കോടിയേരിയോടും പറഞ്ഞു രാജ്യം വിട്ടു പോകാൻ; സിപിഎമ്മിന് കൂറ് ഇന്ത്യയോടോ ചൈനയോടോ?
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. രാജ്യത്തിന്റെ നിലനില്‍പ്പിനു വേണ്ടിയാണ് ഉത്തര കൊറിയ ക്ഷേമപദ്ധതികള്‍ക്കുള്ള പണമെടുത്തു സൈനികശേഷി വര്‍ധിപ്പിക്കുന്നതെന്നായിരുന്നനു കോടിയേരി കായംകുളത്ത് സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കുമ്മനം കോടിയേരിക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ഇന്ത്യയോടാണോ ചൈനയോടാണോ കൂറെന്ന് സിപിഎം വ്യക്തമാക്കണം. ദേശവിരുദ്ധ ശക്തികള്‍ക്ക് കുടപിടിക്കുന്ന സിപിഎം നേതാവിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. മാതൃരാഷ്ട്രത്തെ സ്‌നേഹിക്കാന്‍ ആവില്ലെങ്കില്‍ കോടിയേരിയെപ്പോലുള്ളവര്‍ അവരുടെ സ്വപ്ന നാട്ടിലേക്ക് പോകാന്‍ തയാറാകണമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
രാജ്യം വിട്ട് പോകണം
ചൈനാ ഭക്തന്‍മാരായ കോടിയേരിയെപ്പോലുള്ളവര്‍ക്ക് അതാണ് നല്ലത്. ഇന്ത്യാ-ചൈന ബന്ധം വഷളായ സമയത്താണ് സിപിഎം നേതാവ് ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതെന്ന വസ്തുത ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. 1962 ലെ ഇന്ത്യാ ചൈന യുദ്ധ സമയത്തും ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച സംഘടനയാണ് സിപിഎം. അന്ന് തന്നെ സിപിഎമ്മിനെ നിരോധിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്ക് ചൈനയുടെ ഭീഷണി നിലനിൽക്കുന്നു
രാജ്യം പാകിസ്താനില്‍ നിന്നുള്ളതിനേക്കാള്‍ ഭീഷണി ചൈനയില്‍ നിന്നാണ് നേരിടുന്നതെന്ന് കഴിഞ്ഞ ദിവസമാണ് കരസേനാ മേധാവി വെളിപ്പെടുത്തിയത്. അതിനാല്‍ ഇന്ത്യന്‍ സൈന്യം ചൈനാ അതിര്‍ത്തിയില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിന്റെ തൊട്ടടുത്ത ദിവസമാണ് ഉത്തരവാദപ്പെട്ട ഒരു പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറി ശത്രു രാജ്യത്തിന് വേണ്ടി സംസാരിക്കുന്നതെന്നും കുമ്മനം കുറ്റപ്പെടുത്തി.
രാജ്യത്തെ ശിഥിലീകരിക്കുന്നു
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രാജ്യത്തിന് ഭീഷണിയാണെന്ന ബിജെപിയുടെ നിലപാട് ശരിവെക്കുന്ന പ്രസ്താവനയാണ് കോടിയേരി നടത്തിയിരിക്കുന്നത്. അകത്ത് നിന്ന് രാജ്യത്തെ ശിഥിലീകരിക്കാനാണ് എന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശ്രമിച്ചിട്ടുള്ളത്. ജനാധിപത്യമാര്‍ഗ്ഗം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ സ്വീകരിച്ചത് പോലും അതിന് വേണ്ടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പോരാടി മരിച്ച വീര സൈനികരെ കോടിയേരി അവഹേളിക്കുന്നു
ചോറിങ്ങും കൂറങ്ങുമെന്ന നിലപാട് ഇത്രകാലമായിട്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉപേക്ഷിച്ചില്ലെന്ന് ഇതോടെ വ്യക്തമായി. രാജ്യത്തിന് വേണ്ടി പോരാടി മരിച്ച വീര സൈനികരെ കോടിയേരി അവഹേളിക്കുകയാണ്. നേരത്തെ സൈനികരുടെ ധാര്‍മ്മികതയെ ചോദ്യം ചെയ്തും കോടിയേരി രംഗത്തെത്തിയിരുന്നു. ഏകാധിപത്യ രാജ്യങ്ങളായ ഉത്തരകൊറിയയേയും ചൈനയേയും കോടിയേരിയും പിണറായിയും പ്രകീര്‍ത്തിക്കുന്നത് ജനാധിപത്യത്തില്‍ തരിമ്പും വിശ്വാസമില്ലാത്തതിനാലാണെന്നും കുമ്മനം കുറ്റപ്പെടുത്തുന്നു.
