കേരളം ചക്കില്‍ക്കെട്ടിയ കാള, ഭരണാധികാരികള്‍ മുടിയനായ പുത്രന്മാര്‍ : കുമ്മനത്തിനിതെന്തുപറ്റി?
ഷഷ്ഠി പൂര്‍ത്തി ആഘോഷങ്ങള്‍ സംസ്ഥാനത്തെങ്ങും നടക്കുന്നുണ്ട്. കേരളത്തിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷ വേളയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
തിരുവനന്തപുരം : ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപം കൊണ്ടിട്ട് അറുപത് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഷഷ്ഠി പൂര്‍ത്തി ആഘോഷങ്ങള്‍ സംസ്ഥാനത്തെങ്ങും നടക്കുന്നുണ്ട്. കേരളത്തിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷ വേളയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
രാജ്യത്തിന് മുഴുവന്‍ മാതൃകയായ കേരള മോഡലിന് ഇടിവുണ്ടായതായി കുമ്മനം വിമര്‍ശിക്കുന്നു. അനിവാര്യമായ വളര്‍ച്ച കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം. ഫേസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനം.
കേരള മോഡലിന് കോട്ടം
കേരളം ഷഷ്ഠി പൂര്‍ത്തിയിലെത്തി നില്‍ക്കുന്ന ഈ വേളയില്‍ മുന്‍കാല ചെയ്തികള്‍ അവിറക്കി അതിനനുസരിച്ച് ഭാവി കെട്ടിപ്പടുക്കണമെന്ന് കുമ്മനം വ്യക്തമാക്കുന്നു. വജ്ര ജൂബിലി ആഘോഷിക്കുന്ന വേളയില്‍ കേരളത്തിലുള്ളവരെ മുഴുവന്‍ ആശങ്കയിലാക്കുന്നത് രാജ്യത്തിന് മുഴുവന്‍ മാതൃകയായ കേരള മോഡലെന്ന അഭിമാന ഗോപുരത്തിനുണ്ടായ ഇടിവാണെന്ന് കുമ്മനം പറയുന്നു. കേരളം മാറിമാറി ഭരിച്ച ഭരണകര്‍ത്താക്കള്‍ക്ക് ദീര്‍ഘ വീക്ഷണം ഇല്ലാതെ പോയതാണ് ഇതിന് കാരണമെന്നും അദ്ദേഹം കുറിക്കുന്നു.
അനിവാര്യമായ വളര്‍ച്ചയ്ക്കപ്പുറം ഒന്നും ഇല്ല
അറുപത് വര്‍ഷത്തിനിടെ ജൈവസഹജമായ, അനിവാര്യ വളര്‍ച്ചയ്ക്കപ്പുറം ഒന്നും കേരളത്തില്‍ ഉണ്ടായിട്ടില്ലെന്ന് കുമ്മനം കുറ്റപ്പെടുത്തുന്നു. ഇതാണ് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം. ചക്കില്‍ കെട്ടിയ കാള എന്ന പ്രയോഗം പോലെ അറുപത് വര്‍ഷം കഴിഞ്ഞിട്ടും കേരളം നിന്നിടത്ത് തന്നെ നില്‍ക്കുകയാണെന്നും കുമ്മനം.
ഭരണാധികാരികള്‍ മുടിയനായ പുത്രന്മാര്‍
സന്യാസി ശ്രേഷ്ഠന്മാരും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും നേടിത്തന്ന പ്രബുദ്ധതയ്ക്കും പുരോഗമന ചിന്തയ്ക്കുമപ്പുറം മലയാളിയെ കൈപിടിച്ചുയര്‍ത്താന്‍ ഭരണകൂടങ്ങള്‍ പരാജയപ്പെട്ടതായി കുമ്മനം. നവോത്ഥാന നായകന്മാര്‍ പകര്‍ന്നു നല്‍കിയ മൂല്യങ്ങളെ ധൂര്‍ത്തടിച്ച മുടിയന്മാരായ പുത്രന്മാരായി ഭരണാധികാരികള്‍ മാറിയെന്നും കുമ്മനം വ്യക്തമാക്കുന്നു.
