്നും വിലയിരുത്തലുണ്ട്.