കേരളം കാമഭ്രാന്താലയം; സെക്സ് റാക്കറ്റ് സിപിഎമ്മിന്റെ പോഷക സംഘടന, രൂക്ഷ വിമർശനവുമായി കുമ്മനം!
തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുന്‍ സംസ്ഥാനാധ്യക്ഷനും മിസോറം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. കേരളം ഇന്നു കാമഭ്രാന്താലയമായെന്ന് പറഞ്ഞ അദ്ദേഹം സെക്‌സ് റാക്കറ്റ് സിപിഎമ്മിന്റെ ഒരു പോഷകസംഘടനയായി മാറുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിക്ക് മഹാത്മാ ഗാന്ധിയെപ്പറ്റി സംസാരിക്കാന്‍ ധാര്‍മികതയില്ല. സിപിഎം വേട്ടക്കാരുടെ പാര്‍ട്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.
വാളയാറിലെ പെണ്‍കുട്ടികള്‍ക്കു നീതി തേടി ബിജെപി സംഘടിപ്പിക്കുന്ന ഉപവാസത്തിനിടയിലായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. വാളയാര്‍ കേസില്‍ തെളിവെടുപ്പിനെത്തിയ ദേശീയ ബാലാവകാശ കമ്മീഷനു പോലും സംസ്ഥാന സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നും കുമ്മനം രാജശേഖരൻ ആരോപിച്ചു.
ദേശീയ ബാലാവകാശ കമ്മീഷന്‍ വാളയാറിലെത്തിയപ്പോള്‍, മുഖ്യമന്ത്രി വാളയാറില്‍ നിന്നു മാതാപിതാക്കളെ തിരുവനന്തപുരത്തു വിളിപ്പിക്കുകയായിരുന്നു. കമ്മീഷന്‍ അംഗങ്ങള്‍ക്കു താമസിക്കാനുള്ള സൗകര്യം പോലും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയില്ലെന്നും കുമ്മനം പറഞ്ഞു. വാളയാര്‍ കേസില്‍ പ്രതികളെ രക്ഷിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണവുമായി കഴിഞ്ഞ ദിവസവും കുമ്മനം രംഗത്തെത്തിയിരുന്നു.
എന്തുകൊണ്ട് നേതാക്കൾ പ്രതികരിച്ചില്ല
എന്തുകൊണ്ടാണ് സിപിഎം നേതാക്കള്‍ വിഷയത്തില്‍ പരസ്യപ്രതികരണം നടത്താത്തതെന്നു ചോദിച്ച കുമ്മനം, കേസില്‍ സിപിഎമ്മിനു പങ്കുണ്ടെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. അതേസമയം വാളയാര്‍ കേസില്‍ മൂന്നുപ്രതികളെ വെറുതെവിട്ട പാലക്കാട് പോക്സോ കോടതിയുടെ വിധിപ്പകര്‍പ്പ് ഇന്ന് പുറത്ത് വന്നിരുന്നു. പ്രോസിക്യൂഷന്‍ വാദം മുഴുവന്‍ സാധ്യതകളെ അടിസ്ഥാനമാക്കിയാണെന്നാണ് വിധിപ്പകര്‍പ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
സാക്ഷിമൊഴി
അതേസമയം പ്രോസിക്യൂഷന്റേത് ദയനീയ പരാജയമാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാജരാക്കിയത് നിഗമനങ്ങള്‍ മാത്രമാണ്. കുറ്റകൃത്യങ്ങളെ പ്രതികളുമായി ബന്ധിപ്പിക്കാന്‍ ശാസ്ത്രീയ തെളിവുകളുമില്ലെന്നും പ്രതികളെ വെറുതെ വിട്ട വിധിപ്പകര്‍പ്പില്‍ വ്യക്തമാക്കുന്നുണ്ട്. സാക്ഷി മൊഴിയും പ്രോസിക്യൂഷന്‍ വാദത്തെ ദുര്‍ബലമാക്കി. തെളിവായി ഉണ്ടായിരുന്ന വസ്ത്രങ്ങള്‍ പീഡന സമയത്ത് ധരിച്ചതെന്ന് ഉറപ്പക്കാനായില്ല. പീഡനം നടന്ന സ്ഥലവും ഉറപ്പിക്കാനാകില്ലെന്നും വിധിപ്പകര്‍പ്പില്‍ പറയുന്നു.
സിബിഐ അന്വേഷണം ഉടനില്ല
അതേസമയം വാളയാർ കേസിൽ സിബിഐ അന്വേഷണം ഉടൻ പ്രഖ്യാപിക്കാനുള്ള സാധ്യതയും ഹൈക്കോടതി തള്ളി. കേസ് സിബിഐയെക്കൊണ്ട് പുനരന്വേഷിപ്പിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. എന്നാൽ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകാൻ ഇപ്പോഴും കഴിയുമല്ലോ എന്ന് കോടതി നിരീക്ഷിച്ചു. അതേസമയം വിചാരണക്കോടതി ഉത്തരവ് റദ്ദാക്കിയാൽ മാത്രമേ, പുനരന്വേഷണത്തിന് സാധ്യതയുള്ളൂ എന്ന് സിബിഐ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
പത്ര റിപ്പോർട്ടിന് എന്തുറപ്പുണ്ട്?
ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. പത്രറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമാണഓ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ഹർജിക്കാനരോട് കോടതി ചോദിച്ചു. സംസ്ഥാനത്ത് പൊതുവിൽ പോക്‌സോ കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ല എന്നത് ഈ കേസുമായി ബന്ധപ്പെടുത്തേണ്ടെന്നും പത്ര റിപ്പോർട്ടുകളെല്ലാം ശരിയാണെന്ന് എന്താണുറപ്പെന്നും കോടതി ചോദിച്ചു.