വോട്ട് ബാങ്ക് മാത്രം ലക്ഷ്യം
സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളെ കുമ്മനം വിമര്‍ശിക്കുന്നു. ആനുകൂല്യങ്ങള്‍ അനര്‍ഹരുടെ കൈകളിലേക്കാണ് എത്തിച്ചേരുന്നതെന്നാണ് കുമ്മനം ആരോപിക്കുന്നത്. കൊട്ടിഘോഷിച്ച് അവതരിപ്പിച്ച ഭൂപരിഷ്‌കരണം സംഘടിത മത വിഭാഗങ്ങള്‍ക്ക് മാത്രം നേട്ടം നല്‍കുന്നതായി. മതത്തിന്റെ തണലില്ലാത്ത മതേതരമായി ചിന്തിച്ച സാധാരണക്കാര്‍ അരികുകളിലേക്ക് മാറ്റപ്പെട്ടു. സംഘടിത വോട്ട് ബാങ്കായ ന്യൂനപക്ഷങ്ങള്‍ക്ക് വാരിക്കോരി ആനുകൂല്യം.
വരുംതലമുറയെപ്പറ്റി ചിന്തിക്കാതെ നേതാക്കള്‍
അച്ചടക്കമില്ലാതെ ജീവിക്കുന്ന ഏതൊരാളെയും പോലെ കേരളവും രോഗാതുരമാണെന്ന് കുമ്മനം. ഗള്‍ഫ് പണവും മദ്യ, ലോട്ടറിക്കച്ചവടവും മാത്രം വരുമാനത്തിനുള്ള ഉപാധി. ഭക്ഷ്യസാധനങ്ങള്‍, വെള്ളം എന്നിവയുടെ അഭാവം, തൊഴിലില്ലായ്മ, ഉത്പാദനമില്ലായ്മ, പ്രകൃതി ചൂഷണം, അമിത മദ്യപാനം, പട്ടിണി, ശിശു മരണം, സ്ത്രീപീഡനം, വലിച്ചെറിയപ്പെടുന്ന മാലിന്യം തുടങ്ങി കേരളത്തിനില്ലാത്ത രോഗങ്ങളില്ല. അടുത്ത തലമുറയെപ്പറ്റി ചിന്തിക്കാതെ അടുത്ത തെരഞ്ഞെടുപ്പിനെ കുറിച്ച് മാത്രമാണ് നേതാക്കളുടെ ചിന്ത- കുമ്മനം വ്യക്തമാക്കുന്നു.
പുതുമയില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് കേരളം
അഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് ചിന്താശേഷിയില്ലാത്ത നേതാക്കളാണ് നാടിന് ശാപമെന്ന് കുമ്മനം പറയുന്നു. ഇതില്‍ നിന്നുള്ള മാറ്റമാണ് വേണ്ടത്. ഏറെ വാഗ്ദാനങ്ങളുമായി രംഗത്തുവന്നവര്‍ക്കും അവതരിപ്പിക്കാന്‍ പുതുമ ഇല്ലെന്ന യാഥാര്‍ത്ഥ്യം കേരളം തിരിച്ചറിഞ്ഞു. ഭരണ നേതൃത്വത്തില്‍ കാതലായ മാറ്റം ഉണ്ടായില്ലെങ്കില്‍ കേരളത്തിന്റെ ഭാവി ഇരുളടഞ്ഞതാണെന്ന് കരുതേണ്ടി വരുമെന്ന് കുമ്മനം.
വീണ്ടും കുതിപ്പ്
ഇരുമുന്നണിക്കും ബദലായ മുന്നേറ്റം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടായതാണ് പ്രത്യാശയ്ക്കുള്ള വക. അതിനെ ഭാവി തലമുറ നെഞ്ചേറ്റുമെന്ന കാര്യം ഉറപ്പാണെന്നും ഈ കിതപ്പിലും വീണ്ടുമൊരു കുതിപ്പിനുള്ള ബാല്യം അവശേഷിക്കുന്നു എന്നതാണ് ഇത് നല്‍കുന്ന പ്രതീക്ഷയെന്നും അദ്ദേഹം കുറിക്കുന്നു.