മുസ്ലിം രാഷ്ട്രത്തലവന്മാരും യോഗ ചെയ്തു!! പിന്നെ പിണറായിക്കു മാത്രമെന്താ? മുഖ്യന്റെ യോഗ പ്രസംഗത്തിൽ!
യോഗ വെറും വ്യായാമ മുറയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഭാരതീയ തത്വചിന്തകളെയും ഋഷീശ്വരന്മാരെയും അവഹേളിക്കുന്നതാണെന്ന് കുമ്മനം ആരോപിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജ സേഖരൻ. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പിണറായി നടത്തിയ പരാമർശത്തിനെതിരെയാണ് കുമ്മനത്തിന്റെ വിമർശനം. ഫേസ്ബുക്ക് പോസ്റ്റിലാണ് കുമ്മനം പിണറായിയെ വിമർശിച്ചിരിക്കുന്നത്.
മുസ്ലിം രാഷ്ട്രത്തലവന്മാർ ഉൾപ്പെടെയുള്ള ലോകനേതാക്കൾ ജനങ്ങൾക്കൊപ്പം യോഗ അഭ്യസിച്ച് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചപ്പോൾ കോരള മുഖ്യമന്ത്രി മാത്രം പ്രസംഗം നടത്തി യോഗ ദിനം ആചരിച്ചെന്ന് കുമ്മനം പരിഹസിക്കുന്നു. യോഗ വെറും വ്യായാമ മുറയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഭാരതീയ തത്വചിന്തകളെയും ഋഷീശ്വരന്മാരെയും അവഹേളിക്കുന്നതാണെന്ന് കുമ്മനം ആരോപിക്കുന്നു.
ഉപനിഷത്തുകളിലും ഭഗവത് ഗീതയിലുമൊക്കെ യോഗയെ പറ്റി പരാമർശമുണ്ടെന്ന് കുമ്മനം വ്യക്തമാക്കുന്നു. യോഗ മതേതരമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശാസ്ത്രീയ അറിവുകളുടെ അഭാവം മൂലം ഉണ്ടായതാണെന്നും കുമ്മനം ആരോപിക്കുന്നു. യോഗ മത വിരുദ്ധമോ മത നിഷേധമോ അല്ലെന്നും എല്ലാ മതസ്ഥരേയും സമന്വയിപ്പിക്കുന്ന ജീവിത പദ്ധതിയാണിതെന്നും കുമ്മനം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
കഴിഞ്ഞ വർഷം മന്ത്രം ചൊല്ലിയതിന്റെ പേരിൽ ആരോഗ്യമന്ത്രി യോഗവേദി വിട്ടിറങ്ങിപ്പോയ കാര്യത്തെയും കുമ്മനം ഫേസ്ബുക്ക് പോസ്റ്റിൽ ഓർമിപ്പിക്കുന്നു. പിണറായി യോഗയെ മതേതരമാക്കാൻ ശ്രമിക്കുന്നത് നിരീശ്വര ഭൗതിക വാദങ്ങളുടെ തടവറയിൽ യോഗയെ തളച്ചിടാനാണെന്നും കുമ്മനം കുറ്റപ്പെടുത്തുന്നു.
പാശ്ചാത്യർ പോലും യോഗയെ അംഗീകരിച്ചിട്ടും ഋഷി പാരമ്പര്യത്തിന്റെ പിന്മുറക്കാരനായ പിണറായി വിജയനെ പോലുള്ളവർ മനസിലാക്കാത്തത് ഖേദകരമാണെന്നും അദ്ദേഹം പറയുന്നു. അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭ ഓംകാരം സഹിതം പുറത്തിറക്കിയ തപാൽ സ്റ്റാമ്പ് ഈ പാരമ്പര്യത്തെ പൂർണമായി ആദരിക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.