വോട്ടിന് വേണ്ടി കപട വേഷം അണിയുന്നു
സ്വേച്ഛാധിപധികളെ ആദര്‍ശ പുരുഷന്‍മാരായി കാണുന്ന ഈ നേതാക്കള്‍ വോട്ടിനു വേണ്ടിയാണ് കപട വേഷം അണിയുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ചൈനയ്ക്കെതിരെ അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും ഇന്ത്യയും അടങ്ങുന്ന അച്ചുതണ്ടു രൂപപ്പെട്ടു വരികയാണെന്നും ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും കായംകുളത്ത് സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞിരുന്നു.
ജീനിന്റെ കുഴപ്പം
കോടിയേരിയുടെ ചൈന അനുകൂല പ്രസ്താവനയ്ക്കെതിരെ ബിജെപി നേതാവ് എംടി രമേശും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കോടിയേരിക്കും പിണറായിക്കും ജനാധിപത്യത്തോടല്ല പഥ്യം. ഏകാധിപധികളായ വടക്കൻ കൊറിയയോടും ചൈനയോടുമാണ്. അത് കമ്മ്യൂണിസ്റ്റ് ജീനിന്റെ കുഴപ്പമാണെന്നുമാണ് എംടി രമേശ് പറഞ്ഞത്.
സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവർ
ഭാരതത്തെ രണ്ടായല്ല 17 ആയി വെട്ടിമുറിക്കണമെന്ന് പറഞ്ഞവർ, സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവർ, ഗാന്ധിജിയേയും സുഭാഷ് ചന്ദ്രബോസിനെയും അവഹേളിച്ചവർ, ക്വിറ്റ് ഇന്ത്യാ സമരത്തെ അട്ടിമറിക്കാൻ ബ്രിട്ടീഷുകാരിൽ നിന്ന് അച്ചാരം വാങ്ങിയവർ, തുടങ്ങിയ പരാമർശങ്ങളാണ് സിപിഎമ്മിനെതിരെ എംടി രമേശ് നടത്തിയിരുന്നത്. തന്റെ ഫേസ്ബുക്ക് അക്കൊണ്ടിലൂടെയായിരുന്നു വിമർശനം.
ജനാധിപത്യത്തോടല്ല പഥ്യം
ഇന്ത്യയെ വെട്ടിമുറിക്കുമെന്ന മുദ്രാവാദ്യം മുഴക്കുന്നവർ, ഇന്ത്യ തകരുന്നത് വരെ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിച്ചവർക്ക് കുട പിടിക്കുന്നവർ, അവർ പിന്നെ എങ്ങനെ പ്രതികരിക്കണമെന്നാണ് നാം പ്രതീക്ഷിക്കുന്നത്.??? കോടിയേരിക്കും പിണറായിക്കും ജനാധിപത്യത്തോടല്ല പഥ്യം. ഏകാധിപധികളായ വടക്കൻ കൊറിയയോടും ചൈനയോടുമാണ്. അത് കമ്മ്യൂണിസ്റ്റ് ജീനിന്റെ കുഴപ്പമാണ് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.