സിപിഎം നടത്തുന്നത് കള്ളപ്രചരണം; യെച്ചൂരിക്കുപോലും പരാതിയില്ല, സിപിഎം കലാപത്തിന് ശ്രമിക്കുന്നു!!!
തിരുവനന്തപുരം: കള്ളപ്രചരണം നടത്തി സംസ്ഥാനത്ത് കലാപം അഴിച്ചുവിടാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ആര്‍എസ്എസുമായോ ബിജെപിയുമായോ പുലബന്ധം പോലുമില്ലാത്ത സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്തെ ബിജെപി കാര്യാലയങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ അക്രമം അഴിച്ചു വിടാനുള്ള നീക്കത്തിൽ നിന്ന് സിപിഎം പിൻമാറണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
തന്നെ കയ്യേറ്റം ചെയ്‌തെന്ന് യെച്ചൂരി പോലും പരാതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ ബോംബേറില്‍ പ്രതിഷേധിച്ച് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇല്ലാത്ത സംഭവത്തിന്റെ പേരില്‍ ഇന്ത്യയിലെ ഏറ്റവും തലമുതിര്‍ന്ന രാഷ്ട്രീയ നേതാവും ഉപപ്രധാനമന്ത്രിയുമായിരുന്ന എല്‍ കെ അദ്വാനിയെപോലും തടയാന്‍ സിപിഎം തയ്യാറായത് തികച്ചും കാടത്തമെന്നും അദ്ദേഹം പറഞ്ഞു.
ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിക്കുന്ന സിപിഎം പ്രവര്‍ത്തകരെ നിലയ്ക്ക് നിര്‍ത്താന്‍ നേതാക്കള്‍ തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു. കേരളം മുഴുവന്‍ സിപിഎം നടത്തുന്ന അതിക്രമത്തിന് പൊലീസ് കൂട്ടു നില്‍ക്കുകയാണ്. ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ട്. കള്ളപ്രചരണത്തിലൂടെ പിടിച്ചു നില്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അസത്യ പ്രചരണം അവസാനിപ്പിച്ച് ക്രിയാത്മക ചര്‍ച്ചകള്‍ക്കും ഇടപെടലുകള്‍ക്കും അവസരമൊരുക്കാന്‍ സിപിഎം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.